Friday, June 27, 2008
ഒരു തിരുത്ത്.
Tuesday, June 10, 2008
ഞങ്ങള്‍ കൂടെയുണ്ട് - എം മുകുന്ദന്‍
സുധീഷിന് ശ്രീ എം മുകുന്ദന്‍ അയച്ച സന്ദേശം. ഇവിടെ ബ്ലോഗ്ഗര്‍മാരെല്ലാം കൂടി അവനു ചികില്‍സയ്ക്കു വേണ്ടി പണം സ്വരൂപിക്കുന്നു എന്നറിഞ്ഞപ്പോ അദ്ദേഹം തന്നതാണീ കത്തിന്റെ കോപ്പി. സ്കാന്‍ ചെയ്തതു വായിക്കാന്‍ ബുദ്ധിമുട്ടഉള്ളവര്‍ക്കായിട്ട് ഇതിന്റെ അവസാനം മാറ്റര്‍ ടൈപ്പ് ചെയ്തിട്ടുണ്ട്.
“എല്ലാവരോടും പറയണം, അവന്‍ മടങ്ങി വരും. ഏറ്റവും അഡ്വാന്‍സ്ഡ് ആയ ചികില്‍സയാണിപ്പോള്‍ അവനു കൊടുക്കാന്‍ പോകുന്നത്. പണത്തിന്റെ കുറവുകൊണ്ട് മാത്രമാണ് ചികില്‍സ വൈകുന്നത്. സന്മനസ്സുകളെല്ലാം കൂടി ഒന്നാഞ്ഞു പിടിച്ചാല്‍ അവന്‍ തീര്‍ച്ചയായും തിരിച്ചു വരും. ഇത്രയും വേദനയ്ക്കുള്ളിലും അവന്റെ തെളിഞ്ഞ ചിരി കണ്ടില്ലെ, അതവന്റെ ഉള്ളിലെ ആത്മവിശ്വാസമാണ്. അതവനെ കാക്കും , കൂട്ടിനു നമ്മളുമുണ്ടെങ്കില്‍...“ അദ്ദേഹം പറഞ്ഞു.



നീ ഓര്‍ക്കുന്നുണ്ടോ?
കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്ന എഴുത്തുകാര്‍ക്കു വേണ്ടി ഞങ്ങള്‍ അക്കാദമി മുറ്റത്ത് ഒരു സര്‍ഗ്ഗസംവാദം ഒരുക്കിയിരുന്നു. പച്ചമരത്തണല്‍ വിരിച്ച മുറ്റത്ത് കവിതയുടെ തുലാവര്‍ഷം കെട്ടഴിഞ്ഞു വീണ നാളുകള്‍ന്ന് കെമോതെറാപി തളര്‍ത്തിയ ശരീരവും മുടി കൊഴിഞ്ഞ തലയുമായി രോഗശയ്യയില്‍ നിന്ന് എഴുന്നേറ്റു വന്ന് മരച്ചുവട്ടിലിരുന്ന് വിറയ്ക്കുന്ന ചുണ്ടുകള്‍കൊണ്ട് നീ കവിത ചൊല്ലിത്തുടങ്ങിയപ്പോള്‍ എന്റെ നെഞ്ചിലെ ഞരമ്പുകള്‍ പിടയുന്നത് ഞാനറിഞ്ഞു. എന്റെ കണ്ണുകളില്‍ കണ്ണീരുപ്പിന്റെ രുചിയും ഞാനറിഞ്ഞു.
നാലാം ദിവസം അതിഥികളായി വന്നെത്തിയ എഴുത്തുകാര്‍ മടങ്ങിപ്പോവുകയും അക്കാദമി മുറ്റം ആളൊഴിഞ്ഞു വിജനമാകുകയും ചെയ്തപ്പോള്‍ ഒരു നിഴല്‍ മാത്രം എങ്ങും പോകാതെ തങ്ങിനില്‍ക്കുന്നത് ഞാന്‍ കണ്ടു. വെള്ളം വറ്റിയിട്ടും അതില്‍ വീണു കിടക്കുന്ന നിഴല്‍ മായാതെ നില്‍ക്കുന്നതു പോലെ. ആ നിഴല്‍ നീയും നിന്റെ കവിതയുമായിരുന്നു, സുധീഷ്.
നിന്നില്‍ കവിതയും രാഗവും തമ്മില്‍ തീവ്രപ്രണയത്തിലായിരുന്നെന്ന് അന്നു മാത്രമാണ് ഞാനറിഞ്ഞത്. അപ്പോള്‍ വര്‍ണങ്ങളെ പ്രണയിക്കുവാനായി വാന്‍ ഗോഗിനെ സന്ദര്‍ശിച്ച് ആ കലാകാരന്റെ കരളുകള്‍ തന്നെ കാര്‍ന്നുതിന്ന ക്ഷയരോഗത്തെക്കുറിച്ച് ഞാനോര്‍ത്തു പോയി. മഹാരോഗങ്ങള്‍ നമ്മള്‍ എഴുത്തുകാരെ തേടിയെത്തുന്നത് നമ്മളില്‍ വിരിഞ്ഞു നില്‍ക്കുന്ന അക്ഷരപ്പൂക്കളെ പ്രണയിക്കുവാന്‍ വേണ്ടി മാത്രമാണെന്ന് ഞാന്‍ നിനക്കു പറഞ്ഞു തരട്ടെ. നമ്മുടെ കയ്യിലെ പേനയൊടിപ്പിക്കുവാനോ നമ്മുടെ നെഞ്ചിലെ ശ്വാസം കവര്‍ന്നെടുക്കുവാനോ അല്ല രോഗങ്ങള്‍ നമ്മുടെ അടുത്തു വരുന്നത്. രോഗങ്ങള്‍ നമ്മുടെ അക്ഷരങ്ങള്‍ക്ക് തീവ്രതയും വെളിച്ചവും പകരുന്നു. നമ്മളിലെ സര്‍ഗ്ഗാത്മകതയെ പ്രണയിച്ചു തീര്‍ന്നാല്‍ രോഗങ്ങള്‍ മടങ്ങിപ്പോകും. ഒരു മഹാരോഗത്തിനും ഒരു കവിയേയും ഇന്നുവരെ കീഴടക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന അറിവ് ഞാന്‍ നിനക്ക് പകര്‍ന്നു തരുന്നു. നിനക്ക് കരുത്തു പകരാന്‍. നിന്റെ കൈവിരലുകള്‍ക്കിടയിലെ പേന ഊര്‍ന്നു വീഴാതിരിക്കാന്‍...
ദാരിദ്ര്യമുള്ള ഒരു കുടുംബത്തിലാണ് നീ ജനിച്ചു വീണതെന്ന് ഞാനറിയുന്നു. ദാരിദ്ര്യം പഠിക്കുവാനും ജീവിയ്ക്കുവാനും കൂടുതല്‍ ഇച്ഛ നിനക്ക് നല്‍കുകയല്ലെ ചെയ്തത്?
അതുകൊണ്ട് നീ ഇനിയും പഠിക്കണം. വളരണം. രോഗവും മരണവും അറിവിന്റെ ശത്രുക്കളല്ലെന്ന് ഞാന്‍ പറയാതെ നിനക്ക് അറിയാമല്ലോ.
നിന്റെ കവിതാപുസ്തകങ്ങള്‍ വിറ്റും വാങ്ങിയും പണമുണ്ടാക്കി ഞങ്ങള്‍ ഭാഷാസ്നേഹികള്‍, മനുഷ്യസ്നേഹികള്‍ ചികില്‍സ തുടരാനായി നിന്നെ സഹായിക്കാം. നീ പതറരുത്.
അതുകൊണ്ട്,
എഴുതി ഫലിപ്പിക്കാന്‍
കഴിയാത്ത വേദന
പൂര്‍ണ്ണമായി പൊട്ടിയൊലിച്ച്
ദുര്‍ഗ്ഗന്ധം വമിച്ചപ്പോള്‍
തോല്‍വി സമ്മതിച്ച്
തിരിച്ചു നടന്നു...
എന്ന് നീ ഒരിക്കലും എഴുതരുതു കുട്ടീ. നീ ഞങ്ങളുടെ കൂടെത്തന്നെ എന്നുമുണ്ടാകണം. നിനക്ക് കരുത്തും സ്നേഹവും നല്‍കാന്‍ ഞങ്ങള്‍ കൂടെയുണ്ട്. ഞാന്‍ കൂടെയുണ്ട്.
ദൂരം കുറഞ്ഞ ആകാശത്തിനും
കട്ടി കൂടിയ
ഇരുട്ടിനും
ഇടയില്‍ ഞാന്‍...
എന്നും നീയെഴുതി. കുട്ടീ, ഇന്നു നീ അങ്ങനെയായിരിക്കാം. പക്ഷെ, ഞങ്ങള്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ആകാശം ദൂരങ്ങളിലേയ്ക്ക് മടങ്ങിപ്പോകുമെന്നും കട്ടികൂടിയ ഇരുട്ട് വീണ്ടും വെളിച്ചമായി മാറുമെന്നും ഈശ്വരനാമത്തില്‍ ഞാന്‍ നിനക്ക് ഉറപ്പു നല്‍കട്ടെ. നിന്റെ കവിതകള്‍ നെഞ്ചിലെറ്റി ചുണ്ടുകളില്‍ പ്രാര്‍ത്ഥനകളുമായി ഞങ്ങള്‍ കൂടെയുണ്ട്. ഞാന്‍ കൂടെയുണ്ട് മോനേ...
നിന്നെ കൊണ്ടുപോകുവാന്‍ വന്ന് അവസാനം നിന്നെയും നിന്നിലെ കവിതയേയും സ്നേഹിച്ച് തനിയെ മടങ്ങിപ്പോയ മരണത്തെക്കുറിച്ച് ഒരുനാള്‍ നീ കവിതയെഴുതും...
ആ നാള്‍ ദൂരെയല്ല മകനേ.
എം. മുകുന്ദന്‍
(സുധീഷിനെ കുറിച്ച് കൂടുതല്‍ അറിയണം എന്നു തോന്നുന്നവര്‍ ദയവായി ഈ പോസ്റ്റ് വായിക്കുക )
Tuesday, May 13, 2008
വേദന പറയാതെ സുധീഷ് ...
രാവിനെ സ്നേഹിച്ച
നത്ത്
പകലിനോട്
കണ്ണീരെഴുതി
പറഞ്ഞത്
കേട്ടവരോടും
കേള്‍ക്കാത്തവരോടും
എനിക്ക് പറയാന്‍...
സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സുകഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാവേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.
കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം എ കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ എം സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ.
ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റുകിട്ടുന്ന രണ്ടുലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഈ പുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ സന്ദര്‍ശിക്കുക;
1. വേദന പറയാതെ
2. ഭ്രഷ്ടിന്റെ നിറം
മറക്കാന്‍ ശ്രമിക്കും തോറും മനസ്സിനെ കുത്തിനോവിക്കുന്ന വേദനകള്‍, കോറിവരച്ചിട്ട പാടുകള്‍, രക്തമൂറ്റി വിളറിയ നാഡികള്‍, കാഞ്ഞെരിയലില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യൌവ്വനത്തെ പല്ലിളിച്ചു കാട്ടിക്കൊണ്ട് സ്വപ്നത്തില്‍ സ്ഥിരം സന്ദര്‍ശകനാകുന്നു. മരണത്തിനും സ്വപ്നത്തിനുമിടയില്‍ നെയ്തെടുത്ത വലക്കണ്ണികള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കാലത്തിലൂടെ മെല്ലെ മെല്ലെ നടക്കട്ടെ..
ആമുഖത്തില്‍ കെ എം സുധീഷ്
കൂടുതല്‍ ലിങ്കുകള്‍:
അമൃത ടി വി ഹെല്പ് ലൈന്‍
ദീപക് ധര്‍മ്മടം
Monday, December 10, 2007
"മകാനേ"യും "കടാപ്പുറ"വുമല്ല മുക്കുവരുടെ യാഥാര്‍ത്ഥ്യം!
തീരദേശമഹിളാവേദിയുടേയും, CZM -ഇനെതിരായ അഖിലേന്ത്യാപ്രതിഷേധസമരങ്ങളുടേയും പ്രവര്‍ത്തകയായ മഗ്ലിന്‍ "കാടിന്റെയും കടലിന്റെയും യഥാര്‍ത്ഥ അവകാശികള്‍ ഈ കാട്ടിലും കടലിലും തലമുറകളിലായി ജീവിച്ചുമരിക്കുന്ന ഞങ്ങളാണ്. ഞങ്ങള്‍ പരസ്പരം കൈകോര്‍ത്തു പിടിക്കേണ്ടത് ഈ ഭൂമിയുടെ ആവശ്യമാണ് " എന്ന തിരിച്ചറിവിന്റെ മനസ്സുകൂടിയാണ്. മഗ്ലിന്‍ പറയുന്നത് തുടര്‍ന്നു കേള്‍ക്കുക;

ഇന്നോ? തിയറ്ററുകളുടെ വലുപ്പം കൂടിയതിനൊപ്പം വലുതായ റ്റിക്കറ്റ് നിരക്കുകള്‍ , ചിത്രങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നല്ലതിന്റേയും നന്മയുടേയും അംശങ്ങള്‍ . പിന്നെ ചര്‍ച്ചകള്‍... അവയ്ക്ക് വിഷയമോ, സാംഗത്യമോ ഇല്ലെന്ന് തോന്നിത്തുടങ്ങിയതു കൊണ്ടോ എന്തോ , സിനിമാ ചര്‍ച്ചകള്‍ വെറും തമാശകമന്റുകള്‍ മാത്രമായി ചുരുങ്ങുന്നു.
വളരെ വിശാലമായി തരം തിരിച്ചാല്‍ സിനിമകള്‍ മൂന്നു ഗണത്തില്‍ പെടുത്താവുന്നവയാണ് എന്ന് തോന്നിയിട്ടുണ്ട്. ഒന്നാമതായി സമൂഹത്തിലെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നവയും സമൂഹത്തിനു ഗുണകരമായിട്ടുള്ളവയുമായ ചിത്രങ്ങള്‍. രണ്ടാമത്തെ ഗണത്തെ 'എന്റ്റര്‍റ്റെയിനറുകള്‍' എന്നു വിളിക്കാം. മൂനു മണിക്കൂര്‍ കൊണ്ട് ഒരു നല്ല കഥ രസകരമായി പറഞ്ഞു പോകുന്ന ചിത്രങ്ങള്‍.
ഈ ചിത്രങ്ങളില്‍ ആണും പെണ്ണും, ശക്തിയുള്ളവനും, ഇല്ലാത്തവനും എന്നീ വിഭാഗങ്ങളേയുള്ളൂ. സെക്സും വയലന്‍സും നിറഞ്ഞു കവിയുന്ന ഈ ചിത്രങ്ങള്‍ കച്ചവടലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെടുന്നവയാണ്. കടലോരവാസികളും ആദിവാസികളും ഇത്തരം ചിത്രങ്ങളുടെ , അവ ഉണ്ടാക്കുന്ന ബിംബങ്ങളുടെ ഇരകളാണെന്നു തന്നെ പറയാം.
ഇന്ന് സിനിമയില്‍ കാണുന്ന ആദിവാസിയും മത്സ്യത്തൊഴിലാളിയും ആരാണ്? സത്യത്തില്‍ അങ്ങനെ ഒരു ആദിവാസിയോ മത്സ്യത്തൊഴിലാളിയോ ഇന്നില്ല. പേരു കേട്ടപ്പോള്‍ ഒരുപാടു പ്രതീക്ഷയോടെ ഓടിച്ചെന്നു കണ്ട ചിത്രമാണ് 'കടല്‍'. മനസ്സ് വല്ലാതെ വേദനിച്ചു. സില്‍ക് സ്മിത എന്ന നടിയാണ് അതില്‍ മീന്‍ വില്പ്പനക്കാരിയെ അവതരിപ്പിച്ചിരിക്കുന്നത്. കഴുത്തിറക്കി വെട്ടിയ ബ്ലൗസ്സിനുമുകളില്‍ ഒരു തോര്‍ത്തുപോലുമിടാതെ , പൊക്കിളിനു വളരെ താഴ് ലുങ്കിയും ഉടുത്തു വന്ന "മീങ്കാരി" യെ കണ്ടപ്പോള്‍ സങ്കടവും ദേഷ്യവും ഒപ്പം തോന്നി.
ഇതിനൊരപവാദമായിരുന്നു "അമരം". മാറിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ പുതിയ തലമുറയെ ആവിഷ്കരിയ്ക്കാന്‍ ഇതിലൊരു ശ്രമം തന്നെ നടന്നിട്ടുണ്ട്.
"ചാന്തുപൊട്ട്" അടക്കമുള്‍ല മിക്ക കടലോരചിത്രങ്ങളിലും തീം പ്രണയമാണ്. എവിടേയും നടക്കാവുന്ന, എത്രയോ തവണ കണ്ടുമടുത്ത ഈ പ്രണയത്തിനു കടല്‍ ഒരു വ്യത്യസ്തമായ പശ്ചാത്തലം മാത്രമാവുന്നു. എന്നിട്ട് "ചെമ്മീനി'നു ശേഷം കടലോരത്തിന്റെ ജീവിതം വരചു കാണിക്കുന്ന ചിത്രമെന്ന പരസ്യവും. പുതിയ എഴുത്തുകാര്‍ പഴയ കഥതന്നെ പുതിയ പുതിയ ബാക്ക്ഗ്രൗണ്ടുകളില്‍ പരീക്ഷിക്കുന്നു, അത്രെയേ ഉള്ളൂ. സ്ത്രീയുടെ റോള്‍ കരയുകയോ കരയിപ്പിക്കുകയോമാത്രം.
വൃത്തിയുള്ള സാരിയുമുടുത്ത് ഞങ്ങള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിരാശയും അമര്‍ഷവും ചിലരുടെയെങ്കിലും മുഖത്തു കാണാം. അവര്‍ തിരയുന്നത് ഒരു കറുത്തമ്മ'യെയാണെന്നത് വ്യക്തം ആ ഒരു ഇമേജില്‍ നിന്നും ഞങ്ങള്‍ക്ക് മോചനമില്ല.
സ്ഥാപിതം എന്നു തോന്നിയേക്കാവുന്ന ഒരു മിത്തിനെ ചോദ്യം ചെയ്തുകൊണ്ട് 'ചെമ്മീന്‍' അവസാനിക്കുമ്പോള്‍ മറ്റു പല ചിത്രങ്ങളും അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നവയാണ്. ഞങ്ങളുടെ ഇടയിലുള്ള പല ആചാരങ്ങളും കടലിന്റെ പരിശുദ്ധിയേയും പരിസരസമ്രക്ഷണത്തെയും മുന്നില്‍ കണ്ടുകൊണ്ട് ആചരിക്കുന്നവയാണ്. പക്ഷെ സിനിമകളില്‍ പലപ്പോഴും ഇവ വളച്ചൊടിച്ച് സ്ത്രീകള്‍ക്കെതിരായുള്ള കരുനീക്കമായിത്തന്നെ അവതരിപ്പിക്കപ്പെടുന്നു.പൂന്തുറ കലാപത്തെ ആസ്പദമാക്കി വന്ന ഒരു ചിത്രത്തില്‍ മുഴുവന്‍ തീരദേശവാസികലേയും കലാപകാരികളായി ചിത്രീകരിചിരിക്കുന്നു. സ്നേഹിക്കാന്‍ മാത്രമറിയാവുന്നവരാണ് ഞങ്ങള്‍. പക്ഷേ , നിലനില്പ്പിനെ ഭീഷണിപ്പെടുത്തുന്ന ഒരവസ്ഥ വന്നാല്‍ കയ്യില്‍ കിട്ടിയതെടുത്ത് ഞങ്ങള്‍ സ്വയം പ്രതിരോധിക്കും. മത്സ്യത്തൊഴിലാളിക്കാകട്ടെ, കയ്യില്‍ എളുപ്പം തടയുന്നത് പങ്കായം പോലെയുള്ള അവന്റെ ഉപകരണങ്ങളാണ്. കലാപത്തിനുവേണ്ട വടിവാള്‍ , ഇടിക്കട്ട, ബോംബ് തുടങ്ങിയ ആയുധങ്ങളൊന്നും ഞങ്ങള്‍ കൈവശം വെക്കുകയോ ഉണ്ടാക്കുകയോ ചെയ്യാറില്ല. എന്നാലും ഇതെല്ലാം സുലഭമായി ലഭിക്കുന്ന ആയുധശാലകളാണ് കടപ്പുറം എന്ന ഒരു ഇമേജ് പരക്കെയുണ്ട്.
Thursday, November 8, 2007
കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതയാകുമിപ്പോള്‍ - കണ്ണേ മടങ്ങുക
ദീപാവലി മേളങ്ങള്‍ക്കിടയില്‍, ഓരോ പടക്കവും ആകാശത്ത് തിളക്കത്തോടെ, മേളത്തോടെ പൊട്ടുന്നത് കണ്ട് ആസ്വദിക്കുമ്പോഴും ഒരു നിമിഷം ഒന്ന് , ഒന്ന് ചെറുതായി മനസ്സിന്റെ ഒരു കുഞ്ഞ്കോണില്‍ ഒരു കുഞ്ഞുചിന്ത കരുതിവെക്കാമോ, കറുപ്പുസ്വാമിയേയും, ചിത്രയെയും മുനീശ്വരിയേയും പൊലെ ശിവകാശി ജില്ലയിലെ പടക്ക-തീപ്പെട്ടി കമ്പനികളില്‍ പണിയെടുക്കുന്ന കുട്ടികള്‍ക്കായി ?
നേരത്തെ പറഞ്ഞ മൂന്നു കുട്ടികളാണ് 'Tragedy Buriedin Happiness' എന്ന 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രങ്ങള്‍. "മനിതം" എന്ന, കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, എന്‍ ജീ ഓ യുടേയും, ദേശീയ മനുഷ്യാവകാശ കോണ്‍ഫിഡറേഷന്റേയും, ആംനെസ്റ്റി ഇന്റര്‍നാഷനലിന്റേയും സഹായത്തോടെ തെഗു ബ്രോഡ്കാസ്റ്റിംഗ് കോറ്പ്പറേഷന്‍ എന്ന തെക്കന്‍ കൊറിയന്‍ സംഘം എടുത്തതാണ്‍ ഈ ചിത്രം.
മദിരാശി നഗരത്തില്‍ നിന്നും 650 കിലോമീറ്റര്‍ തെക്കു മാറിയുള്ള തന്റെ ഗ്രാമത്തിലെ സ്കൂളിലെ ഒന്നാം റാങ്കു കാരിയായിരുന്നു ചിത്ര. എട്ടാം വയസ്സില്‍ പടക്കകമ്പനിയിലെ ജോലിക്കിടയില്‍ മേലാസകലം പൊള്ളിയ ഈ കുഞ്ഞ് കഴിഞ്ഞ നാലു കൊല്ലമായി തന്റെ കൊച്ചു വീട്ടിലെ കുടുസ്സുമുറി വിട്ട് പുറം ലോകത്തേയ്ക്ക് ഇറങ്ങിയിട്ടില്ല. നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പ്രവര്‍ത്തകരടക്കം ആരും അവളെ തിരിഞ്ഞു നോക്കാറുമില്ല. പാതി വെന്ത ശരീരവും മുഖവുംഒരു ചാരപ്പുതപ്പു കൊണ്ട് മറ്റുള്ളവരില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കുന്ന ഈ കുഞ്ഞ് പക്ഷെ അവള്‍ നാവു കൊണ്ടു പറയാത്തതെല്ലാം തന്റെ കണ്ണുകളുടെ വാചാലമായ ഭാഷയില്‍ ക്യാമറയോട് പറയുന്നു.
പടക്കനിര്‍മ്മാണ ശാലയിലെ ഏതു യൂണിറ്റില്‍ വെച്ചാണ് തന്റെ കുഞ്ഞിന് അപകടം പിണഞ്ഞതെന്നോ, ചികില്‍സയ്ക്കും മറ്റുമായി അവള്‍ക്ക് അവിടെ നിന്നും എത്ര പണം ലഭിച്ചു എന്നോ പറയാന്‍ ചിത്രയുടെ അമ്മ കൂട്ടക്കുന്നില്ല.മകളുടെ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് രണ്ട് ലക്ഷത്തോളമെങ്കിലും ചിലവു വരുമെന്നും, അവളെ സഹായിക്കാന്‍ ആരും തന്നെയില്ലെന്നും വിലപിക്കുക മാത്രമാണ്‍ അവര്‍ ചെയ്യുന്നത്.
പതിനാലു വയസ്സുകാരന്‍ കറുപ്പുസാമിയെ നമ്മള്‍ കാണുമ്പോള്‍ ഒരു ഇടവഴിയില്‍ തന്റെ സഹോദരങ്ങളോടൊപ്പം ഇരുന്ന് പടക്കത്തിനുള്‍ലിലേയ്ക്ക് വെടിമരുന്ന് നിറയ്ക്കുകയാണവന്‍. കൈകളും മുഖവുമൊക്കെ ചുക്കിച്ചുളിഞ്ഞ് വികൃതമായിരിക്കുന്നു. വേദനയുണ്ടോ എന്ന ചൊദ്യത്തിന് "ഇല്ല" എന്ന യാന്ത്രികമായ ഉത്തരം.
മുനീശ്വരിയുടെ കൈകളിലെ മഞ്ഞ നിറം മൈലാഞ്ചിയുടേതല്ല. " ഈ വ്യവസായത്തിനു വേണ്ടി പണിയെടുക്കുന്ന ഓരോ കൈകളേയും മഞ്ഞയാക്കുന്ന സയനൈഡ് - അതാണ് മുനീശ്വരിയുടെ തൊഴില്‍സംഘത്തിലെ കുട്ടികള്‍ കൈകാര്യം ചെയ്യുന്ന പശയിലെ ഒരു പ്രധാന ചേരുവ"-മനിതം എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്റ്ററായ ജീ. സുബ്രഹ്മണ്യന്‍ പറയുന്നു.
പന്ത്രണ്ടുകാരിയായ മുനീശ്വരി ക്യാമറയോടു പറയുന്നു- ദിവസത്തില്‍ എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ പണിയെടുത്താല്‍ അവള്‍ക്ക് ഒരാഴ്ചയില്‍ കിട്ടുന്ന നൂറു രൂപ സഹൊദരങ്ങളുടെ വയറു നിറയ്ക്കാനുള്ള മാതാപിതാക്കളുടെ ബുദ്ധിമുട്ടില്‍ ഒരാശ്വാസമാണ് എന്ന്. ശിവകാശിയിലെ പടക്ക നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള കൊച്ചുകൊച്ചു ഇടവഴികളില്‍ ഏതാണ്ട് നാല്പ്പതിനായിരത്തോളം കുഞ്ഞുങ്ങള്‍ പണിയെടുക്കുന്നുണ്ട് എന്നാണ് "മനിതം" പ്രവര്‍ത്തകരുടെ കണക്കു കൂട്ടല്‍.
ഈയിടെ കിട്ടിയ ഒരു വിവരം (ചില കാര്യങ്ങളില്‍ നമ്മള്‍ വിവരദോഷികളായിരിക്കുന്നതാണ് നല്ലത് എന്നു പോലും തോന്നിപ്പിക്കുന്ന ചില വെളിപാടുകളുണ്ട്. ഇത് അവയിലൊന്ന്). ശിവകാശി തെരുവുകളില്‍ പടക്കത്തിളക്കങ്ങള്‍ക്കിടയില്‍ കുരുങ്ങി കരിഞ്ഞു പോയ ബാല്യങ്ങളെപ്പറ്റി ഒരു കൊറിയന്‍ സംഘം എടുത്ത ഒരു സിനിമയെപ്പറ്റിയുള്ള വിവരണം (ഇന്ത്യയിലുള്‍ല ഒരു എന്‍ ജീ ഓ യോ, സിനിമാക്കാരനോ ഈ പടമെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നില്ല എന്ന് "മനിതം" പ്രവര്‍ത്തകര്‍)
സാരമില്ല. ഒന്നും കാര്യമാക്കണ്ട. ഹാപ്പി ദീവാളി.
(ഈ പോസ്റ്റ് പബ്ലീഷ് ചെയ്യുമ്പോള്‍ ആ ചിത്രയുടെ കരിഞ്ഞജീവിതത്തിന്റെ ചിത്രം ഇവിടെ ഉണ്ടായിരുന്നു. ശിവകാശിയിലെ ഈ പൊള്ളുന്ന ജീവിതങ്ങള്‍ ഒരു കെട്ടുകഥയല്ല എന്ന് തുറന്നുകാണിക്കാനായിരുന്നു അങ്ങനെ ചെയ്തത്. പക്ഷെ ആദ്യ കമന്റു തന്നെആ ചിത്രം മാറ്റാന്‍ ഉള്ള അഭിപ്രായമായതുകൊണ്ട്, ചിത്രം മാറ്റുന്നു. അതു കാണാന്‍ മനക്കട്ടിയുള്ളവര്‍ക്ക് ഇവിടെ പോയാല്‍ കാണാം)
ഈ സിനിമയെക്കുറിച്ചുള്‍ല കൂടുതല്‍ വിവരങ്ങള്‍ക്ക് ;
http://www.manitham.net/
http://www.youtube.com/watch?v=zt6YLUnWCsc
Thursday, July 5, 2007
ഇറോം ഷര്‍മ്മിള ചാനു - ചെറുത്ത് നില്പിന്റെ സ്ത്രീരൂപം.

ഏതാണ്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് , അതായത് 2000നവംബറില്‍ തുടങ്ങി, ഇന്നും അവസാനിക്കാതെ തുടരുന്ന ഒരു നിരാഹാരസത്യാഗ്രഹം. 28-ആം വയസ്സുമുതല്‍ ജീവജലംപോലും നിഷേധിക്കപ്പെട്ട ഇളം ശരീരത്തിനെ ദേഹിയോട് പിടിച്ചു നിര്‍ത്തുന്നത് ആശുപത്രിയില്‍ മൂക്കിലൂടെയിട്ട റ്റ്യൂബില്‍ക്കൂടി നിര്‍ബ്ബന്ധിതമായി നല്‍കപ്പെടുന്ന ദ്രവഭക്ഷണം മാത്രം. ജീവിതത്തിലെ വസന്തകാലമായ യൗവ്വനം മുഴുവനും പൊലിസ് തടങ്കലില്‍ ആശുപത്രിക്കിടക്കയില്‍ - ഇനി എത്ര കാലം ഇങ്ങനെ എന്ന ചോദ്യത്തിന് "വേണ്ടി വന്നാല്‍ മരണം വരെ" എന്ന ഉത്തരം നല്‍കാന്‍ മണിപ്പൂരിന്റെ പ്രിയപുത്രി ഇറോം ഷര്‍മ്മിള ചാനുവിന് പക്ഷേ ഒട്ടും ശങ്കയില്ല. കാരണം ശര്‍മ്മിളയുടെ സത്യാഗ്രഹം അപക്വമായ ഒരു മനസ്സിന്റെ നൈമിഷികമായ ആവേശത്തള്ളിച്ചയുടെ പ്രതിഫലനമല്ല, മറിച്ച് ഒരു ദേശം - അവിടത്തെ പെണ്വര്‍ഗ്ഗം- മുഴുവന്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും എതിരെ ഉള്ള ഒരു ചെറുത്തുനില്‍പ്പാണ്, ആ ചെറുത്തുനില്പ്പിന്റെ പ്രതീകമാണ്.
ഇറോം നന്ദയുടേറയും സഖീദേവിയുടേയും 9 മക്കളില്‍ ഏറ്റവും ഇളയവളായി 1972-ഇല്‍ ഷര്‍മ്മിള ജനിച്ചു. എഴുത്തും വായനയും അഭ്യസിച്ചാല്‍ അതു തന്നെ ധാരാളം, എന്നും പറഞ്ഞാണ് 12 - ആം ക്ലാസ്സോടെ ഔപചാരികവിദ്യാഭ്യാസത്തിനോട് ഷര്‍മ്മിള വിട പറഞ്ഞത്. പക്ഷെ അക്ഷരങ്ങളോടുളള ചങ്ങാത്തം അവള്‍ കൈവിട്ടില്ല. ആ കൂട്ടുകെട്ടില്‍ പിറന്ന ഏതാനും കവിതകള്‍ ആക്റ്റിവിസ്റ്റ് സ്വഭാവമുള്ള ചില പ്രാദേശികഭാഷാമാസികകളില്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി.
മണിപ്പൂരിന്റെ വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ചില എന്‍ ജീ ഓ കളുടെ ഭാഗമാകാനും അതിനോടനുബന്ധിച്ചുള്ള പല വര്‍ക്ക്ഷോപ്പുക്കളിലും പങ്കെടുക്കുവാനും ഷര്‍മ്മിള ഇടയായി. തന്റെ സൈക്കിളില്‍ മീറ്റിംഗുകള്‍ക്ക് എത്തിയിരുന്ന ഈ പെണ്‍കുട്ടിയെ മണിപ്പൂരിലെ ജനത്യ്ക്കുല്മേല്‍ ഇന്ത്യന്‍ പട്ടാളം നടത്തുന്ന അക്രമോത്സുകമായ ഭരണത്തിന്റെ ഭീകരത അന്നെ വേദനിപ്പിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ഭരണകൂടത്തിനോട് ഒരു തുറന്ന യുദ്ധത്തിന് മണിപ്പൂരിലെ ചെറുപ്പക്കാരോടൊപ്പം അവളിറങ്ങിയത് വളരെ പിന്നീടാണ്.
കയ്യില്‍ ഗിത്താറും ചുണ്ടില്‍ സംഗീതവും മനസ്സു നിറയെ സ്നേഹവുമായി നടന്ന ഒരു ദേശത്തിലെ ചെറുപ്പക്കാര്‍ കണ്ണില്‍ നീറുന്ന പകയോടെ സായുധകലാപത്തിന് ഒരുങ്ങിയത് എന്ന് മുതല്‍ക്കായിരുന്നു? ഇതിനുത്തരം കിട്ടണമെങ്കില്‍ മണിപ്പൂരിന്റെ ചരിത്രത്തിലേയ്ക്ക് നമ്മളൊന്ന് തിരിഞ്ഞു നോക്കിയേ പറ്റൂ. എത്യോപ്യയില്‍ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുതല്‍ കഴുവിലേറ്റപ്പെട്ട സദ്ദാമിനു വേണ്ടി വരെ ചങ്കു പൊട്ടിക്കരഞ്ഞ ലോകമലയാളിയ്ക്ക് പക്ഷേ തീരെ പരിചിതമല്ല അവരുടെ മാതൃരാജ്യത്തിന്റെ വടക്കു കിഴക്കന്‍ മൂലയില്‍ക്കിടക്കുന്ന ഈ കൊച്ചു സംസ്ഥാനവും അവിടുത്തെ പ്രശ്നങ്ങളും.
1947ഓഗസ്റ്റ് 28-ന് ബ്രിട്ടിഷ് ഭരണത്തില്‍ നിന്നും സ്വതന്ത്രമായ ഒരു കൊച്ചു നാട്ടു രാജ്യമായിരുന്നു മണിപ്പൂര്‍. എന്നാല്‍ ഒക്റ്റോബര്‍ 15-ന് അവിടത്തെ ജനഹിതത്തെ മാനിക്കാതെ ഇന്ത്യന്‍ പ്രവിശ്യയുടെ ഒരു ഭാഗമായി മണിപ്പൂര്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു.1958 -ഇല്‍ മണിപ്പൂരിനെ പ്രശ്നബാധിതപ്രദേശം എന്ന് മുദ്രകുത്തുകയും Armed Forces Special Protection Act (AFSPA) അവിടെ നടപ്പില്‍ വരുത്തുകയും ചെയ്തു. അവിടന്നങ്ങോട്ട് തുടങ്ങുന്നു ഇന്ത്യന്‍ പട്ടാളത്തിന്റെ മണിപ്പൂരിലെ ഭീകരവാഴ്ച.
ജനങ്ങളുടെ ജീവിതത്തിലും സ്വകാര്യതയിലും യാതൊരു വിശദീകരണവുമില്ലാതെ കടന്നു കയറാന്‍ ഇന്ത്യന്‍ പട്ടാളത്തിനു എല്ലാ വിധ സ്വാതന്ത്ര്യവും നല്‍കുന്ന AFSPA ദശാബ്ദങ്ങളായി മണിപ്പൂരിന്റെ ജീവന്‍ ഊറ്റിയെടുത്തുകൊണ്ടിരിക്കുകയാണ്. വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതു കൂടാതെ സ്ത്രീകളേയും കുട്ടികളേയും മൃഗീയമായി ബലാത്സംഗം ചെയ്യുന്നതും, പീഡിപ്പിക്കുന്നതും കണ്ട് കണ്ണ് പൊത്തുവാന്‍ പോലുമാകാതെ ഇന്ന് മണിപ്പൂര്‍ വിങ്ങുന്നു.
ദിനം പ്രതി സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന് അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സുരേഷ് അന്വേഷണക്കമ്മീഷനില്‍ ഷര്‍മ്മിള വളണ്ടിയറായിച്ചേരുന്നത് 2000 ഒക്റ്റോബറിലാണ്. പട്ടാളക്കയ്യേറ്റത്തിന്റെ കൊടുമ എത്ര നികൃഷ്ടമാണെന്നുള്ള സാക്ഷ്യപ്പെടുത്തലുകള്‍ നേരിട്ട് കേള്‍ക്കാനായ ഷര്‍മ്മിള തന്റെ ഐതിഹാസികമായ സത്യാഗ്രഹം തുടങ്ങുന്നത് 2000 നവംബ്റിലും. പട്ടാളവും തീവ്രവാദിസംഘടനകളും തമ്മിലുള്ള കലാപത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് മണിപ്പൂരിലെ ഒരു സാധാരണ സംഭവമായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു അപ്പോഴേയ്ക്കും.
നവംബര്‍2 -ന് ഇന്ത്യന്‍ പട്ടാളം പ്രക്ഷോഭകാരികളുടെ സംഘത്തിനെതിരായി മാലോം ബസ് സ്റ്റാന്റില്‍ നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് പത്ത് സാധാരണക്കാരായിരുന്നു.ചോരയും കണ്ണുനീരും നിറഞ്ഞ ബസ്സ്റ്റാന്റ് നേരിട്ടു കണ്ട ഷര്‍മ്മിള തോക്കും തോക്കും തമ്മില്‍ തീരാക്കണക്കുകള്‍ പറഞ്ഞു തീര്‍ക്കുന്ന യുദ്ധഭൂമിയിലേയ്ക്ക് ഇറങ്ങിയത് തികച്ചും സ്വാഭാവികമായിട്ടാണ്. അവരുടെ സമരശൈലി തികച്ചും വ്യത്യസ്തവും സമാധാനപരവും അതെ സമയം തീര്‍ത്തും സ്ഫോടനാത്മകവുമായിരുന്നു.
മണിപ്പൂരിലെ പെണ്‍ശരീരങ്ങള്‍ തങ്ങളുടെ വൈകൃതങ്ങളുടെ പ്രദര്‍ശനമേഖലകളാണെന്ന് അഹങ്കരിക്കുന്ന ഇന്ത്യന്‍ പട്ടാളത്തിനെതിരായുള്ള യുദ്ധത്തിന്റെ പടനിലവും പടക്കോപ്പും സ്വന്തം ശരീരം തന്നെയാണ് എന്ന് ഷര്‍മ്മിള തിരിച്ചറിയുകയായിരുന്നു. നവംബര്‍ -4നു തന്റെ അമ്മയുടെ കാല്‍ തൊട്ടു അനുഗ്രഹം വാങ്ങി സത്യാഗ്രഹം തുടങ്ങിയതു മുതല്‍ ഇന്നു വരെ അവള്‍ അമ്മയെ കണ്ടിട്ടില്ല.
"അമ്മ വിദ്യാസമ്പന്നയല്ല, പക്ഷെ കരുത്തുള്ളവളാണ് , എന്നെ അറിയുന്നവളാണ് "എന്ന് മകള്‍ പറയുമ്പോള്‍ "എന്റെ കുഞ്ഞിന് അവളുടെ ദൗത്യം നിറവേറ്റാന്‍ ഭഗവാന്‍ ശക്തി നല്‍കട്ടെ" എന്ന് പെറ്റമ്മയുടെ പ്രാര്‍ത്ഥന.
സത്യാഗ്രഹം തുടങ്ങി അധിക ദിവസം കഴിയുന്ന്തിനു മുന്‍പുതന്നെ ആത്മഹത്യാശ്രമത്തിനു ഷര്‍മ്മിളയെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നുമുതല്‍ക്കിന്നു വരെ ജയിലിനും ആശുപത്രിക്കും അകത്തും പുറത്തുമായുള്ള സത്യാഗ്രഹം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും നീണ്ട നിരാഹാരസമരമായി മാറുമ്പോഴും ഇതിനൊരന്ത്യം അടുത്തൊന്നുമല്ല.
തന്റെ സമരം അവസാനിപ്പിക്കാന്‍ ഷര്‍മ്മിള മുന്നില്‍ വയ്ക്കുന്നത് ലളിതമായ ഒരേ ഒരാവശ്യം മാത്രം -AFSPA പിന്‍വലിക്കണം. ലോകത്തിലെ ഏറ്റവും വലിയ "ജനാധിപത്യവ്യവസ്ഥിതി"യിലെ ഒരു സംസ്ഥാനം പട്ടാളഭീകരഭരണത്തിന്‍ കീഴില്‍ ശ്വാസം മുട്ടി പിടയുന്നത്, ആ നാട്ടിലെ ജനത മുഴുവന്‍ എതിര്‍ത്തിട്ടും കേന്ദ്രസര്‍ക്കാര്‍ പട്ടാളത്തെ അവിടന്ന് പിന്‍വലിക്കാത്തത്, ഭീകരമായ ബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവിടത്തെ സ്ത്രീകളും കുട്ടികളും ഇരകളായിട്ടും ഈ വാര്‍ത്തകളൊന്നും തന്നെ മാധ്യമങ്ങളില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വെളിച്ചം കാണാത്തത് - ഇതിനെല്ലാം കാരണമായ കൈകള്‍ ഏതാണോ, അവ തന്നെയാണ് ഇന്ന് ഷര്‍മ്മിളയെ ഡെല്‍ഹിയില്‍ All India Institute of Medical Sciences-ല്‍ തടങ്കലില്‍ വെച്ചിരിക്കുന്നതും. ആശുപത്രിക്കിടക്കയിലാണെങ്കിലും തിളങ്ങുന്ന വീര്യത്തോടെ തന്റെ നാട്ടുകാര്‍ക്ക് പ്രചോദനമാകുന്ന ഷര്‍മ്മിളയേക്കാള്‍ അപകടകാരിയാണ് രക്തസാക്ഷിയായ ഷര്‍മ്മിള എന്ന് അവര്‍ക്കറിയാം. അതുകൊണ്ട്തന്നെ അവളുടെ ജീവനെ ഏറ്റവും ജാഗ്രതയോടെ അവര്‍ കാത്തു സൂക്ഷിക്കുക തന്നെ ചെയ്യും.ഷര്‍മ്മിളയില്‍ നിന്നും നേടിയെടുത്ത ഊര്‍ജ്ജം ആസ്സം-മണിപ്പൂര്‍-നാഗലാന്റ് പ്രദേശങ്ങളിലെ സ്ത്രീകളെ കുറച്ചൊന്നുമല്ല ഉത്തേജിപ്പിക്കുന്നത്. ഇതിനു തെളിവായിരുന്നു ജൂലൈയില്‍ അവിടെ നടന്ന പ്രകടനം. ആക്റ്റിവിസ്റ്റായിരുന മനോരമ ദേവിയെ പട്ടാളക്കാര്‍ ജൂലൈ 11-നു കൂട്ടബലാത്സംഗം ചെയ്തു കൊന്നത് മണിപ്പൂരിലെ സ്ത്രീകളുടെ സഹനശ്ശക്തിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. മാധ്യമചരിത്രത്തിലാദ്യമായി മണിപ്പൂര്‍ ലോകവാര്‍ത്താമാധ്യമങ്ങളില്‍ രണ്ട് കോളം വാര്‍ത്ത മാത്രമാകാതെ ക്യാമറ നിറഞ്ഞ ദൃശ്യമായി ആര്‍ത്തലച്ചത് ഒരു പക്ഷെ അന്നായിരിക്കാം.മണിപ്പൂരിലെ കുറേ സ്ത്രീകള്‍ ജാതി-മത-കുല-ഗോത്രഭേദങ്ങളൊന്നുമില്ലാതെ ജൂലൈ -15 നു തെരുവിലിറങ്ങി തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചുപറിച്ചു കളഞ്ഞ് "Indian army, come and Rape us" എന്ന് തകര്‍ന്ന ചങ്കോടെ അലറിക്കരഞ്ഞുകൊണ്ട് പട്ടാളക്കാര്‍ക്കുനേരെ ഓടിച്ചെന്നത് ആ വാര്‍ത്ത കണ്ടവരാരും തന്നെ മറന്നിട്ടുണ്ടാവില്ല.
മണിപ്പൂരിലെ അമ്മമാരുടെ ഊര്‍ജ്ജസ്രോതസ്സായ ഷര്‍മ്മിള നിശ്ശബ്ദമായി തന്റെ സത്യാഗ്ര്ഹം തുടരുകയാണ്.പ്രതീക്ഷയോടെ നിഴലുപോലെ അവളുടെ കൂടെ എപ്പോഴുമുള്ള സഹോദരന്‍ പറയുന്നു- "അവള്‍ ജനിച്ചു കുറച്ചു നാള്‍ കഴിഞ്ഞതും അമ്മയുടെ മുലപ്പാല്‍ വറ്റി. പക്ഷെ ആ പരിസരത്ത് മുലപ്പാലുള്ള ഏതമ്മയുണ്ടെങ്കിലും ആ അമ്മയുടെ പാലിലൊരു പങ്ക് അവള്‍ക്കുള്ളതായിരുന്നു. മണിപ്പൂരിലെ അമ്മമാരുടെ ദാനമാണ് അവളുടെ ഈ ശരീരം. അത് അവര്ക്കു വേണ്ടി ബലി കഴിക്കാതിരിക്കാന്‍ അവള്‍ക്കാവില്ല."
ഈ യുവതിയുടെ ത്യാഗം വെറും ജലരേഖയായി മാറാതിരുന്നെങ്കില്‍ ! ഇതുപോലെ എത്ര ബലികള്‍ വേണ്ടിവരും ഇനിയും സ്ത്രീക്ക് തല ഉയര്‍ത്തി ജീവിക്കാന്‍? കാലം മറുപടി തരട്ടെ. ദിനം പ്രതി പരിക്ഷീണമാകുന്ന ശരീരത്തോടെ, പൊടിഞ്ഞുതുടങ്ങിയിരിക്കുന്ന എല്ലുകളോടെ ഷര്‍മ്മിള തന്റെ നാട്ടുകാരുടെ സ്വാതന്ത്ര്യം കാത്തിരിക്കുന്നു. അവളോടൊപ്പം ഈ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന എണ്ണമറ്റ മനസ്സുകളുടെ പ്രാര്‍ത്ഥനയുമുണ്ട്. റ്റ്യൂബിലൂടെ കടന്നുവരുന്ന ദ്രവഭക്ഷണത്തേക്കാളും അവളുടെ ദേഹിയെ ഇപ്പോഴും പിടിച്ചു നിര്‍ത്തുന്നത് ഈ പ്രാര്‍ത്ഥനകളും സ്വപ്നങ്ങളും തന്നെയായിരിക്കണം.
Monday, May 28, 2007
സദിരിന്റെ രൂപാന്തരീകരണത്തെക്കുറിച്ച്, ചന്ദ്രലേഖയെക്കുറിച്ചും
സദിര് എന്ന ,അവഹേളിക്കപ്പെട്ടിരുന്ന നൃ്ത്തരൂപത്തെ ,വാക്കീനെ, ഭരതനാട്യം എന്ന ,പാരമ്പര്യത്തിന്റെ ആഡ്യത്തം മണക്കുന്ന പുതിയ വാക്കിലൂടെ അവതരിപ്പിച്ചതില് തനിക്കൊരു സുപ്രാധാന പങ്കുണ്ടെന്ന് ഡോക്റ്റര് വി രാഘവന് 1974-ഇല് മ്യൂസിക് അകാദമി ജേര്ണലില് എഴുതിയ തന്റെ ലേഖനത്തില് പറയുന്നുണ്ട്. എങ്കിലും എ കൃഷ്ണയ്യരും , രുഗ്മിണീദേവിയും തന്നെ ഇതിന്റെ പ്രചാരണത്തിന് മുന്കൈ എടുത്തവരെന്നു തന്നെ പറയം.
സദിര് എന്ന വാക്ക് തമിഴില് നിന്നും വന്നതല്ല്ലെന്നും,ആന്ധ്രപ്രദേശിലെ ചില ഗ്രാമങ്ങളില് ഇപ്പോഴും ഈ നൃ്ത്തരൂപത്തെ സദിര് എന്ന് വിളിക്കുന്നവരുണ്ടെന്നും ഡൊക്റ്റര് അരുദ്ര "ശ്രുതി" യില് എഴുതിയ തന്റെ ലേഖനത്തില് അവകാശപ്പെടുമ്പോള് ഈ വാക്ക് മഹാരാഷ്ര്റ്റയിലെ "സതാര" എന്ന ഗ്രാമത്തിലെ അതേ പെരിലുള്ള നൃ്ത്തരൂപങ്ങളില് നിന്നും വന്നതാകാമെന്ന് ഡോ പദ്മ സുബ്രഹ്മണ്യം അഭിപ്രായപ്പെടുന്നു. ഇതെല്ലാം ഊഹാപോഹങ്ങളാണെന്ന്നിരിയ്ക്കെ കതിരവന്‍ പറഞ്ഞ തഞ്ചാവുര് കൊട്ടാരത്തിലെ പ്രതിഭകളില് നിന്നും സദിരിന്റ്റെ ആരംഭം വ്യക്തമായി കുറിക്കുന്നതു തന്നെ യുക്തം എന്ന് തോന്നുന്നു. കാവടി , കരകാട്ടം, ഒയിലാട്ടം തുടങ്ങിയ നാടന് - അനുഷ്ഠാന കലകളിലും പഴയ വിജയനഗരസ്സാമ്രാജ്യത്തിലെ വൈഷ്ണവഭക്തര് കൊണ്ടാടിയിരൂന്ന മധുരഭക്തിയിലും , മരാത്താ സദസ്സുകളില് ചിന്നയ്യ്യപ്രഭൃതികള് വളര്ത്തീയ "നിരൂപണം" തുടങ്ങിയ സോളോ നൃ്ത്തരൂപങ്ങളിലും സദിരിന്റെ അംശങ്ങള് ചിതറിക്കിടപ്പുണ്ടെന്ന് ഡോ പദ്മ.
അവഗണനയിലും അവഹേളനത്തിലും മുങ്ങിക്കിടന്നിരുന്ന സദിരാട്ടം പ്രചരിപ്പിക്കനായി സ്വയം സ്ത്രീവേഷം അണിഞ്ഞുകൊണ്ട് വേദികളില് നൃ്ത്തം ചെയ്തിരുന്ന ഇ കൃഷ്ണയ്യര് കല്യാണീ ഡോട്ടേഴ്സ് എന്നറിയപ്പെട്ടിരുന്ന ജീവരത്നം , രാജലക്ഷ്മി എന്നി ദേവദാസികളുടെ പരിപാടി മദ്രാസ് മ്യൂസിക് അകാദമിയില് 1931 -ഇല് അവതരിപ്പിച്ചപ്പോള് പുരികം ചുളിച്ച് പരിപാടിയില് നിന്നും മാറി നിന്ന ബ്രാഹ്മണമേധാവിത്വത്തിന്റെ പ്രതിരൂപമായിരുന്നിരിയ്ക്കണം പിന്നീട് അദ്ദേഹവുമായി ഒരു ത്ഉറന്ന യുദ്ധത്തിനു വന്ന , ബ്രിറ്റിഷ് ഇന്ത്യയിലെ അദ്യ സ്ത്രീ നിയമസ്ഭാംഗമയിരുന്ന ഡോ മുത്തുലക്ഷ്മി റെഡ്ഡി. 1932 -ഇല് അന്നത്തെ മദ്രാസ്സ് മുഖ്യമന്ത്രിയായിരുന്ന ബോബ്ബിലി രാജയെ ആദരിക്കുന്ന ഔദ്യൊഗിക ചടങ്ങില് ദേവദാസികളുടെ സാന്നിദ്ധ്യം ഉള്ളതില് പ്രകോപിതയായ ഡോ റെഡ്ഡിയും കൃഷ്നയ്യരും തമ്മില് നടന്ന യുദ്ധം "ദ് മദ്രാസ് മെയില്" -ഉം , 'ദ് ഹിന്ദു' വുമൊക്കെ ധാരാളം കൊണ്ടാടിയതുമാണ് .ഈ യുദ്ധം ദേവദസി സമ്പ്രദായം നിരോധിച്ച്കൊണ്ടുള്ള നിയമം പ്രാബല്യത്തില് വരുന്നതിന്റെ മുന്നോടിയായിരുന്നു. നിയമം നടപ്പിലായതിനു ശേഷം ദേവദാസികളുടെ അവസ്ഥ എന്തായി എന്നുള്ളത് വേറെ ചര്ച്ച.
കൃഷ്ണയ്യരും രുഗ്മിണിദേവിയും കൂടി "ഭരതനാട്യ"ത്തെ കണ്ടു പിടിച്ചപ്പോള് , ദേവദാസികളും അവരുടെ സദിരും എതിരന് പറഞ്ഞ പൊലെ തമസ്കരിക്കപ്പേടേണ്ടത് അന്നത്തെ ബ്രാഹ്മണ മേധാവിത്വത്തിന്റെ പ്രധാന അജണ്ടയായിത്തീര്ന്നു. രുഗ്മിണീദേവി നൃത്തത്തോടുള്ള അളവറ്റ സ്നേഹത്തില് വളരെ സൂക്ഷ്മമായ ഈ തട്ടിയെടുക്കലിനെക്കുറിച്ചറിഞ്ഞില്ലാ എങ്കില് , ബാലസരസ്വതി , നൃത്തം തന്നെ തന്റെ ജന്മോദ്ദേശം എന്ന വംശീയമായ തിരിച്ചറിവില് ചുറ്റും നടക്കുന്ന മറ്റു സാമൂഹിക മാറ്റങ്ങളെക്കുറിച്ച് ഏതാണ്ട് അജ്ഞയായിത്തന്നെക്കഴിഞ്ഞു. അങ്ങനെ പാവം സദിര് ഹൈജാക്ക് ചെയ്യപ്പെട്ടു. കര്ണ്ണാടകസംഗീതപാരമ്പര്യത്തിന്റെ തുടര്ച്ചയായി ഭരതനാട്യത്തെ കൂട്ടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി തെലുങ്ക് - സംസ്കൃതം വര്ണ്ണങ്ങളും പദങ്ങളും പ്രത്യക്ഷപ്പെടാന് തുടങ്ങി.
( രുഗ്മിണീദേവിയുടെ കുറ്റ്രാലക്കുറവഞ്ചി,കലാക്ഷേത്ര ഗ്രൂപ്പ് ഇനമായ 'രാമായണം' തുടങ്ങിയ പരീക്ഷണങ്ങളെ ഇവിടെ വിസ്മരിക്കുന്നില്ല).ഏതാണ്ട് 5 പതീറ്റാണ്ടുകളോളം നീണ്ട ഈ തെലുങ്ക് ആധിപത്യത്തിന് ഒരറുതി വന്നത് സംഘം കൃതികളില് നിന്നും മറ്റും "കലിത്തൊകൈ" , "കുറുന്തൊകൈ" തുടങ്ങിയ ഭാഗങ്ങള് അലര്മേല് വള്ളി ധാരാളമായി ഉപയോഗിക്കാന് തുടങ്ങിയപ്പോഴാണെന്നു തോന്നുന്നു.
-ചന്ദ്രലേഖ-
ഭരതനാട്യത്തിനെ അതിന്റെ ശരിയായ ഹിസ്റ്റോരിക്കല് പെര്സ്പക്റ്റീവില് കാണാന് ശ്രമിച്ച ആദ്യനര്ത്തകി ചന്ദ്രലേഖയാണെന്നു തന്നെ പറയാം.
ഇന്ന് നമ്മള് കാണുന്ന ഭരതനാട്യം വേഷത്തിന്റ്റെ തിളക്കൊ , ബഹളങ്ങലുമോ ഒന്നുണ്ടായിരുന്നില്ല്യാ ചന്ദ്രലേഖേടെ പ്രൊഡക്ഷന്സില്.ദൈവികതയിലേയ്ക്കല്ല, ശരീരത്തിലേയ്ക്കാണ് നൃത്തം തിരിച്ചു വറേണ്ടത് എന്നായിരുന്നു ചന്ദ്രയുടെ വാദം.ഭരതനാട്യത്തെ ഭാരതീയ ആത്മീയതയുടെ മുഖമുദ്രയാക്കി ചിത്രീകരിച്ച് അതിന് പവിത്രതയുടെ പരിവേഷം നല്കി "ദേവദാസിത്തം" മുഴുവനും അതില് നിന്നും ആവാഹിച്ചു കളയാനുള്ള ശ്രമത്തിനെതിരേയുള്ള ഒരു കലാപം കൂടിയായിരുന്നു ചന്ദ്രയ്ക്ക് നൃ്ത്തം. അതുകൊണ്ടു തന്നെ ചന്ദ്രലേഖയുടെ പരിപാടികള് തുടങ്ങുന്നതിനു മുന്പു സാധാരണ ൈന്ത്യന് ശാസ്ത്രീയനൃത്തക്കച്ചേരികളുടെ തുടക്കത്തില് കാണാറുള്ള പ്രണാമം ഉണ്ടാകാറില്ല.തന്റെ പ്രേക്ഷകര് പലപ്പോഴും നര്ത്തകിയെ കാണുന്നത് ഒരു ഹിന്ദി സിനിമാനായികയെ കാണുന്ന അതേ മനോഭാവത്തോടെ വിഷമിച്ചിരുന്ന ചന്ദ്രയുടെ നൃത്തരൂപങ്ങളിലെ നര്ത്തകിമാര് സാധാരണ കലാക്ഷേത്രയില് പ്രാക്റ്റിസ്സിനുടുക്കുന്ന സാരികള് തന്നെയാണ് അരങ്ങത്തും ഉടുത്തിരുന്നത്. ഭരതനാട്യത്തെ കച്ചവടവല്ക്കരിക്കുന്നതില് മടുത്തിട്ടാണ് 1972-ഇല് ചന്ദ്രലേഖ നൃത്തരംഗത്തു നിന്നും വിട്ടു നിന്നതു. എന്നാല് 1985-ഇല് തന്റെ ആംഗിക എന്ന പ്രൊഡക്ഷനോടെ രംഗവേദിയിലേയ്ക്ക് ശക്തമായ ഒരു തിരിച്ചു വരവു നടത്തി. ആംഗിക മുതല് -ലെ "ശരീര"വരെയുള്ള ചന്ദ്രയുടെ ഓരോ നൃത്തശില്പങ്ങളും അംഗീകരിക്കപ്പെട്ട ഭരതനാട്യം സങ്കല്പനങ്ങളുടെ വഴി വിട്ട് പുതിയ മെയ്യക്ഷരങ്ങളും ,ധീരമായ തീമുകളും കൈകാര്യം ചെയ്യുന്നതായിരുന്നു. ഇതിന്റെ പുറകില് ചന്ദ്രയ്ക്ക് ഊര്ജ്ജം നല്കിയിരുന്നത് ബംഗാളി ബുദ്ധിജീവിയും , കവിയുമായിരുന്ന ഹരീന്ദ്രനാഥ് ചതോപാദ്ധ്യായയും, സുഹൃത്തുക്കളായ സദാനന്ദ് മേനോനും , ദശ്രഥ് പട്ടേലും മാത്രമായിരുന്നില്ല. കാമ എന്ന സഹനര്ത്തകിലൂടെ ചന്ദ്ര തന്റെ ചിന്തകള് ഉള്ക്കൊള്ളാനും അവതരിപ്പിക്കാനും കെല്പ്പുള്ള ഒരു സഖാവിനെ കണ്ടെത്തുകയായിരുന്നു."സ്പെയ്സ്" എന്ന കണ്സെപ്റ്റ് ഏറ്റവും സമര്ത്ഥമായി ഉപയോഗിച്ചവരില് ഒരാളായിരുന്നു ചന്ദ്ര.ഭരതനാട്യത്തിന്റെ ചരിത്രത്തെക്കുറിച്ചു പറഞ്ഞു വരുമ്പോള് ചന്ദ്രലേഖ വെറും പരാമര്ശത്തില് മാത്രം ഒതുങ്ങേണ്ട ഒരു പേരല്ലെന്നു തോന്നി. അതുകൊണ്ടു മാത്രം ഇത്രയും.