Monday, December 10, 2007

"മകാനേ"യും "കടാപ്പുറ"വുമല്ല മുക്കുവരുടെ യാഥാര്‍ത്ഥ്യം!

ഇത് പറയുന്നത് മഗ്ലിന്‍ പീറ്റര്‍.
തീരദേശമഹിളാവേദിയുടേയും, CZM -ഇനെതിരായ അഖിലേന്ത്യാപ്രതിഷേധസമരങ്ങളുടേയും പ്രവര്‍ത്തകയായ മഗ്ലിന്‍ "കാടിന്റെയും കടലിന്റെയും യഥാര്‍ത്ഥ അവകാശികള്‍ ഈ കാട്ടിലും കടലിലും തലമുറകളിലായി ജീവിച്ചുമരിക്കുന്ന ഞങ്ങളാണ്‌. ഞങ്ങള്‍ പരസ്പരം കൈകോര്‍ത്തു പിടിക്കേണ്ടത്‌ ഈ ഭൂമിയുടെ ആവശ്യമാണ്‌ " എന്ന തിരിച്ചറിവിന്റെ മനസ്സുകൂടിയാണ്. മഗ്ലിന്‍ പറയുന്നത് തുടര്‍ന്നു കേള്‍ക്കുക;




കടലോരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു മാധ്യമമാണ് സിനിമ. ഒരു സാധാരണ പ്രേക്ഷകയായ എന്റെ കുട്ടിക്കാലത്തെ ഓരോ സിനിമാനുഭവവും ഓരോ ആഘോഷമായിരുന്നു. നല്ല ഓര്‍മ്മയുണ്ട് എനിക്ക്. വര്‍ണ്ണശബളമായ നോട്ടീസ്സുകളുടേയും, പാട്ടുപുസ്തകങ്ങളുടേയും , കോളാമ്പിയില്‍ നിന്നും വരുന്ന പാട്ടുകളൂടേയും അകമ്പടിയോടെ , ചെറിയ കൊട്ടകകളിലേയ്ക്ക് ഞങ്ങളെത്തേടിയെത്തിയിരുന്ന , ഞങ്ങള്‍ കാത്തിരുന്നിരുന്ന സിനിമകള്‍. ഈ കൊട്ടകകള്‍ ഞങ്ങളെ ഭയപ്പെടുത്തിയിരുന്നില്ല മത്സ്യത്തൊഴിലാളിയുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതായിരുന്നു മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വിരുന്നു വരാറുള്ള ഈ സിനിമാ പ്രദര്‍ശനങ്ങളുടെ റ്റിക്കറ്റുകള്‍.

ഈ ചിത്രങ്ങളില്‍ നാടും നാട്ടുഭംഗിയും കാറ്റും കടലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന പാട്ടുകളും എല്ലത്തിലുമുപരി ഒരുപാട് നന്മയും ഉണ്ടായിരുനു. ഓരോ സിനിമയ്കു ശേഷവും അതിനെക്കുറിച്ച് സാര്‍ത്ഥകമായ ചര്‍ച്ച സംഘടിപ്പിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍.
ഇന്നോ? തിയറ്ററുകളുടെ വലുപ്പം കൂടിയതിനൊപ്പം വലുതായ റ്റിക്കറ്റ് നിരക്കുകള്‍ , ചിത്രങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നല്ലതിന്റേയും നന്മയുടേയും അംശങ്ങള്‍ . പിന്നെ ചര്‍ച്ചകള്‍... അവയ്ക്ക് വിഷയമോ, സാംഗത്യമോ ഇല്ലെന്ന് തോന്നിത്തുടങ്ങിയതു കൊണ്ടോ എന്തോ , സിനിമാ ചര്‍ച്ചകള്‍ വെറും തമാശകമന്റുകള്‍ മാത്രമായി ചുരുങ്ങുന്നു.
വളരെ വിശാലമായി തരം തിരിച്ചാല്‍ സിനിമകള്‍ മൂന്നു ഗണ‍ത്തില്‍ പെടുത്താവുന്നവയാണ് എന്ന് തോന്നിയിട്ടുണ്ട്. ഒന്നാമതായി സമൂഹത്തിലെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നവയും സമൂഹത്തിനു ഗുണകരമായിട്ടുള്ളവയുമായ ചിത്രങ്ങള്‍. രണ്ടാമത്തെ ഗണത്തെ 'എന്റ്റര്‍റ്റെയിനറുകള്‍' എന്നു വിളിക്കാം. മൂനു മണിക്കൂര്‍ കൊണ്ട് ഒരു നല്ല കഥ രസകരമായി പറഞ്ഞു പോകുന്ന ചിത്രങ്ങള്‍.


മൂന്നാമത്തെ കൂട്ടമാകട്ടെ, എന്റര്‍‌റ്റെയ്നറുകള്‍ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് കണ്ണഞ്ചിപ്പിച്ചു കടന്നു പോകുന്ന "ജനപ്രിയ" ചിത്രങ്ങള്‍. അരങ്ങ് അടക്കി ഭരിക്കുന്ന് ഇവരാണ് ഇന്ന് ഏറ്റവും അപകടകാരികള്‍. ഇത്തരം ചിത്രങ്ങള്‍ ജനത്തിനുമേല്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ടു മാറി നില്‍ക്കുന്ന ഇ ചിത്രങ്ങള്‍ വിഭ്രാന്തിഉടെ ഒരു മായികലോകത്തിലേയ്ക്കാണ് കാഴ്ചക്കാരനെ എത്തിക്കുന്നത്.
ഈ ചിത്രങ്ങളില്‍ ആണും പെണ്ണും, ശക്തിയുള്ളവനും, ഇല്ലാത്തവനും എന്നീ വിഭാഗങ്ങളേയുള്ളൂ. സെക്സും വയലന്‍സും നിറഞ്ഞു കവിയുന്ന ഈ ചിത്രങ്ങള്‍ കച്ചവടലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെടുന്നവയാണ്. കടലോരവാസികളും ആദിവാസികളും ഇത്തരം ചിത്രങ്ങളു‍ടെ , അവ ഉണ്ടാക്കുന്ന ബിംബങ്ങളുടെ ഇരകളാണെന്നു തന്നെ പറയാം.
ഇന്ന് സിനിമയില്‍ കാണുന്ന ആദിവാസിയും മത്സ്യത്തൊഴിലാളിയും ആരാണ്? സത്യത്തില്‍ അങ്ങനെ ഒരു ആദിവാസിയോ മത്സ്യത്തൊഴിലാളിയോ ഇന്നില്ല. പേരു കേട്ടപ്പോള്‍ ഒരുപാടു പ്രതീക്ഷയോടെ ഓടിച്ചെന്നു കണ്ട ചിത്രമാണ് 'കടല്‍'. മനസ്സ് വല്ലാതെ വേദനിച്ചു. സില്‍ക് സ്മിത എന്ന നടിയാണ് അതില്‍ മീന്‍ വില്പ്പനക്കാരിയെ അവതരിപ്പിച്ചിരിക്കുന്നത്. കഴുത്തിറക്കി വെട്ടിയ ബ്ലൗസ്സിനുമുകളില്‍ ഒരു തോര്‍ത്തുപോലുമിടാതെ , പൊക്കിളിനു വളരെ താഴ് ലുങ്കിയും ഉടുത്തു വന്ന "മീങ്കാരി" യെ കണ്ടപ്പോള്‍ സങ്കടവും ദേഷ്യവും ഒപ്പം തോന്നി.


മര്യാദയ്ക്ക് വസ്ത്രമുടുക്കാതെ , വൃത്തികെട്ട രീതിയില്‍ വീടും പരിസരവും പാലിക്കുന്ന , വൃത്തികെട്ട ഭാഷയില്‍ സംസാരിക്കുന്ന , വിദ്യാഭ്യാസമോ സംസ്കാരമോ തൊട്ടു തീണ്ടിയിട്ടിലാത്ത ഒരു കൂട്ടരായിട്ടാണ് ഞങ്ങളെ ചിത്രീകരിയ്കുന്നത്. നിങ്ങളിവിടെയൊന്നു വന്നു നോക്കൂ. ശരീരം പ്രദര്‍ശിപ്പിക്കുന്ന ഒരമ്മയെയും നിങ്ങള്‍ക്ക് മീഞ്ചന്തയില്‍ കാണാനൊക്കില്ല. "മകാനേ... " ,"കടാപ്പുറം"എന്നൊക്കെ ഞങ്ങളുടെ ചുണ്ടില്‍ തിരുകിവെയ്ക്കുന്ന ഭാഷ തീരെ ചെറിയ ഒരു വിഭാഗം മാത്രം ഉപയോഗിക്കുന്നതാണ് .തികച്ചും പ്രാദേശികമാണത്. ഈ കമ്യൂണിറ്റിയുടെ സംസ്കാരവുമായി ഈ വെള്ളിത്തിര ഭാഷയ്ക്ക് യാതൊരു ബന്ധവുമില്ല.


മത്സ്യമേഖലയുടെ തനതായ കഥയായിരുന്നു "ചെമ്മീന്‍‌". ഞങ്ങളുടെ കമ്യൂണിറ്റിയെ കച്ചവടത്തിനായി വികലമാക്കാത്ത ചിത്രം - അതിലെ സ്ത്രീകളുടെ വേഷവിധാനം ശ്രദ്ധിച്ചിട്ടുണ്ടോ? ആ കഥ എഴുതപ്പെട്ട കാലത്ത് മുക്കുവസമൂഹങ്ങളില്‍ മാത്രമല്ല, കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ത്രീകള്‍‍ ധരിച്ചിരുന്ന വേഷം. എന്നാല്‍ അന്‍പതു കൊല്ലത്തിനിപ്പുറം വന്ന "ചാന്തുപൊട്ട് "നോക്കൂ.കേരളത്തില്‍‌ മറ്റെല്ലായിറ്റത്തും സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ കാലാനുസൃതമായി പുരോഗമിച്ചതായി സിനിമകളില്‍ കാണിയ്ക്കുമ്പോള്‍ ചാന്തുപൊട്ടിലെ കടലോരവാസിക്ക് കറുത്തമ്മയഴിച്ചു വെച്ച വസ്ത്രം തന്നെ. ആ കടപ്പുറം സമയത്തിനു പിടികൊടുക്കാതെ ഭൂതകാലത്തിലെവിടെയോ മരവിച്ചു പോയതു പോലെ.
ഇതിനൊരപവാദമായിരുന്നു "അമരം". മാറിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ പുതിയ തലമുറയെ ആവിഷ്കരിയ്ക്കാന്‍ ഇതിലൊരു ശ്രമം തന്നെ നടന്നിട്ടുണ്ട്.
"ചാന്തുപൊട്ട്" അടക്കമുള്‍ല മിക്ക കടലോരചിത്രങ്ങളിലും തീം പ്രണയമാണ്. എവിടേയും നടക്കാവുന്ന, എത്രയോ തവണ കണ്ടുമടുത്ത ഈ പ്രണയത്തിനു കടല്‍ ഒരു വ്യത്യസ്തമായ പശ്ചാത്തലം മാത്രമാവുന്നു. എന്നിട്ട് "ചെമ്മീനി'നു ശേഷം കടലോരത്തിന്റെ ജീവിതം വരചു കാണിക്കുന്ന ചിത്രമെന്ന പരസ്യവും. പുതിയ എഴുത്തുകാര്‍‌ പഴയ കഥതന്നെ പുതിയ പുതിയ ബാക്ക്ഗ്രൗണ്ടുകളില്‍‌ പരീക്ഷിക്കുന്നു, അത്രെയേ ഉള്ളൂ. സ്ത്രീയുടെ റോള്‍ കരയുകയോ കരയിപ്പിക്കുകയോമാത്രം.


തിരശ്ശീലയില്‍ കാണുന്നത് സത്യമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടമെങ്കിലുമില്ലെ നമ്മൂറ്റെ ഇടയില്‍? ആരാണ് അവരുടെ മനസ്സിലെ മത്സ്യത്തൊഴിലാളി? ഇതെല്ലാം കാണുമ്പോള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖം വാടുന്നു. തങ്ങളുടെ അമ്മമാരെ സില്‍ക് സ്മിത അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിരൂപങ്ങളായി അവരുടെ കൂട്ടുകാര്‍ കാണുന്നത് കുട്ടികളെ വേദനിപ്പികില്ലേ? ഞങ്ങളുടെ മക്കള്‍ വിദ്യാസമ്പന്നരാണ്. പൊതുധാരയില്‍‌ കാര്യമായ ഇടപെടലുകള്‍‌ നടത്തുന്നവരാണ്. ചെറുപ്പക്കാര്‍‌ കാണുന്ന സ്വപ്നങ്ങള്‍ , അവര്‍‌ സംസാരിക്കുന്ന ഭാഷ എല്ലാം ഇവര്‍‌ക്കുമുണ്ട്. പക്ഷേ ഒരു സമൂഹത്തെ ഇങ്ങനെ സ്റ്റീരിയോറ്റിപിക്കലായി മാത്രമേ കാണിക്കൂ എന്ന് ശാഠ്യം പിടിക്കുന്ന മാദ്ധ്യമങ്ങള്‍ ഞങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയാണ്. മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുന്ന ഞങ്ങളെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ സിനിമാക്കാരന്റെ ഭാവനയിലുദിച്ച രൂപഭാവങ്ങളുടെ കെട്ടുപാടുകളില്‍ ‌ പൂട്ടിയിടുകയല്ലെ ചെയ്യുന്നത്? കടലിന്റേയും കടലോരപ്പെണ്ണിന്റേയും ചന്തം വില്‍ക്കുക മാത്രമല്ലേ ഇവിടെ അധികവും നടക്കുന്നത്?
വൃത്തിയുള്ള സാരിയുമുടുത്ത് ഞങ്ങള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടാല്‍‌ നിരാശയും അമര്‍ഷവും ചിലരുടെയെങ്കിലും മുഖത്തു കാണാം. അവര്‍‌ തിരയുന്നത് ഒരു കറുത്തമ്മ'യെയാണെന്നത് വ്യക്തം ആ ഒരു ഇമേജില്‍ നിന്നും ഞങ്ങള്‍ക്ക് മോചനമില്ല.
സ്ഥാപിതം എന്നു തോന്നിയേക്കാവുന്ന ഒരു മിത്തിനെ ചോദ്യം ചെയ്തുകൊണ്ട് 'ചെമ്മീന്‍' അവസാനിക്കുമ്പോള്‍ മറ്റു പല ചിത്രങ്ങളും അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നവയാണ്. ഞങ്ങളുടെ ഇടയിലുള്ള പല ആചാരങ്ങളും കടലിന്റെ പരിശുദ്ധിയേയും പരിസരസമ്രക്ഷണത്തെയും മുന്നില്‍ കണ്ടുകൊണ്ട് ആചരിക്കുന്നവയാണ്. പക്ഷെ സിനിമകളില്‍ പലപ്പോഴും ഇവ വളച്ചൊടിച്ച് സ്ത്രീകള്‍ക്കെതിരായുള്ള കരുനീക്കമായിത്തന്നെ അവതരിപ്പിക്കപ്പെടുന്നു.പൂന്തുറ കലാപത്തെ ആസ്പദമാക്കി വന്ന ഒരു ചിത്രത്തില്‍ മുഴുവന്‍ തീരദേശവാസികലേയും കലാപകാരികളായി ചിത്രീകരിചിരിക്കുന്നു. സ്നേഹിക്കാന്‍ മാത്രമറിയാവുന്നവരാണ് ഞങ്ങള്‍. പക്ഷേ , നിലനില്പ്പിനെ ഭീഷണിപ്പെടുത്തുന്ന ഒരവസ്ഥ വന്നാല്‍ കയ്യില്‍‌ കിട്ടിയതെടുത്ത് ഞങ്ങള്‍ സ്വയം പ്രതിരോധിക്കും. മത്സ്യത്തൊഴിലാളിക്കാകട്ടെ, കയ്യില്‍ എളുപ്പം തടയുന്നത് പങ്കായം പോലെയുള്ള അവന്റെ ഉപകരണ‍ങ്ങളാണ്. കലാപത്തിനുവേണ്ട വടിവാള്‍ , ഇടിക്കട്ട, ബോംബ് തുടങ്ങിയ ആയുധങ്ങളൊന്നും ഞങ്ങള്‍ കൈവശം വെക്കുകയോ ഉണ്ടാക്കുകയോ ചെയ്യാറില്ല. എന്നാലും ഇതെല്ലാം സുലഭമായി ലഭിക്കുന്ന ആയുധശാലകളാണ് കടപ്പുറം എന്ന ഒരു ഇമേജ് പരക്കെയുണ്ട്.

ഇതിന്റെയൊക്കെ ഇടയ്ക്കും CZM (Coastal Zone Management)പോലെ ഞങ്ങള്‍ നേരിടുന്ന ജീവല്പ്രശ്നങ്ങളെ തുറന്നുകാണിക്കുന്ന ചില ഡോക്യുമെന്ററികള്‍ പുറത്തു വരുന്നുണ്ട്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍‌ട്ട് പ്രകാരം കടലോരത്തുനിന്നും കിലോമീറ്ററുകളോളം ഉള്ളിലേയ്ക്ക് ഞങ്ങള്‍ കുടിയോഴിപ്പിക്കപ്പെടണം. കടലിന്റെ യഥാര്‍ത്ഥ അവകാശികളായ ഞങ്ങള്‍ക്കു പകരം തുറമുഖകേന്ദ്രീകൃതമായി ബഹുരാഷ്ട്രകുത്തകകള്‍ മത്സ്യബന്ധനം നടത്തും. റ്റൂറിസ്റ്റ് മാഫിയയും മണല്‍‌ മഫിയയും കടലോരം കയ്യേറുമ്പോള്‍ പരമ്പരാഗതമായി കടലിനെ ഉപജീവനോപാധിയഅക്കുന്ന മുക്കുവരെന്ന സമൂഹം തമസ്കരിക്കപ്പെടും. ഞങ്ങളുടെ മത്സ്യബന്ധനം, സംസ്കരണം, വില്‍‌പ്പന, ഉപകരണനിര്‍മ്മാണം എന്നിവയെല്ലാം ഇല്ലാതാവും. വരാന്‍‌ പോകുന്ന ഈ വിപത്തുകളെക്കുറിച്ചെല്ലാം ഞങ്ങളുടെ കൂട്ടരോടും,കൂട്ടുകാരോടും ,അധികാരത്തിലിരിക്കുന്ന വലിയവരോടും മണിക്കൂറുകളോളം തൊണ്ടയിട്ടലച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അതിനേക്കാള്‍ ശക്തമായി ഈ ഡൊക്യുമെന്ററികളിലൂടെ സം‌വദിക്കാനാകുന്നു. ഞാനിത് പറയുമ്പോള്‍ "ഓ , അരയത്തിക്കെന്തു ഡൊക്യുമെന്ററി " എന്നൊരു പരിഹാസം പലയിടത്തുനിന്നും കേള്‍ക്കുന്നു. ആഢംബരമുള്ള തിയെറ്ററുകളില്‍ വര്‍ണ്ണപ്പൊലിമയോടെ വരുന്ന മെലോഡ്രമാറ്റിക് സിനിമകളേക്കാള്‍ ഞങ്ങളെ സത്യസന്ധതയോടേ ആവിഷ്കരിക്കുന്നത് പലപ്പോഴും ഡോക്യുമെന്ററികളാണ്.

37 comments:

അചിന്ത്യ said...

"കാടിന്റെയും കടലിന്റെയും യഥാര്‍ത്ഥ അവകാശികള്‍ ഈ കാട്ടിലും കടലിലും തലമുറകളിലായി ജീവിച്ചുമരിക്കുന്ന ഞങ്ങളാണ്‌. ഞങ്ങള്‍ പരസ്പരം കൈകോര്‍ത്തു പിടിക്കേണ്ടത്‌ ഈ ഭൂമിയുടെ ആവശ്യമാണ്‌ " എന്ന തിരിച്ചറിവിന്റെ മനസ്സുകൂടിയാണ്.തീരദേശമഹിളാവേദിയുടേയും, CZM -ഇനെതിരായ അഖിലേന്ത്യാപ്രതിഷേധസമരങ്ങളുടേയും പ്രവര്‍ത്തകയായ മഗ്ലിന്‍ പറയുന്നു.

കണ്ണൂരാന്‍ - KANNURAN said...

ശരിയാണ്. യാഥാര്‍ത്ഥ്യവും സിനിമയും തമ്മിലുള്ള അകലം വളരെ കൂടുതലാണ്. തീരദേശനിയമത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഒട്ടനവധി വെല്ലുവിളികള്‍ നേരിടുന്ന ഒരു സമൂഹമാണിത്. സുനാമിയുടെ പേരില്‍ വരുന്ന ഫണ്ടുകള്‍ മലയോരങ്ങളിലേക്ക് വരെ വഴി തിരിച്ചു വിടുമ്പോള്‍ പ്രതികരിക്കാനും, പ്രതിഷേധിക്കാനും ആരെയും കണ്ടില്ല. തീരദേശ പ്രദേശമല്ലാതിരുന്നിട്ടും എന്റെ നാട്ടിലും എത്തിയിട്ടുണ്ട് സുനാമിഫണ്ട്.

ശ്രീ said...

:)

കണ്ണൂസ്‌ said...

കാടിനും കടലിനുമൊന്നും ആരും അവകാശികളല്ല അചിന്ത്യാമ്മേ. അത്തരം വാദഗതികള്‍ ദാ ഇപ്പോത്തന്നെ നുള്ളിക്കളയുകയാണ്‌ ഭേദം. ഇല്ലെങ്കില്‍ നാളെ അതൊക്കെ തിരിഞ്ഞു കൊത്താന്‍ തുടങ്ങും.

മുക്കുവര്‍ക്കും ആദിവാസികള്‍ക്കുമൊക്കെ അവരുടെ തൊഴിലിനേയും അതിജീവനത്തേയും ബാധിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കേണ്ടതാണ്‌. അത്രയേ പാടുള്ളൂ.

സിനിമയുടെ കാര്യം വേറെ!

Kaithamullu said...

:-)

(ഒരു സ്മൈലി ഇട്ട് പോകേണ്ട വിഷയമല്ലാ ഇതെന്നറിഞ്ഞിട്ടും....)

Anonymous said...

ഇത്‌ കച്ചവടസിനിമ കടപ്പുറത്തോട്‌ മാത്രം ചെയ്യുന്ന കാര്യമല്ലല്ലോ.കച്ചവട സിനിമയി കാണുന്നതൊക്കെ വിശ്വസിക്കാന്‍ പാകത്തില്‍ ഒരു പ്രേക്ഷക സമൂഹം ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്ന മൂന്നാംകിട സംവിധായകര്‍ കരുതുന്നതുപോലെതന്നെയാണല്ലോ മഗ്ഗ്ലിന്‍ കടപ്പുറത്തിന് പുറത്തുള്ളവരുടെ കടപ്പുറജീവിതത്തോടൂള്ള ധാരണയെകുറിച്ച് സംസാരിക്കുന്നത്.

പ്രശ്നം സിനിമയല്ല. ഗുജറാത്ത് കലാപ സമയത്ത് ആദിവാസികളെ വര്‍ഗ്ഗിയ ശക്തികള്‍ ഫലപ്രദമായി ഉപയോച്ചിരുന്നു എന്ന് വായിച്ചിരുന്നു.കേരളത്തിലെ വര്‍ഗ്ഗിയകലാപ സാദ്ധ്യതാ പ്രദേശങ്ങളും കടര്‍ത്തിരങ്ങളല്ലേ? പ്രശ്നം വേറെ എന്തൊക്കെയെ ആണ്,കച്ചവട സിനിമയെ കുറ്റം പറഞ്ഞ് കടലവകാശ വാദങ്ങളില്‍ ഒതുങ്ങികൂടാതെയുള്ള മഗ്ഗ്ലിന്റെ എല്ലാ സമരങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

അഭയാര്‍ത്ഥി said...

നമുക്കെന്ത്‌ കാണാന്‍ ആഗ്രഹമുണ്ടോ അതുമാത്രം നാം കാണുന്നു.
നമുക്കെന്ത്‌ കേള്‍ക്കാന്‍ ആഗ്രഹമുണ്ടോ അതുമാത്രം നാം കേള്‍ക്കുന്നു.

സിനിമ പീടിക്കുമ്പോള്‍ ഈ മനശ്ശാസ്ത്രം മനസ്സില്‍ കണ്ടുകൊണ്ടാണ്‌
രംഗസജ്ജീകരണവും തിരക്കഥയും എഴുതുക. പൈസ വസൂല്‍
ഒന്നിന്‌ നൂറ്‌ വേണം എന്ന്‌ കരുതിക്കൊണ്ട്‌ തന്നെ.

ഏ ഡി 3500 ഇലും പനയോലക്കുട ഏന്തിയ മാറോളം ഉയര്‍ത്തിക്കെട്ടിയ മുണ്ടുമായി
അന്തര്‍ജനങ്ങളും, ഉയര്‍ത്തിക്കുത്തിയ മുണ്ടുടുത്ത്‌ ഇറക്കിവെട്ടിയ ബ്ലൗസിട്ട്‌,
കണ്ണുകൊണ്ട്‌ കടുക്‌ വറുത്ത്‌, ആദിവാസി പെണ്‍കുട്ടിയുടെ വേഷമിട്ട്‌
പുഴയോരത്തില്‍ പൂന്തോണിയെത്തുമ്പോള്‍ എന്ന്‌ പാട്ടും പാടി പട്ട്‌ സ്മിതമമാര്‍
കേറ്റ്‌ വാക്ക്‌ നടത്തും.

സമൂഹം നന്നാക്കണമെന്നാര്‍ക്കാണ്‌ ആഗ്രഹമുള്ളത്‌.
നല്ല മനസ്സെന്ന്‌ പറയുന്നത്‌
എല്ലാവരും നന്നായിക്കോട്ടെ പക്ഷെ
ഒരു പടി ഞാന്‍ മുകളിലാവണം അവരേക്കാള്‍ എന്ന്‌ ചിന്തിക്കാന്‍ കഴിയുന്ന
മഹാമന്‍സ്കതയാണ്‌.

ഒരാളും ഡോക്ക്യുമന്ററികള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവരല്ല.

അപ്പോള്‍ ചിലവാകുന്നത്‌ വില്‍ക്കുക എന്ന കച്ചവട തന്ത്രം മാത്രമെ ഇതിലുള്ളു.

മലയാള സിനിമയില്‍ വിപ്ലവം, പ്രണയം,തമാശ,മിമിക്രി, ആഢ്യത്തം, വര്‍ണ വ്യത്യാസം,
പുരാണം, ഇന്റര്‍കാസ്റ്റ്‌ മേര്യേജസ്‌, തിരുമേനിക്ക്‌ കീഴാളത്തിയില്ല്, തമ്പുരാട്ടിക്ക്‌ കീഴാളനില്‍ തുടങ്ങി
കമോഡിറ്റീസ്‌ കാലാകാലം വില്‍പ്പനക്ക്‌ വന്നിട്ടുണ്ട്‌. ഒന്നിന്‌ വിപണനമുണ്ടെന്ന്‌ കണ്ടാല്‍ പിന്നെ അതിന്റെ
കുത്തൊഴുക്കാണ്‌.
ഇതും ജീവിതവുമായി ബന്ധമുണ്ടെന്ന്‌ ഇന്നുള്ള ആരും കരുതില്ല.
എന്റര്‍ട്വൈന്‍ ഏന്‍ഡ്‌ ഏണ്‍. അത്രമാത്രം.
സിനിമയില്‍ നിന്നുത്ബോധിതനാകാന്‍ ആരും സിനിമ കാണൂന്നില്ല.
ഇല്ലെങ്കില്‍ സിനിമാതാരങ്ങള്‍ ഇവിടം ഭരിച്ചേനെ...

വേദവ്യാസഗുരുവിന്റെ വംശജരായ മുക്കുവന്മാര്‍ സിനിമയില്‍ കാണുന്നതല്ലെന്ന്‌ കവല വരേയെങ്കിലും പുറത്തിറങ്ങുന്നവര്‍ക്കറിയാം.
പക്ഷേ നമുക്ക്‌ വേണ്ടതും രസിക്കുന്നതും നാം കാണുന്നു, കേള്‍ക്കുന്നു.
അങ്ങിനെയല്ലെന്നറിഞ്ഞ്‌ കൊണ്ട്‌.
സമുദായത്തെ അപഹസിക്കുന്ന വക്കുകള്‍ കേട്ട്‌ നാം അട്ടഹസിച്ച്‌ ചിരിക്കുന്നു.

നാമെല്ലാം സംസ്കാരസമ്പന്നരല്ലേ?.
എന്നാലും ചൊറപിടിച്ച വര്‍ത്തമാനം നമ്മെ രസിപ്പിക്കുന്നു.ആരാന്റെ അമ്മക്കാകണം പത്തുപൈസ കുറവ്‌ എന്ന്‌ മാത്രം.

vadavosky said...

മലയാള സിനിമയിലെ കഥയെഴുതുന്നവരുടേയും സംവിധായകരുടെയും മറ്റും വിട്ടുമാറാത്ത ഇമേജുകളുടെ after effect ആണിത്‌. പൊതുവെ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അവരറിയാത്തതുകൊണ്ടും അതറിയാനുള്ള വിവരമില്ലാത്തതുകൊണ്ടുമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.മലയാള സിനിമ എത്ര വളര്‍ന്നാലും ചില ഇമേജുകളിലില്‍ അവര്‍ക്ക്‌ മോചനമില്ല എന്നതിന്‌ ഉദാഹരണങ്ങള്‍ അനവധിയാണ്‌. എല്ലാ സിനിമയിലും കാണുന്ന ഒരു കാഴ്ചയാണ്‌ സൈക്കിളില്‍ പോകുന്ന പോലീസുകാരന്‍ നിങ്ങളാരെങ്കിലും ഒരു പോലീസുകാരന്‍ സൈകിളില്‍ പോകുന്നതു കണ്ടിട്ടുണ്ടോ. പിന്നെ ബാല്യകാലസഖി, കോടതി, അങ്ങനെ പോകുന്നു

സമൂഹത്തിലെ ഒരു വിഭാഗത്തെക്കുറിച്ച്‌ സിനിമയെടുക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദകള്‍ ഇവര്‍ക്ക്‌ എന്നാണ്‌ മനസ്സിലാവുന്നത്‌.

Kumar Neelakandan © (Kumar NM) said...

സിനിമ വരച്ചുവച്ച ഇമേജറികളില്‍ കുടുങ്ങിപോയ ഒന്നു തന്നെയാണ് കടപ്പുറവും അവിടുത്തെ ജീവിതവും. ഇവരുടെ ജീവിതം കുറച്ച് അടുത്തുകാണാനുള്ള സാഹചര്യം പലപ്പോഴായി കിട്ടിയതുകൊണ്ടുതന്നെയാണ് പറയുന്നത്.

ഇതുപോലെ ഒരുപാടു ജീവിതരീതികളേയും സംസ്കാരങ്ങളേയും സിനിമ തകര്‍ക്കുന്നു.
അതിലൊന്നു മാത്രമേ ആകുന്നുള്ളു കടപ്പുറവും അരയത്തിപ്പെണ്ണും.
പക്ഷെ അതില്‍ ഒന്നാണ് ഇവ എന്നതാണ് ഈ ലേഖനത്തിന്റെയും മഗ്ലിന്റേയും പ്രസക്തി.

പിച്ചക്കാരന്‍ മുതല്‍ അബ്‌കാരി കോണ്ട്രാക്ടര്‍ വരെ ഇന്നും മലയാളസിനിമയില്‍ പരമ്പരാഗതമായ രൂപത്തിന്റെ ഇമേജറിയില്‍ തൂങ്ങിക്കിടക്കുന്നു.

അധികം ക്ലേശിക്കാതെ ഒരു കഥാപാത്രത്തെ എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ചെറുകിട ഡിവൈസുകള്‍ ആയിട്ടാണ് പല ചലചിത്രകാരന്മാരും ഈ ചമയലിനെ കാണാറുള്ളത്.

ചിത്രകാരന്‍ താടിവളര്‍ത്തുന്നവന്‍ ആവണം. ജുബ്ബയിടുന്നവന്‍ ആകണം എന്ന ചലചിത്ര-അലിഖിത നിയമം ഒരുപാടുകാലം കൊണ്ട് സെല്ലുലോയിഡില്‍ വേരു പതിച്ചു വളര്‍ന്നതാണ്. അത് വേരുവിട്ടുപോകാന്‍ ഒരുപാടു കാലം ഇനിയും എടുത്തേക്കും. കാരണം ഇതൊക്കെ ഇന്നും എളുപ്പവഴികള്‍ ആണ്. അതിനും അപ്പുറത്തേക്ക് സിനിമ മലയാള സിനിമ വളരാന്‍ ഇനിയും സമയം എടുക്കും.

തമിഴില്‍ ഇന്നു സംഭവിക്കുന്നത് ഒരുതരം ക്ലട്ടര്‍ ബ്രേക്കിങ് ആണ്. അതിന്റെ കാരണം തമിഴിലെ സഹ സംവിധായകരായ പുതിയ പിള്ളേര്‍ കാണുന്നത് ഹോളീവുഡ്ഡിലെ പടങ്ങളല്ല, ലാറ്റിന്‍ അമേരിക്കന്‍ സിനിമകളാണെന്ന് സിനിമാക്കാരനായ ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. മലയാള സിനിമ കാത്തിരിക്കുന്നത് അത്തരം പുതിയ മനസുകളെയാണ്. അന്ന് ‘മകാളും’ ‘കടാപ്പുറ‘വും നേരേയാകും എന്ന് പ്രതീക്ഷിക്കാം.

അചിന്ത്യ said...

കണ്ണൂരാനെ, അതെ വളരെ ശരിയാണ്. ഇവരുടെ പേരില്‍ സുനാമിയ്ക്ക് ശേഷം പിരിച്ചെടുത്തതിന്റെ പത്തിലൊരു ഭാഗമെങ്കിലും അതതു കൈകളില്‍ എത്തിച്ചേര്‍ന്നിരുന്നെങ്കില്‍ ഇവരൊക്കെ എന്നേ കഷ്ടപ്പാടുകള്‍ മറന്നേനെ.പലരും ഇപ്പോഴും റ്റെമ്പരറി ഷെല്‍‌ട്ടറുകളില്‍‌ത്തന്നെ തുടരുമ്പോഴും ഇങ്ങോട്ടൊഴുകിയെത്തിയ ഡോളറുകള്‍ എവിടേക്ക് പോയി എന്ന് നമുക്ക് വ്യക്തമായി അറിയിണില്ല്യ.

ബാജി, ശ്രീ, കൈതമുള്ളേ, :)) ( ഇത്തിരി വല്ല്യേ ചിരിയ്ക്ക് വേറെ വല്ല ചിഹ്നോ ണ്ടോന്ന് അറീല്ല്യാ. തല്‍ക്കാലം ഇതോണ്ടൊപ്പിക്കുണു. വന്നതില്‍ സന്തോഷം ന്നര്‍ത്ഥം)

കണ്ണൂസ്സെ, പറഞ്ഞതൊന്നും അചിന്ത്യാമ്മയല്ല, മഗ്ലിന്‍ പീറ്ററാണ്. പിന്നെ, കാട്ടിലെ ഓരോ കല്ലിലും മരച്ചോട്ടിലും ദൈവസാന്നിദ്ധ്യം കാണുന്ന ആദിവാസിയേയും, കടലിലെ കയറ്റിറങ്ങള്‍ക്കും, ചന്ദ്രന്റെ ആയവ്യയങ്ങള്‍ക്കും, പെരുമീന്റെ മിന്നലിനും മായലിനും അനുസരിച്ച് അന്നന്നത്തെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കണ മുക്കുവന്യും പറ്റിയാണൊ പറയണത്? കടലും കാടും അവരുടെയല്ലാ എന്നു പറഞ്ഞാല്‍ അവര്‍ക്കും അവരുടെയാണ് എന്ന് പറഞ്ഞാല്‍ നമുക്കും മനസ്സിലാക്കാന്‍ പ്രയാസം കാണും. അവരുടെ ജീവിതവുമായി ഒരു ബന്ധവമില്ല്യാത്ത തിരരൂപങ്ങള്‍ ആവരുടെ പ്രതിരൂപങ്ങളാണെന്ന് പറഞ്ഞ് കാണിക്കുമ്പോ അമ്പരന്ന് പോവാം, സ്വാഭാവികം ന്ന് എനിക്ക് തോന്നുണു. കണ്ണൂസ്സിന്റെ കമന്റിന്റെ അവസാനഭാഗങ്ങട്ട് വ്യക്തായില്ല്യാട്ട്വോ.

തുളസിക്കുട്ടാ, അട്ടപ്പാടീല്‍ പോയിട്ട് "അയ്യോ ഇവടെന്താ ആദിവാസികളൊക്കെ ഷര്‍ട്ടും ലുങ്കീമൊക്കെ ഇട്ട് നിക്കണെ,ഇവരൊക്കെ എന്ത് ഫ്രോഡ് ആദിവാസികളാ" ന്ന് വിളിച്ച് പറഞ്ഞ എന്‍‌ലൈറ്റെന്‍ഡ് യുവത്വത്തിനെ ഞാന്‍ കണ്ട്ട്ട്ണ്ട്.അത്കൊണ്ട് സിനിമ കാണണ അളുകള്‍ക്കൊക്കേം സിനിമേം ജീവിതോം വേര്‍തിരിച്ചറിയാനുള്ള പ്രബുദ്ധത ണ്ടെന്ന് അങ്ങട്ട് തറപ്പിച്ച് പറയാന്‍ പറ്റും ന്ന് തോന്നീല്ല്യ. മാദ്ധ്യമങ്ങളുണ്ടാക്കി വിടുന്ന പ്രാദേശികഭാഷാപ്രയൊഗങ്ങളെക്കുറിച്ച് ഇവടെ എവട്യോ മുന്‍പൊരിക്കല്‍ നടന്ന ചര്‍ച്ചയില്‍ ഇതിന്റെ വരമ്പത്തുള്ള എന്തൊക്ക്യോ സംസാരിച്ചിരുന്നൂന്നുള്ള ഒരോര്‍മ്മ. കടലോരങ്ങള്‍ടെ ഏറ്റോം നീറുന്ന പ്രശ്നം കച്ചവടസിനിമ്യാന്നോ മറ്റോ കച്ചവട സിനിമേനെ കുറ്റം പറഞ്ഞതായി ഓര്‍ക്കിണില്ല്യ. മലയാള സിനിമേല്‍ കടലോരവാസികളെ ചിത്രീകരിക്കണതും യഥാര്‍ത്ഥകടലോരവാസികളും തമ്മിലുള്ള ദൂരമെന്താന്ന് ഒന്ന് ആലോചിച്ചതേ ഉള്ളൂ. അതൊരുപാട് വല്ല്യേ ദൂരാന്നേ അവര്‍ പറഞ്ഞുള്ളൂ.അവര് ഏറ്റവും ഇഷ്ടപ്പെടണ മാദ്ധ്യമാ സിനിമാ ന്ന് ആദ്യെ പറഞ്ഞൂല്ലോ ല്ല്യേ. സിനിമ അവരടെ പ്രശ്നല്ല.സിനിമേല്‍ക്കൂടെ പടച്ച് വിടണ "അവര്‍" ആണ് അവരെ വിഷമിപ്പിക്കണത്. നീ മനസ്സിലാക്ക്യേലെ പ്രശ്നോ അതൊ ഇവടെ പറഞ്ഞേലെ അവ്യക്തത്യോ?
പാലക്കാട് മൂത്താന്തറേം വല്ല്യങ്ങാടീം ഇതേ പോലെ "കലാപസാദ്ധ്യത" ള്ള പ്രദേശങ്ങളാണ്. എളുപ്പത്തില്‍ മനിപ്യുലെറ്റ് ചെയ്യാവുന്ന, പച്ചമനുഷ്യര്‍.എന്താ ഈ സാദ്ധ്യത?

ഗന്ധര്വ്വാ ,തുളസ്യോട് പരഞ്ഞതന്‍നെ ആവര്‍ത്തിക്കട്ടേ.കുറച്ച് പേരെങ്കിലും തീര്‍ച്ചയായും ഉണ്ട് സിനിമ യാഥാര്‍ത്ഥ്യമെന്ന് വിശ്വസിക്കണവര്‍ എന്ന് മഗ്ലിനെപ്പോലെത്തന്നെ എനിക്കും തോന്നീട്ട്ണ്ട്.പറ്റാവുന്നത്രേം സിനിമകള്‍ കാണുന്നവരാണ് അവ‌ര്‍.അതോണ്ടന്നെ ഈ സിനിമ എന്താ നമ്മളോടിങ്ങനെ എന്ന് വളരെ ലളിതമായി ചിന്തിക്കുന്നവരായിരിക്കാം അവര്‍.

കുമാര്‍‌, vadavosky , മഗ്ലിന്‍ പറയാന്‍‌ ശ്രമിച്ചേന്റെ മര്‍മ്മം മനസ്സിലാക്കിയതിനു നന്ദി.
സിനിമേലെ കോടതി കാണാന്‍ ഞങ്ങള്‍ ഒരു ദിവസം യഥാര്‍ത്ഥ കോടതീല്‍ പോയി. നിരാശ തോന്നീന്ന് പ്രത്യേകം പറേണ്ടല്ലോ.നേരത്തെ പറഞ്ഞ ചങ്ങായിമാര്‍ പറഞ്ഞ പോലെ "ഇതെന്ത് ഫ്രോഡ് കോടതി" ന്ന് അറിയാണ്ടെ പറഞ്ഞ് പോയി.

vadavosky said...

ചര്‍ച്ച തീര്‍ന്നൊ എന്നറിയില്ല. കണ്ണൂസിന്റെ കമന്റിന്‌ ഒരു rejoinder.
കടലിന്റെ അവകാശത്തെക്കുറിച്ചല്ല മറിച്ച്‌ കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ കാണുന്ന ഒരു മാധ്യമത്തിലൂടെ ഒരു പ്രത്യേക ജനവിഭാഗത്തെ അതെ അരയന്മാരായിക്കോട്ടെ മറ്റാരുമായിക്കൊള്ളട്ടെ ഒരു പ്രത്യേക പരിവേഷം ഉണ്ടാക്കിക്കൊടുക്കുന്നു എന്നതാണ്‌ വിഷയം.

അതിജീവനത്തിന്റെ പ്രശ്നങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ജനങ്ങളെ സ്വാധീനിക്കാന്‍ വളരെയധികം സാധ്യതയുള്ള ഒരു മാധ്യമത്തില്‍ ഒരു പ്രത്യേക ജനവിഭാഗത്തിനെ stereotype ചെയ്യാന്‍ ( യാഥാര്‍ഥ്യത്തിന്‌ വിരുദ്ധമായി) സിനിമാക്കാര്‍ക്ക്‌ അവകാശമുണ്ടൊ എന്നതാണ്‌ പ്രശ്നം.

കുമാറിന്റെ കമന്റിന്‌ ഒരു thumsup.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ‘മഹാസമുദ്രം’ എന്ന പടവും കണ്ടുനോക്കൂ ഇത്തിരി ഗ്ലാമറസ് മുക്കുവരാ.(ന്നെ തല്ലാന്‍ വരരുത് :))

Dinkan-ഡിങ്കന്‍ said...

പ്രിയ അചിന്ത്യ,
ചില കാര്യങ്ങളോട് യോജിക്കുന്നു, എന്നാല്‍ ചില കാര്യങ്ങളില്‍ വിയോജിക്കാതിരിക്കാനും വയ്യ.

കടലിനേയും കടപ്പുറത്തേയും ഒക്കെ ഒട്ടുമിക്കവാറും തെറ്റിധരിപ്പിക്കും വിധമാണ് ചിത്രീകരിക്കാറുള്ളത്. ചെമ്മീന്‍, അമരം എന്നീ ചിത്രങ്ങളാണ് കടല്‍ എന്ന വാക്ക് ഉള്ള തലച്ചോറില്‍ കീ വേറ്ഡ് ആയി കൊടുത്തപ്പോള്‍ ആദ്യം സെര്‍ച്ച് ചെയ്ത് കിട്ടിയ റിസെള്‍ട്ട്സ്. പക്ഷേ അതല്ലാതെയും കുറെ ഉണ്ടല്ലോ.

“മകാനും” “കടാപ്പുറവും” കൊച്ചി, പറവൂര്‍ എന്നീ സ്ഥലത്തെ അരയരും ആയി ബന്ധപ്പെട്ട് ഉള്ള സ്ലാങ്ങ് ആണ്. മറ്റു കടപ്പുറത്തൊന്നും ഉദാ. ബേപ്പൂര്‍, ചാവക്കാട്, കോവളം, എന്നിവിടങ്ങളില്‍ ഒന്നും ഈ സ്ലാങ്ങ് കേട്ടിട്ടില്ല. പക്ഷേ സിനിമകളിലൂടെ ചില സ്ഥായീകരണങ്ങള്‍ നടക്കുന്നുണ്ട്. അതു കടപ്പുറങ്ങളില്‍ മാത്രം അല്ലല്ലോ? ഇന്നും മലയാള സിനിമയിലെ ചില ഹാസ്യ കഥാപാത്രങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി ഉള്ളവരെല്ലാം വള്ളുവനാടന്‍ “ല്യ” കളും “ട്ടോ”കളും ഒക്കെ തന്നെയല്ലേ ഭാഷയില്‍ ഉപയോഗിക്കുന്നത്. അപ്പോള്‍ ഭാഷയുടെ ഈ മനശാസ്ത്രം പഠിക്കുവാനായി ആഫ്രിക്കന്‍ എഴുത്തുകാരന്‍ “ഗൂഗു വാ തിഓംഗി”യുടെ “മനസിന്റെ അപകോളനീകരണം” ഒന്നും വായിക്കണമെന്നില്ല.

കടപ്പുറം സമയത്തിനു പിടികൊടുക്കാതെ ഭൂതകാലത്തിലെവിടെയോ മരവിച്ചു പോയതു പോലെ.
ഇതിനൊരപവാദമായിരുന്നു "അമരം". മാറിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ പുതിയ തലമുറയെ ആവിഷ്കരിയ്ക്കാന്‍ ഇതിലൊരു ശ്രമം തന്നെ നടന്നിട്ടുണ്ട്

എന്നാരാണ് പറഞ്ഞത്? കടല്‍ എന്ന സിനിമയില്‍ സില്‍‌ക്ക് സ്മിത എന്ന “നടി” ധരിച്ച വേഷവും അമരം എന്ന ചിത്രത്തില്‍ ചിത്ര എന്ന “നടി” ധരിച്ച വേഷവും തമ്മില്‍ എന്ത് വ്യത്യാസം ആണ് ഉള്ളത്. ചിത്ര മാത്രം അല്ല മാതു എന്ന കൌമാരക്കാരിയേയും സ്കെസ്പോസ്ഡ് ആയാണ് അതില്‍ ചിത്രീകരിക്കുന്നത്. അണിവയര്‍ കാണുന്ന മുണ്ടും തോര്‍ത്തില്ലാതെ വെറും ജാക്കറ്റും മാത്രമാണ് കടപ്പുറത്തിന്റെ തനതു സിനിമയായ “അമര”ത്തിലും കാണാവുന്നത്. (പക്ഷേ അതിന് ഭരതന്‍ ടച്ച് എന്ന എക്സ്‌ക്യൂസ് കൊടുക്കാം അല്ലെ?)

കടപ്പുറത്തിന്റെ സംസ്ക്കാരം എത്രമാത്രം സിനിമകളില്‍ പ്രതിഫലിക്കുന്നു എന്നത് ഒരു ചോദ്യമാണ്. ഉദാ. കടപ്പുറം ഉത്സവമായി ആകെ കാണാവുന്നത് ചാകര മാത്രം ആണ്. ചാകര വന്നാല്‍ പീപ്പി, കരിവള, കണ്മഷി, ബലൂണ്‍ ഒക്കെ ആയി സ്ഥിരം പാട്ടു സീനുകള്‍. (ശരാശരി ഒരു ഐ.ടിക്കാരനേക്കാള്‍ വരുമാനം ഉള്ളവനാണ് ഒരു “തരകനോ” “നല്ലൊരു മുക്കുവനോ” എന്ന് ഇന്നും ആളുകള്‍ക്ക് അംഗീകരിക്കാന്‍ വയ്യ.) കടപ്പുറത്തെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ഇടവം-16. അന്നാണ് ഒരു വര്‍ഷത്തേക്കുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതും, കൂലി മുങ്കൂര്‍ നല്‍കുന്നതും, തരകുമാറ്റവും ഒക്കെ നടക്കുന്നത്. “ഇടപാടുകള്‍ തീര്‍ക്കുന്ന ഇടവം16” കടപ്പുറങ്ങളില്‍ അതൊരു ഉത്സവവുമാണ്. എന്നാല്‍ ഈ ചടങ്ങ് ഒരു സിനിമയിലും കണ്ടിട്ടില്ല.

എന്തിനേറെ പറയുന്നു. ഏറ്റവും മാറാതെ നില്‍ക്കുന്നത് തോണി/വഞ്ചി തന്നെയാണ്. യന്ത്രവള്ളങ്ങള്‍ ഇന്നും കടപ്പുറം സിനിമകളില്‍ അന്യമാണ്.(ഹൌ. മലയാള ഗൃഹാതുരത്വം!)
കിഴവനും കടലിലെ സാന്റിയാഗോ സംസ്ക്കാരം ഇന്നും നിലനിര്‍ത്തേണ്ടത് നമ്മുടെ സിനിക് ആവശ്യകതയാകുന്നു അല്ലെ?


കടപ്പുറവുമായി സംസ്ക്കാരത്തില്‍ എത്രത്തോളം യോജിക്കുന്ന് എന്ന് അഭിപ്രായം ഇല്ലെങ്കിലും വസ്ത്രത്തില്‍ “മഹാസമുദ്രം” എന്ന സിനിമയില്‍ ഈ ക്ലീഷെ സങ്കല്‍പ്പം അല്‍പ്പം എങ്കിലും മാറുന്നു എന്ന് തോന്നുന്നു. അതില്‍ മോബൈല്‍ ഫോണ്‍, യന്ത്രവല്‍ക്കൃതബോട്ട്, സ്ലാങ്ങ് അല്‍പ്പമെങ്കിലും കുറവുള്ള ഭാഷ(ലാലിന്റെ വികൃതമായാ ശൈലി ഒഴിച്ച്)എന്നിവയുള്ള മുക്കുവരെയും കടപ്പുറത്തേയും കാണാം. പിന്നെ മമ്മൂട്ടിയുടെ തന്നെ മായാവി എന്ന ചിത്രത്തിലും ആധുനീക കടപ്പുറം കാണാം (ഈ രണ്ട് ചിത്രങ്ങളും കോമെര്‍സ്യല്‍ ആണേ... ആര്‍ട്ടല്ല)

കടപ്പുറത്തേ പരിഹസിക്കുന്ന രീതിയുടെ തുടര്‍ചിത്രീകരണങ്ങലുടെ പരിണിതഫലമായാണ് ഫാസിലിന് “അനിയത്തി പ്രാവ്” ചിത്രീകരിക്കുമ്പോള്‍ നേരിട്ടത്. അതിലെ “വെണ്ണിലാ കടപ്പുറത്ത്” എന്ന പാട്ടില്‍ കടപ്പുറം സംസ്ക്കാരത്തെ കളിയാക്കുന്നു എന്ന് പറഞ്ഞ് അരയര്‍ ഷൂ‍ട്ടിംഗ് തടസപ്പെടുത്തിയിരുന്നു എന്ന് പത്ര വാര്‍ത്തയുണ്ടായിരുന്നു.

ഇതിനെതിരെയെല്ലാം പ്രതികരിക്കുന്ന തരത്തില്‍ കടപ്പുറത്തിന്റേയും ചേരികളുടെയും യഥാര്‍ത്ഥ സംസ്ക്കാരം വിളിച്ചോതുന്ന സിനിമകള്‍/ഡൊക്യുമെന്ററികള്‍ ഉണ്ടാകണം.

ഓഫ്.ടോ.
ബോംബെ എന്ന് കേട്ടാല്‍ മോഹന്‍ലാല്‍ അധോലോക നായകനായ സ്ഥിരം സീനുകളും, അല്ലെങ്കില്‍ ഹിന്ദി സിനിമകളിലെ ചിരപരിചിത രംഗങ്ങളും ആയിരുന്നു മനസില്‍. എന്നാല്‍ അഞ്ചലി മൊണ്ടേറിയോവിന്റെ “നാട്ട” “സാച്ച” (ഊടും പാവും) എന്നീ രണ്ട് ഡൊക്യുമെന്ററി കണ്ടപ്പോള്‍ ആണ് യഥാര്‍ത്ഥ ബോംബെയെ അറിയാന്‍ കഴിയുന്നത്. ഈച്ചയാര്‍ക്കുന്ന ഗ്ലാസില്‍ തണ്ണിമത്തനില്‍ ഐ.സ് ഇട്ട് കുടിച്ച് ക്ഷീണം തീര്‍ക്കുന്ന ഒരു ദൃശ്യം മാത്രം മതി റിയല്‍ സെന്‍സ് കിട്ടാന്‍

myexperimentsandme said...

സിനിമയെ സിനിമയായും ജീവിതത്തെ ജീവിതമായും കാണാന്‍ പഠിച്ചാല്‍ ഈ പ്രശ്‌നമെല്ലാം തീരുമോ? അല്ലെങ്കില്‍ പ്രശ്‌നം കടാപ്പുറത്തും കാട്ടിനകത്തും മാത്രമല്ലല്ലോ. സുരേഷ് ഗോപിയെപ്പോലെയുള്ള ഭരത് ചന്ദ്രന്‍‌മാരെ അന്വേഷിച്ച് പോയി അവസാനം തച്ചങ്കരിയെ കണ്ട് “ശ്ശേ” എന്ന് വെക്കുന്ന അവസ്ഥയും ഉണ്ടാവാമല്ലോ.

സിനിമയില്‍ യഥാര്‍ത്ഥ ജീവിതം/ജീവിതരീതി തന്നെയേ പ്രതിഫലിപ്പിക്കാവൂ എന്ന് എത്രമാത്രം നമുക്ക് ആഗ്രഹിക്കാം? സിനിമ സിനിമയായതുകൊണ്ടല്ലേ അതിനെ നമ്മള്‍ സിനിമ എന്ന് വിളിക്കുന്നത്?

ദേവന്‍ said...

ചിന്ത്യാമ്മേ,
സിനിമാ പ്രേക്ഷകരിലെ ഭൂരിഭാഗം കമ്പനിയിലോ സര്‍ക്കാരിലോ മറ്റോ പണിയെടുക്കുന്ന കുടുംബങ്ങളാണ്‌. ഇവരിലെ പുരുഷന്മാര്‍ക്ക്‌ പെണ്ണിന്റെ തൊലിപ്പുറം കാണാന്‍ ഇഷ്ടമായതുകൊണ്ടും പെണ്ണുങ്ങള്‍ക്ക്‌ വിചിത്രമായ സ്വഭാവമുള്ള സ്ത്രീ കഥാപാത്രങ്ങളെയും പുരുഷന്മാരെയും കാണാന്‍ ഒരു വയറിസ്റ്റിക്‌ ഇന്ററസ്റ്റ്‌ ഉള്ളതുകൊണ്ടും ജനം കീയുന്ന സിനിമകളും സീരിയലുകളും മാസികകളും പത്രങ്ങളും അങ്ങനത്തെ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.

എന്നാല്‍ അത്‌ തന്റെ സഹോദരനോ അമ്മയോ പെങ്ങളോ മകളോ ആയിക്കാണ്ടാല്‍ രസം വരില്ല, അവരെല്ലാം പുരുഷോത്തമന്മാരും ദേവതകളുമാണ്‌. തല്‍ഫലമായി ഈ ഭൂരിപക്ഷത്തെ ഒഴിവാക്കിയാണ്‌ പൊതുവില്‍ മുണ്ടില്ലാപ്പെണ്ണിനെയും ക്രൂരനായ ആണിനെയും മാദ്ധ്യമങ്ങള്‍ സൃഷ്ടിക്കാറ്‌. അങ്ങനെ ഭൂരിപക്ഷം വരുന്ന സാധനങ്ങളെ നിരന്തരം സുഖിപ്പിക്കാനായി ന്യൂനപക്ഷം ഇങ്ങനെ ഒക്കെ ആയി. അതില്‍ മത്സ്യത്തൊഴിലാളികളും ആദിവാസിയും മാത്രമൊന്നുമല്ല.

വ്യവസായികള്‍ എപ്പോഴും അസാന്മാര്‍ഗ്ഗികളാണ്‌
കര്‍ഷകര്‍ എപ്പോഴും സന്തോഷവാന്മാരും നിഷ്ക്കളങ്കരുമാണ്‌
ദുഷ്ടന്മാര്‍ പൈപ്പ്‌ വലിക്കും
പോലീസ്‌ കണ്‍സ്റ്റബിള്‍മാര്‍ മന്ദബുദ്ധികളും അഴിമതിക്കാരുമാണ്‌. പക്ഷേ സീനിയര്‍ ഓഫീസര്‍മാര്‍ അങ്ങനെയല്ല, ഐജി ലെവല്‍ വരെ.. മുകളിലോട്ട്‌ അവര്‍ രാജ്യദ്രോഹികളാണ്‌.


കാശുള്ളവന്റെ പെണ്ണ്‍ ദുര്‍ന്നടത്തകാരിയാണ്‌, മന്ത്രിഭാര്യമാര്‍ വിഢികളും ആഭാസവേഷം ധരിക്കുന്ന ദുര്‍ന്നടത്തക്കാരികളും ആണ്‌. ദുഷ്ടന്മാര്‍ കോട്ടിടും പൈപ്പ്‌ വലിക്കും
ഇങ്ങനെ ഒക്കെ ആയി.

തല്‍ഫലമായി ആരെയും പ്രാപിക്കുന്ന മന്ത്രിണിയെയും നെഞ്ചത്തു തോര്‍ത്തില്ലാത്ത അരയത്തിയേയും മാത്രമേ കാണാന്‍ പറ്റൂ. റെയില്‍വേ ബുക്കിങ്ങ്‌ ക്ലര്‍ക്കിനേയും സ്കൂള്‍ അദ്ധ്യാപികയേയും കാണാന്‍ പറ്റില്ല സിനിമയില്‍. അവരെല്ലാം പതിനെട്ടുമുഴം ചേല ഉടുത്തോളും. ഇല്ലേല്‍ ചുരിദാറോ സാരിയോ എന്താന്നു വച്ചാല്‍.

അത്‌ പോട്ടെ. കണ്ണൂസു പറഞ്ഞതെന്തെന്ന് ആര്‍ക്കും മനസ്സിലായില്ലേ? ഇല്ലെങ്കില്‍ നേരേ ഇവിടെ പറ. മത്സ്യത്തൊഴിലാളികളേയും സംഘടനകളേയും മുതല്‍ ഫിഷറീസ്‌ ഡിപ്പാര്‍ട്ടുമെന്റിനെയും മത്സ്യഫെഡിനേയും സിഫ്‌നെറ്റിനെയും ഐ എഫ്‌ പീയേയും അടുത്തറിയുന്ന ആളായതുകൊണ്ട്‌ ചോദിച്ചു പോയതാ, കണ്ണൂസു പറഞ്ഞതു മനസ്സിലായില്ലേ? എങ്കില്‍ പാവം ഫിഷര്‍മെന്നെ നിങ്ങള്‍ക്ക്‌ മനസ്സിലായില്ല. അവര്‍ ചെമ്മീനിലുമില്ല, അമരത്തിലുമില്ല ചാന്തുപൊട്ടിലുമില്ല മത്സ്യത്തൊഴിലാളി ഫെഡറേഷനിലുമില്ല. അവരെ കാണാന്‍ പറ്റുന്നില്ലേ? ശരാശരി മലയാളിത്ഥോഴിലാളികളിലും ഉയര്‍ന്ന വരുമാനമുള്ള അവരെ തെണ്ടിക്കുന്നതും നശിപ്പിക്കുന്നതും ജീവിതം തുലയ്ക്കുന്നതും ആരാണെന്ന് കാണാനാവുന്നില്ലേ?

എന്തോ കുഴപ്പമുണ്ട്‌ എങ്കില്‍.

Inji Pennu said...

തുളസി
പ്രശ്നം സിനിമയല്ല എന്ന് പറയാന്‍ വരട്ടെ. പ്രശ്നം സിനിമയിലുമുണ്ട്. കച്ചവട(?) സിനിമ എന്ന പ്രയോഗം കൊണ്ട് സിനിമ എന്നൊരു ഇത്രയും പഫര്‍ഫുള്ളായ എല്ലാ‍ തരം ആളുകളിലേക്കും ഇറങ്ങിച്ചെല്ലാന്‍ കെല്പുള്ള ഒരു മാധ്യമത്തെ പൈങ്കിളീവല്‍ക്കരിക്കുന്നത് സാധാരണ ജനത്തിനു ഇതൊക്കെയാണ് വേണ്ടതെന്നുള്ള തെറ്റായ തോന്നലുകൊണ്ടാണ്. അത്രേ അവരെക്കൊണ്ട് പറ്റുന്നുള്ളൂ എന്നതാണ് ശരി. ഡോക്യുമെന്ററി കാണുന്നതിനേക്കാളും ശക്ത്മായി ഒരു സാധാരണ സിനിമയില്‍ ഇമേജറി കൊണ്ട് വരാം. അയിനു ആര്‍ക്കും അതൊന്നും പറ്റില്ല. ബുദ്ധിമുട്ടാന്‍ വയ്യ. അരയത്തിയെ ഇങ്ങിനെ കാട്ടാ‍നാണെളുപ്പം, അപ്പൊ അങ്ങിനെ കാട്ടും. എഫര്‍ട്ടലെസ്സ്! അത് കാലാകാലങ്ങളായി ഇങ്ങിനെ തുടര്‍ന്നുകൊണ്ടുമിരിക്കും.

അഭയാര്‍ത്ഥി said...

ദേവന്‍ പറഞ്ഞത്‌ പറയാനാണ്‌ ഞാന്‍ തുനിഞ്ഞത്‌. ഉള്ളിന്ന്‌ വന്നാലും
എഴുതാനറിയണ്ടെ. അതുകൊണ്ട്‌ ദേവന്‍ പറഞ്ഞതിനെ അടിവരയിട്ടുറപ്പിക്കുന്നു

രാജ് said...

സിനിമയില്‍ ക്ലീഷെ ഉണ്ടാവുന്നതിനെ കുറിച്ചൂള്ള ഇഞ്ചിയുടെ കമന്റ് വളരെ ശരിയാണ്. എഫര്‍ട്‌ലെസ്സ്!എന്നെഴുതിയത്രയും ശരി.

മഗ്ലിന്റെ പറച്ചിലിനോടു കണ്ണൂസിന്റെ ന്യായമാണ് തോന്നുന്നത്.

Sherlock said...

ജനവിഭാഗത്തിനെ stereotype ആക്കുന്നു എന്നു പറഞ്ഞപ്പോള് മനസില് വന്നതാണിത്...ഇവിടത്തെ ചര്ച്ചയുമായി വലിയ ബന്ധമില്ല..എങ്കിലും........

മലപ്പുറം/കോഴിക്കോടന് സ്ലാങ്ങില്ലാതെ സംസാരിക്കുന്ന മുസ്ലീം കഥാപാത്രങ്ങള് മലയാള സിനിമയില് ഉണ്ടായിട്ടുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില് തന്നെ വളരെ കുറച്ചുമാത്രം....

അചിന്ത്യ said...

ചാത്തങ്കുട്ട്യേ, 'മഹാസമുദ്രം'കാണാന്‍ മഗ്ലിനോടു പറയാം.ഇവടെ നടക്കണ ചര്‌ച്ചയില്‍‌ പങ്കെടുക്കാനും പറയാം.

ഡിങ്കാ ,ഇവിടെ മനസ്സിന്റെ അപകോളനീകരണല്ല (അതെന്താ കുന്തം?),visky പറഞ്ഞ പോലെ തങ്ങളുടെ സമൂഹത്തെ വികലമായി മാത്രമെ ചിത്രീകരിക്കൂ എന്ന് വാശി പിടിക്കണ ഒരു രീതിയോട് അവര്‍ക്കുള്ള അമ്ര്ഷം മാത്രം.

ഇവടെ പലരും പറയണതിന്റെ ഒരു ഭാഗം എനിക്ക് പക്ഷെ മനസ്സിലാവിണില്ല്യ.ഉദാഹരണത്തിനു സ്ത്രീകളെ മോശായി ചിത്രീകരിക്കുണു ന്ന് ഒരു സ്ത്രീ പറഞ്ഞാ അതിപ്പോ സ്ത്രീകളെ മാത്രല്ലല്ലോ, പോലീസ്സുകാരനെം, പിച്ചക്കാരനെം ഒക്കെ സ്റ്റീരിയോറ്റിപ്പിക്കലായിട്ടാണല്ലോ കാട്ടണെ, അതല്ലെ സിനിമ, എന്താപ്പോ ഇതിലിത്ര പറയാന്‍ ന്ന് ചോദിക്കണത് പോലെയാണ് എനിക്ക് തോന്നീത്.

ഡിങ്കന്‍ പറഞ്ഞ പോലെ അമരത്തില്‍ മാതൂനെ നല്ലോണം തുറന്നിട്ടിട്ടുണ്ട് ഭരതന്‍. പക്ഷെ മഗ്ലിന്എ ആകര്‍ഷിച്ചത് വിദ്യാഭ്യാസത്തിനോടുള്ള അവരടെ മാറിവരുന്ന ചിന്താഗതിയെ അമരത്തില്‍ കാണിച്ചതാണെന്ന് തോന്നുണു.
പറഞ്ഞത് ശര്യാണ് , കടപ്പുറത്തിന്റെ സംസ്കാരത്തിനെക്കുറിച്ച് ഒന്നുമറിയാണ്ടേം അറിയാന്‍ ശ്രമിക്കാണ്ടേമാണ് കടപ്പുറത്തിനെ ബാക് ഗ്രൗണ്ടാക്കണത് .
അഞ്ജലി മൊണ്ടേറോ ന്റേം ജയശങ്കറിബ്റ്റേയും പടങ്ങള്‍ പോലെ സത്യത്തിനോട് അല്‍പ്പമെങ്കിലും കൂറ് പുലര്‍ത്തുന്ന പടങ്ങള്‍ കണ്ടാല്‍ കൊള്ളാമെന്ന് ഇവര്‍ക്കും ആഗ്രഹം കണ്ടേക്കാം.

വക്കാരി, ശര്യാണ് , സിനിമ ജീവിതല്ല, പക്ഷെ സിനിമ എപ്പഴും മക്കോണ്ടോ യില്‍ മാത്ര് പാടുള്ളൂ ന്നും പറയാന്‍ പറ്റില്ല്യല്ലോ ല്ലെ.
ദേവാ, കണ്ണൂസ്സ് പറഞ്ഞ അതിജീവനപ്രശ്നങ്ങളെക്കുറിച്ച് ആര്‍ക്കും മറുത്തൊരു അഭിപ്രായോല്യ. ഡിങ്കന്‍ സൂചിപ്പിച്ച യന്ത്രവല്‍കൃതബോട്ടുകളടക്കം ഇതിന്റെ ഭാഗാ. പക്ഷെ ഇവടെ എഴുത്യേ വിഷയം മറ്റൊന്നായതോണ്ടാണല്ലോ എല്ലാരും അതു സംസാരിക്കണെ ല്ലെ. കടലിന്റെ മക്കള്‍ടെ പ്രശ്നങ്ങളെകുറിച്ച് ഇതില്‍ത്തന്നെ സംസാരിക്കണെങ്കി അങ്ങനെ. അല്ലാ വേറെ ഒരു പൊസ്റ്റ് വ്വേണെങ്കി അങ്ങനെ.രണ്ടിലും ഒരു കുഴപ്പോല്ല്യ.

ഇഞ്ചിക്കുഞ്ചി , ഇതന്ന്യ പ്പൊ മഗ്ലിനും ഇവടെത്തന്നെ പലരും പറയണെ.
മുക്കുവരടെ പ്രശ്നങ്ങള്‍ എത്രേണ്ടോ അത്രത്തോളം തന്നെ പഴക്കള്ളതുംശക്തമായതുമാണ് പ്രശ്നപരിഹാരത്തിനായി അവര്‍ നടത്തണ ശ്രമങ്ങളും സഹനങ്ങളും സമരങ്ങളും.പെരിങ്ങോടാ, കണ്ണൂസ്സെ ,മഗ്ലിന്റെ "പറച്ചില്‍ " അവരടെ പ്രശ്നങ്ങളെക്കുറിച്ചായിരുന്നില്ലല്ലൊ. ത്ങ്ങള്‍ടെ പ്രശ്നങ്ങളെക്കുറിച്ച് നല്ല അവബോധമുള്ള ഒരു പെങ്കുട്ട്യാണ് മഗ്ലിന്‍ എന്നതിന്റെ ഒരു സൂചനയെങ്കിലും അവസാനത്തെ പാരഗ്രാഫില്‍ ഉണ്ടെന്നാണ് തോന്നണത്. സിനിമയില്‍ അവരടെ കമ്യൂണിറ്റിയെ ചിത്രീകരിക്കണതിനെക്കുറിച്ചാണിവടെ "പറച്ചില്‍" . പ്രശ്നങ്ങളുണങ്ങ്കില്‍ അതിനു പരിഹാരം വേറെ കാണട്ടെ, സിനിമേനെ എന്തിനിതില്‍ കൊണ്ടരുണു എന്ന ചൊദ്യം വളരെ ബാലിശായി തോന്നുണു. സിനിമയെക്കുറിച്ചാണ് അന്ന് ഞങ്ങള്‍ സംസാരിച്ചത്.സിനിമയെക്കുറിച്ചുള്ള ഒരു പ്രസിദ്ധീകരണത്തിനു വേണ്ടീം .ഫോക്കസ്സ് സിനിമ തന്നെ. ഒരുപാട് വിപ്ലവാത്മകമായ കാര്യങ്ങള്‍ പ്രേക്ഷകരോട് സമ്വദിക്കണ ചിത്രങ്ങള്‍ പല ഭാഷകളിലായി കന്ടിട്ടുള്ളവരാണ് നമ്മള്‍. നമ്മള്‍ കണ്ണടച്ചിരുട്ടാക്കണ ചില കാര്യങ്ങള്‍ തുറന്നു കാണിക്കാന്‍ ഇത്രേം അനുയോജ്യവും, ശക്തവുമായ മറ്റൊരു മാദ്ധ്യമം ഇല്ല്യ തന്നെ.മഗ്ലിന്‍ പോയി സമരം ചെയ്യട്ടെ, സിനിമെനെപറ്റി സംസാരിക്കണ്ട കാര്യമെന്ത് എന്നെങ്ങാനുമാണോ കണ്ണൂസ്സും തുളസിയുമടക്കമുള്ള്വര്‍ ഉദ്ദേശിച്ചെ? ആവില്ല്യായിരിക്കും ല്ലെ.സത്യായിട്ടും എന്റെ അറിവുകേടു കാരണം കണ്ണൂസ്സ് പറഞ്ഞത് മുഴോനും എനിക്ക് മനസ്സിലായില്ല്യ. കുഴപ്പണ്ടെങ്കി അത് എന്റേതു മാത്രം. വ്യക്താക്കിത്തര്വോ ദേവ്?
ഇത് വായിച്ച ഒരു ബ്ലോഗ്ഗിനി എന്നോടു പറഞ്ഞു , "ചേച്ചീ, സിനിമയില്‍ കാണണതല്ലാതെ അതില്‍ നിന്നും ഇത്രേം വിദൂരമായ ഒരു ചിത്ര്മായിരിക്കും യഥാര്ത്ഥ മുക്കുവന്റെ എന്ന് ആലോചിച്ചിട്ടേ ഇല്ലയിരുന്നു" എന്ന്. ഈ ഒരു വ്യത്യസ്ത വീക്ഷണം , അതായിരുന്നു ഉദ്ദേശിച്ചത്. ഒപ്പം എന്റര്‍റ്റൈന്മെന്റ് മാത്രല്ലാണ്ടെ സിനിമയില്‍ നിന്നും മറ്റു പലതും പ്രതീക്ഷിക്കണ ഒരു കഴുതക്കൂട്ടം ഇപ്പഴും ണ്ടെന്ന അല്‍ഭുതവാര്‍ത്ത അറിയിക്കാനും.

അചിന്ത്യ said...

ണ്ടോ ജിഹേഷ് , ഓര്‍മ്മ കിട്ടിണില്ല്യ.ഹിസ് ഹൈനെസ്സ് അബ്ദുള്ളേല്‍ കഷ്ടപ്പെട്ട് മുസ്ലീം ഭാഷ പറയാന്‍ ശ്രമിക്കണ മോഹന്‍ലാലൊഴിച്ച്, ചിലപ്പൊ, ല്ലെ?(മോഹന്‍ലാലെന്താ ചേച്ച്യേ ഒഴിച്ചെ ന്നെങ്ങാനും ചോയ്ച്ചാ ഇടി കിട്ടും ദില്‍ബാ)

ദേവന്‍ said...

ഇതെന്താവോ എല്ലാവര്‍ക്കും മനസ്സിലായത്‌ ചിന്ത്യക്കുട്ടിയ്ക്കു മാത്രം പിടികിട്ടാതെ പോയത്‌. എന്നാലിനി മൂന്നു പേജില്‍ കവിയാതെ ഉപന്യസിച്ചിട്ട്‌ ബാക്കി കാര്യം.

ആദ്യമേ തന്നെ, ആദിവാസികളെയും മത്സ്യത്തൊഴിലാളികളെയും ഒരുപോലെ കാണുന്നത്‌ ഭയങ്കരമായ തെറ്റാണ്‌. ദൂരവാസം കൊണ്ടും സാംസ്കാരികവ്യത്യാസം കൊണ്ടും ഗോത്രവര്‍ഗ്ഗക്കാര്‍ മെയിന്‍ സ്റ്റ്രീം സമൂഹം കൂടെക്കൂട്ടാതെ പോയവരാണ്‌. തൊഴിലില്ല, വരുമാനമില്ല, പഠിത്തമില്ല, ചികിത്സയില്ല, ആഹാരമില്ല, ആരോഗ്യവുമില്ല എന്നയവസ്ഥയിലാണ്‌ അവരെന്നു പറഞ്ഞാല്‍ വിശ്വസിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കേരളത്തില്‍ ജനസംഖ്യ കുറഞ്ഞു വരുന്ന ഒരേയൊരു വിഭാഗം ഏതാണ്‌, പട്ടിണിമരണമുള്ള വര്‍ഗ്ഗമേതാണ്‌ പര്‍ ക്യാപിറ്റ ഏറ്റവും കൂടുതല്‍ പ്രിവന്റബിള്‍ രോഗങ്ങളുള്ള സ്ഥലമേതാണ്‌, ഏറ്റവും കൂടുതല്‍ അവിവാഹിതരായ അമ്മമാരുള്ളതും ചൈല്‍ഡ്‌ മോര്‍ട്ടാലിറ്റി റേറ്റ്‌ ഉള്ളത്‌ എവിടെയാണ്‌ എന്നും സെന്‍സസ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ കണക്കുകളിലോ പരിഷത്തിന്റെ കേരള പഠനത്തിലോ ഐ സി ഡി എസ്സ്‌ സ്റ്റാറ്റിസ്റ്റിക്സിലോ നോക്കുക.

മത്സ്യത്തൊഴിലാളികള്‍ സമൂഹത്തിനൊപ്പമാണ്‌, സാധാരണ സ്കില്‍ഡ്‌ വര്‍ക്കര്‍ക്ക്‌ കേരളത്തില്‍ ലഭിക്കുന്നതിനെക്കാള്‍ നല്ല വരുമാനമവര്‍ക്കുണ്ട്‌, മറ്റു കേരളീയര്‍ ആ തൊഴിലിലേക്ക്‌ കടക്കാതെ ജോബ്‌ പ്രൊട്ടക്റ്റ്ഷനും ഏതാണ്ട്‌ പൂര്‍ണ്ണമായും ഉണ്ട്‌.

പക്ഷേ അവര്‍ സാമ്പത്തിക
പ്രശ്നങ്ങളിലാണ്‌. അവരുടെ സാമ്പത്തിക പ്രശ്നം കേരളത്തിനു സാമൂഹികപ്രശ്നമാണ്‌. ട്രോളറുകളെക്കാള്‍ ഔട്ട്ബോര്‍ഡ്‌ എഞ്ജിന്‍ വച്ച വള്ളങ്ങളുടെ കൂട്ടമാണ്‌ ഫിഷ്ബ്രീഡിങ്ങിനു ദോഷം ചെയ്യുന്നതെന്ന് വ്യക്തമായും വിദഗ്ദ്ധര്‍ക്കറിയാം, പക്ഷേ മണ്‍സൂണ്‍ കാലത്ത്‌ ട്രോളിങ്ങ്‌ നിരോധിക്കുമ്പോള്‍ വള്ളങ്ങളെ വിലക്കാന്‍ കഴിയുന്നില്ല, മത്സ്യത്തൊഴിലാളികള്‍ക്കാണ്‌ ട്രോളിങ്ങ്‌ നിരോധനം ഏറ്റവും ഫലം ചെയ്യേണ്ടതെന്ന് ഓര്‍ക്കണം. എന്തു ചെയ്യാന്‍, അവര്‍ക്ക്‌ രണ്ടുമാസം പോയിട്ട്‌ രണ്ടാഴ്ച്ച തൊഴിലില്ലാതെ പിടിച്ചു നില്‍ക്കാന്‍ ആവില്ല, അവരുടെ നല്ലതിനാണെങ്കിലും.

കൊല്ലത്ത്‌ നൂറു ഗ്രാം അരി വാങ്ങാന്‍ കിട്ടുന്നത്ത്‌ കടപ്പുറത്തെ ചേരികളില്‍ മാത്രമാണ്‌. ഒരു ഗൃഹനാഥന്‍ 100 ഗ്രാം അരി വാങ്ങണമെങ്കില്‍ എത്ര കഷ്ടമായിരിക്കും അയാളുടെ കാര്യമെന്ന് ആലോചിച്ചു നോക്കൂ. സീക്കോ വാച്ച്‌ വാങ്ങാന്‍ കിട്ടുന്ന സ്ഥലവും അതേ കടപ്പുറമാണ്‌. നഗരത്തിന്റെ ഉള്‍വശം കഴിഞ്ഞാല്‍ കരുനാഗപ്പള്ളി വരെ വൈകുന്നേരം ഏതു ബാറില്‍ പോയി നോക്കിയാലും ഭൂരിപക്ഷം മത്സ്യത്തൊഴിലാളികള്‍ (എങ്ങനെ അറിയുന്നെന്നാണോ? ഒട്ടുമിക്കവരും ജോലി കഴിഞ്ഞ്‌ നേരേ ബാറിലെത്തുന്നവരാണ്‌, സംഘമായി സംസാരിക്കുന്നതും മീന്‍ പിടിത്തത്തെക്കുറിച്ചാണ്‌).

യഥാര്‍ത്ഥത്തില്‍ അവര്‍ നേരിടുന്ന പ്രശ്നം ഇതാണ്‌. ലോ ഇങ്കം അല്ല, ലോ ഡെമോഗ്രഫിക്ക്‌ പ്രോഗ്രസ്സ്‌. ഇതിനു
കാരണക്കാര്‍ അവരല്ല, കേരളം പുരോഗമിക്കുമ്പോള്‍ സ്വാഭാവികമായും അവരും പുരോഗമിക്കാതെ പോയത്‌ എന്തുകൊണ്ട്‌?

കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ എന്നു പറഞ്ഞതുപോലെ സര്‍ക്കാരിനു ഉള്ള സ്കീമുകളില്‍ ഏറ്റവും ഇഫക്റ്റീവ്‌ ആകേണ്ട നല്ല പദ്ധതികള്‍ മത്സ്യഫെഡിന്റേതും ഫിഷര്‍മെന്‍ വെല്‍ഫയര്‍ ബോര്‍ഡിന്റേതും ഫിഷറീസ്‌ ഡിപ്പാര്‍ട്ട്മെന്റിന്റേതും മറ്റുമായിരുന്നു. ഏറ്റവും നല്ല പെന്‍ഷന്‍ സ്കീം (ഒഫ്‌ കോഴ്സ്‌ സര്‍ക്കാര്‍ ജോലിക്കാരുടേത്‌ കഴിഞ്ഞ്‌) ഫിഷര്‍മെന്റെയാണ്‌.

ഉത്തരം അത്ര സുഖമുള്ളതല്ല. ആരൊക്കെ എന്നെ അടിക്കാന്‍ ആളെ പറഞ്ഞു വിടുമെന്നുമറിയില്ല.

മത്സ്യത്തൊഴിലാളി നേതാക്കളും സംഘടനകളും എന്നാണ്‌ ഉത്തരം.

ആദ്യം നേതാക്കള്‍. മൂന്നു തരം നേതാക്കളാണ്‌ അവര്‍ക്കുള്ളത്‌. വെറും സാമൂഹ്യനേതാക്കള്‍ - അതായത്‌ കമ്മീഷനടി, ഗൂണ്ടാപ്പിരിവ്‌, ചേരിഭരണം ടീമുകള്‍. ഇവരുടെ അപ്പര്‍ ബോഡിയാണ്‌ സംഘടനകള്‍. മെയിന്‍ സ്റ്റ്രീം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പോലും അത്ര വോയിസ്സില്ലാതെ ആക്കി ഇവരെ ഒറ്റപ്പെടുത്തി ഭരിക്കുന്ന ഫെഡറേഷനുകളും, മത സംഘടനകളും.

ഈ ഒറ്റപ്പെടുത്തല്‍ ആണ്‌ അവരുടെ ശക്തി. ഇതു ചെയ്താലേ അവര്‍ക്ക്‌ ഇവരുടെമേല്‍ ഭരണമുള്ളു. ഇവരുടെ ഇടയനായി വാഴാനാവൂ. കേരള തലത്തില്‍ പോയിട്ട്‌ ജില്ലാ നേതാവു പോലും ആകാനാവാത്ത നേതാവും ആത്മീയത പോയിട്ട്‌ കൊള്ളാവുന്നൊരു പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കാന്‍ കൂടി
അറിയാത്ത മതാദ്ധ്യക്ഷനും ആളായി സുഖിക്കാന്‍

ഇവര്‍ മറ്റുള്ളവരോട്‌ കൂടിക്കലരാതെ ഒറ്റപ്പെട്ട ചേരിയിലായിരിക്കണം
ഒറ്റ പുരോഗമന ചിന്തയും വളരാതെ ഇരുട്ടില്‍ തപ്പുകയായിരിക്കണം
ഈ നേതാവും സംഘടനയുമല്ലാതെ ആരു എന്തുപറഞ്ഞാലും വിശ്വസിക്കാതിരിക്കണം
സര്‍വ്വോപരി ഇവര്‍ പുരോഗമിക്കാനും പാടില്ല. കര്‍ഷകര്‍ എന്നു വച്ചാല്‍ സിനിമയില്‍ ഇന്നും കോണകമുടുത്ത്‌ നില്‍ക്കുന്ന സംസ്കാരവും പഠിപ്പുമില്ലാത്തവരും കര്‍ഷകത്തൊഴിലാളിപ്പെണ്ണുങ്ങള്‍ ഗ്രൂപ്പ്‌ ഡാന്‍സില്‍ നായകനു പിറകില്‍ ലുങ്കിയും ബ്ലൌസുമിട്ടു കൂട്ടത്തുള്ളല്‍ നടത്താനുള്ളവരും തന്നെയല്ലേ സിനിമയിലിന്നും? പിന്നെ ഞാന്‍ നായരു ചെറുക്കനല്ലേ, അപ്പോള്‍ എട്ടുപത്തു കസിന്മാരുള്ളവരെയെല്ലാം പ്രേമിച്ചു നടക്കേണ്ടേ സിനിമാ റൂള്‍ അനുസരിച്ച്‌? മൂന്നു തലമുറ മേല്‍പ്പോട്ട്‌ നോക്കിയിട്ടും എന്റെ കുടുംബത്തിലാരും മുറപ്പെണ്ണിനു പുടവ കൊടുത്തിട്ടില്ല.

എനിക്കു മഗ്ലീന്‍ പീറ്റര്‍ ആരാണെന്ന് അറിയില്ല. നാടുമായി ബന്ധം ഒക്കെ പോയിട്ട്‌ കൊല്ലം പത്തായി. ഞാനറിയുന്നവരില്‍ (തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെയുള്ള കോസ്റ്റല്‍ ബെല്‍റ്റ്‌ ഒരുകാലത്ത്‌ എനിക്കു നന്നായി അറിയുമായിരുന്നു, അതിന്റെ ഭരണമുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും മതാദ്ധ്യക്ഷന്മാരെയും) ആഞ്ജലോസ്‌ ഒഴികെ സമൂഹനന്മയ്ക്കു പ്രവര്‍ത്തിച്ചവരെ ഓര്‍മ്മയില്‍ കിട്ടുന്നില്ല. ആഞ്ജലോസ്‌ ആകട്ടെ അവരെ
പൊതുസമൂഹത്തോടടുപ്പിക്കാന്‍ ശ്രമിച്ച്‌ ആപ്പിലാകുകയും ചെയ്തു.

എന്റെ കുലത്തൊഴില്‍ കൃഷിയാണ്‌. അത്‌ പ്രൊട്ടക്റ്റഡ്‌ തൊഴിലല്ല. ആദായകരമല്ലാത്തതുകൊണ്ടും മറ്റും ഞാനത്‌ ചെയ്യുന്നില്ല. പക്ഷേ ഭൂമിയുടെ അവകാശി ഞാനെന്നു പറയാനാവില്ലല്ലോ.

ഈ വിഘടനം അല്‍പ്പം സംശയത്തോടെ കാണണം എന്നാണ്‌ കണ്ണൂസ്‌ പറഞ്ഞത്‌. ഞാന്‍ നീ ഞാന്‍ നീ എന്ന് ആവര്‍ത്തിക്കാന്‍ ഞാനും ആദിവാസിയും എന്നു കൂട്ടുപിടിച്ചത്‌ പ്രത്യേകിച്ചും. അത്‌ തൊഴിലാളികളുടെ നല്ലതിനല്ല. അവരെ എന്നും പുരോഗതിയില്ലാതെ നിറുത്താനാനാകാന്‍ സാദ്ധ്യതയുണ്ടെനും.

ദേവന്‍ said...

"ഈ നേതാവും സംഘടനയുമല്ലാതെ ആരു എന്തുപറഞ്ഞാലും വിശ്വസിക്കാതിരിക്കണം
സര്‍വ്വോപരി ഇവര്‍ പുരോഗമിക്കാനും പാടില്ല."

എന്നതിനു ശേഷം
എന്റെ കുലത്തൊഴില്‍ കൃഷിയാണ്, അതൊരു പ്രൊട്ടക്റ്റഡ് തൊഴിലോ അഭിവൃദ്ധിപ്പെടുന്ന ജീവിതമാര്‍ഗ്ഗമോ അല്ല, ഞാന്‍ ഭൂമിയുടെ അവകാശിയോ മറ്റു കേരളീയരെക്കാള്‍ എന്തെങ്കിലും പ്രിഫറന്‍സ് മണ്ണിന്മേലുള്ള ആളോ അല്ല. എന്റെ തൊഴിലിനെയും സിനിമ അപകീര്‍ത്തിപ്പെടുത്തുന്നുണ്ട്

എന്നു ഇന്‍സേര്‍ട്ട് ചെയ്ത് ശേഷം തുടര്‍ന്ന് വായിക്കാന്‍ അപേക്ഷ. പേസ്റ്റ് ചെയ്തപ്പോള്‍ വിട്ടതാണ്

Anonymous said...

തലകെട്ടിലെ ആശ്ചര്യചിഹ്നം ആശ്ചര്യപ്പെടുത്തിയതായിരുന്നു.

കണ്ണൂസ്‌ said...

അചിന്ത്യാമ്മേ, മഗ്ലിന്‍ പീറ്റര്‍ ആരാണെന്ന് എനിക്കും അറിയില്ല. കടലിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്ന തോന്നലില്‍ നിന്നാണ്‌ സിനിമയിലെ പാര്‍ശ്വവത്‌കരണം എന്നുള്ള വാദഗതിയൊക്കെ ഉയര്‍ന്നത് എന്ന് തോന്നിയതു കൊണ്ടാണ്‌ ഞാന്‍ അതിനെപ്പറ്റി മാത്രം പറഞ്ഞത്. അല്ലാതെ, സത്യമായിട്ടും ഒരു സമുദായത്തെ സിനിമയില്‍ മോശമായി (വസ്ത്രധാരണത്തിന്റേയും ഭാഷയുടേയും കാര്യം മാത്രമാണെന്നോര്‍ക്കുക!) ചിത്രീകരിക്കുന്നത്, ഇത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് തോന്നിയിരുന്നില്ല. അങ്ങിനെ തന്നെയല്ലേ എല്ലാവരേയും സിനിമയില്‍ കാണിക്കുന്നത് എന്ന ചോദ്യം അത്ര ബാലിശമല്ലെന്ന് തോന്നുന്നു. ചെറിയ ഒരു ഭാഗത്താണെങ്കിലും "മകാനും" കടാപ്പുറവും ഉള്ളതു തന്നെയല്ലേ? മേല്‍മുണ്ടിടാത്ത സ്ത്രീകളെ കടപ്പുറത്തു മാത്രമല്ല, കേരളത്തിലെവിടേയും കാണാം.

ചെമ്മീന്‍ എങ്ങിനെയാണ്‌ മിഥിനെ ചോദ്യം ചെയ്തത് എന്നും എനിക്ക് മനസ്സിലായില്ല. പ്രണയ കഥയും, ഭാഷയും, വേഷവും എതിര്‍ക്കപ്പെടേണ്ടത് ആയിട്ടും "അമര"ത്തിനെ അംഗീകരിക്കാവുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ്‌ മഗ്ലീന്‍ പെടുത്തുന്നത്. ഇതും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന രീതിയെ ഓര്‍മ്മിപ്പിക്കുന്നു. (ഭരതന്റെ തന്നെ "ചമയം" ഇതിന്‌ അപവാദവുമാണ്‌. വിദ്യാ സമ്പന്നരും, കലാകുതുകികളും, നന്നായി വസ്ത്രം ധരിച്ചവരുമാണ്‌ അതിലെ സ്ത്രീ കഥാപാത്രങ്ങള്‍.). അതു മാത്രമല്ല, കടപ്പുറ നിവാസികള്‍ ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെടുന്ന പല പടങ്ങളിലും അവരെ നന്നായിത്തന്നെയാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. ദോഷമേ കാണൂ എന്നൊരു ദോഷം നമ്മുടെ പല പൊതുപ്രവര്‍ത്തകര്‍ക്കും വരുന്നത് ദേവന്‍ "വിഘടന വാദം" എന്ന് കടുപ്പിച്ചു പറഞ്ഞ അഹംബോധത്തില്‍ നിന്നാണ്‌.

സിനിമയില്‍ ക്ലീഷെ ഉണ്ട് എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ അതിനെതിരെ പ്രതികരിക്കുന്നത് മത്‌സ്യത്തൊഴിലാളികളുടെ അവകാശ പ്രശ്നമല്ല, സിനിമയുടെ ഗുണപരമായ വിഷയമാണ്‌ എന്ന് മാത്രം.

പി.എസ് : ദേവന്‍ ആദിവാസികളെപ്പറ്റി പറഞ്ഞതിനോട് യോജിക്കുമ്പോഴും ഏക്കര്‍ കണക്കിന്‌ വനഭൂമി അവര്‍ക്ക് പട്ടയം കൊടുക്കുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. ഇല്ലാത്ത അവകാശബോധങ്ങള്‍ ഒരു വര്‍ഗ്ഗത്തില്‍ കുത്തിവെക്കുകയാണ്‌ ഇത്. തരിശ് കിടക്കുന്ന ഭൂമി സ്വന്തമായി കൊടുക്കുന്നതിനേക്കാള്‍ അവര്‍ക്ക് ഗുണം ചെയ്യുക, ചെറിയ ഒരു തുണ്ട് ഭൂമിയില്‍ കൃഷിയോ മറ്റെന്തെങ്കിലുമോ ചെയ്യാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയാണ്‌.

അചിന്ത്യ said...

ദേവകണ്ണൂസ്സുകുഞ്ഞൂസ്സുകളേ ,

രണ്ട് പേര്‍ക്കും കൂടി ഒരുത്തരം പോരെ, മതീന്നെ.
1.ലോ ഇങ്കം മത്സ്യത്തൊഹിലാളികള്‍ടെ പ്രശ്നല്ലെ? ആരു പറഞ്ഞു? ലോ ഇങ്കം അവരെ സീരിയസ്സായി ബാധിച്ച്കൊണ്ടിരിക്കണ ഒരു പ്രശ്നാണ്‍. പത്ത്കൊല്ലം മുന്‍പ് ദേവന്റെ കൂട്ടുകാര്‍ പറയാണ്ടെ വിട്ട ചില കാര്യങ്ങളുണ്‍റ്റ്. ഒരുപക്ഷെ അന്ന് ഇതൊന്നും ഒരു പ്രശ്നമായി വന്നിട്ടുണ്ടാവില്ല്യ.പക്ഷെ ഇപ്പൊ മുക്കുവന് സാധാരണത്തെ പോലെ മത്സ്യബന്ധനം അത്ര എളുപ്പം നാക്കാ ഒരു പ്രവൃത്ത്യല്ല. കടല്‍ത്തീരങ്ങളില്‍ നിന്നും അവന്‍ കുടിയൊഴിക്കപ്പെട്ടുകൊണ്ടിരിക്ക്യാണ്. അവനാകെ അറിയണ ജോലി , അത് മത്സ്യബന്ധനായാലും, സംസ്കരണായാലും വില്പ്പന്യായാലും, അവന്റെ തൊഴിലിടങ്ങള്‍ അവനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുണു.അവരടെ വരുമാനം ഗണ്യമായിത്തന്ന് കുറ്ഞ്ഞിട്ട്ണ്ട്. കാടുകളില്‍ സംഭവിച്ചത്പോലെത്തന്നെ ചില പുരുഷന്മാര്‍ സ്വന്തം പരാജയം സമ്മതിക്കാന്‍ മനസ്സു വരാതെ എളുപ്പവഴിയായ കള്ളുഷാപ്പികളില്‍ ചെന്നൊളിക്കാന്‍ തുടങ്ങി. ചില ആളുകള്‍ റ്റ്രോളറുകളില്‍ പണിയ്ക്ക് പോവാന്‍ തുടങ്ങി. ഇപ്പൊ അവടത്തെ പ്രധാന വര്‍ക്കിംഗ് ഫോഴ്സ് എന്ന് പറയണത് സ്ത്രീകളാണ്. മത്സ്യവില്പനയും അനുബന്ധപ്രവര്‍ത്തനങ്ങളുമായി കുടുമ്മം നോക്കല്‍ അവര്‍ ഏറ്റെടുത്തിരിക്കുണു.

2.ഇനി ദേവന്‍ ചോയ്ച്ച ചോദ്യം - എന്താ റ്റ്രോളറുകലെ മാത്രം പറയ്ണെ, എന്തു കൊണ്ട് മോട്ടോറ് ഘടിപ്പിച്ച വഞ്ചികളെ തടയണില്ല്യാ ന്ന്.
ഇവടെ മോട്ടോറല്ല ദേവ് പ്രശ്നം - റ്റ്രോളറില്‍ ഉപയോഗിക്കണ വലയാണ്.

പെഴ്സിംഗ് നെറ്റ് എന്ന് വിളിക്കണ തീരെ ചെറിയ കണ്ണികളുള്ള ഈ വല പണ്ടത്തെ പണക്കിഴില്ല്യെ ഏതാണ്‍റ്റ് അത് പോലെയാണ്. വിടര്‍ന്ന് വന്ന് ചുറ്റുള്ള എല്ലാത്തിനേം യാതൊരു വിവേചനോല്ല്യാണ്ടെ അങ്ങട്ട് തൂത്തുവാരി എടുക്കും.മുക്കുവനു നേരെ മറിച്ചറിയാം സമുദ്രത്തിന്റെ ഏത് ഭാഗത്ത് ഏത് ആഴത്തില്‍ ഏത് മീനിനെ കിട്ടും എന്ന്. അവന്റെ വലകള്‍ ആ മീനുകളൊഴികെയുളള മറ്റു ജീവികള്‍ക്ക് രക്ഷപ്പെടാനുളള അകലം വലക്കണ്ണികളില്‍ വെയ്കുമ്പോ പെഴ്സിംഗ് നെറ്റികളാവയ്യെ , അകത്ത് കയറ്റിയ ഒന്നിനേയും പുറത്ത് വിടില്ല്യ. മാത്രല്ല, ഈ വലകില്‍ മീന്‍ കയറ്റണേനായി രണ്ട് ഇരുമ്പു പലകകളുണ്ട്. ഈ വല ഏറ്റോം താഴേത്തട്ട് വരെ എത്തും. എത്ത്യാപ്പിന്നെ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇടിച്ചിടിച്ചുകൊണ്ടാണ് ഇത് നീങ്ങണത്. ഈ ഇടിയില്‍ ചെളിടെ ഉള്ളിലൊളിച്ചിരിക്കണ കുഞ്ഞുകുഞ്ഞ് മീനുകളും ജീവികളും പുറത്ത് വന്ന് വലയില്‍ വീഴും. വലയില്‍‌ വീഴാത്ത കുഞ്ഞുങ്ങളും മുട്ടകളും പിന്നീട് ചത്ത് കരയ്ക്കടിയും. എന്തിനേം മുതലാക്കാനറിയണ നമ്മള്‍ ഇപ്പോ ഈ അവശിഷ്ടങ്ങളേം കയറ്റുമതി ചെയ്യുണുണ്ടെട്ടോ. അപ്പൊ വരണ പ്രശ്നം മനസ്സിലായോ? ഏതൊക്ക്യോ ജീവികളെ ഈ റ്റ്രോളൗകള്‍ ഇനിയൊരു തലമുറ ജനിക്കാനും വളരാനുമുള്ള സാദ്ധ്യത പോലുമില്ല്യാണ്ടെ വംശനാശം വരുത്തുണു. ഇതു കൂടാണ്ടെ ഒരു കാര്യം കൂടീണ്ട്. കരയിലുള്ള കാടിനേക്കാ ഭംഗ്യാണ് കടലിന്റെ അടിയില്‍ ള്ള കാടിനു , അറിയാല്ലോ. ഈ ഇരുമ്പു പലകകള്‍ ഉരസി ഉരസി നശിപ്പിക്കണത് ആ കാടിനെക്കൂടിയാണ്.

ഇനി ദേവ് പറഞ്ഞ ആ മോട്ടറുകള്‍ വഞ്ചിയില്‍ വന്നതിനെപ്പറ്റി, അത് മുക്കുവരുണ്ടാക്കീതിന്ന്വല്ല. നമ്മടെ സര്‍ക്കാര്‍ അവര്‍ക്കത് സബ്സിഡീല്‍ കൊടുത്തതാ. സാധാരണ വഞ്ചീല്‍ അവര്‍ പോണ സ്ഥ്ലങ്ങളിലുള്ള മീനൊക്കെ റ്റ്രോളര്‍ കൊണ്ടോവുമ്പോ അതിന്റേം അപ്പറള്ള പുറംകടലില്‍ക്ക് പോവാന്‍ അരയന്‍ നിര്‍ബന്ധിതനാവും. അവന്റെ വഞ്ചി കൊണ്ടെത്തിക്കണേനേക്കാള്‍ വേഗതേല്‍ , ദൂരത്തേയ്ക്ക് ഈ മോട്ടറു പിടിപ്പിച്ച വഞ്ചി അവനെ എത്തിക്കും ന്ന് കണ്ടപ്പൊ അവനതും ഉപയോഗിക്ക്കാന്‍ തുട്ങ്ങി.
3.ഇന്ന് കേരളത്തില്‍ ഏറ്റവും അധികം കുടിയൊഴിപ്പിക്കപ്പെട്ട്കൊണ്ടിരിക്കണ , ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കപ്പെടണ രണ്ട് കൂട്ടരാണ് ആദിവാസികളും മത്സ്യത്തൊഴിലാളികളും. കാടും കടല്‍ത്തീരവും റ്റൂറിസത്തിന്റെ പുതിയ സാദ്ധ്യതകളാവണെന്റൊപ്പം കാട്ടിലെ കഞ്ചാവു കൃഷി അവടെ ഉണ്ടാക്കണ വിപത്തുകളെന്തൊക്യാന്ന് അറിയല്ലോ. പുരുഷന്മാരെ മുഴുവന്‍ കള്ളിനും കഞ്ചാവിനും അടിമകളാക്കുമ്പോ സ്ത്രീകള്‍ പണിക്കിറങ്ങുന്നു. ഇതിന്റിടക്ക് കാട്ടിലും കടല്‍ത്തീരത്തും അവടേം ഇവടേം മരുതിമാരുടേം , കൊച്ചുപെണ്‍കുട്ടികള്‍ടേം ശവശരീരങ്ങള്‍ ഉറുമ്പരിച്ചു കിടക്കുണു. എല്ലാത്തിനും ആധാരമായിരുന്ന , ആലംബമായിരുന്ന കാട് ഇവര്‍ക്ക് നഷ്ടപ്പെടുണു. ഇവടെ എന്തു റീഹാബിലിറ്റേഷനാ നടക്കണെ? ഒന്നൂല്ല്യ. ഒരിത്തിരി കൃഷിഭൂമീത്രെ. എന്റെ കണ്ണൂസ്സെ,ഈ ഭൂമീല്‍ക്കൊന്ന് ഇറങ്ങി വര്വോ.
4.വീണ്ടും പറേണു, നമ്മടെ കണ്ണിന്റെ മുന്നില്‍ത്തന്നെ ആദിവാസികളും തീരദേശവാസികളും ഇലാണ്ടായിക്കൊണ്ടിരിക്കുണു. എന്നാല്‍ ഈ ഇല്ലായ്മകൊണ്ട് മറ്റുള്ളോര്‍ക്ക് വല്ല ഗുണോംണ്ടോ? കാടും കടലും ഇതോടൊപ്പം കെട്ടുപോവുണു.അവരിതു തിരിച്ചറിയണ്‌ണ്ട്. നമ്മളളക്കണ കാതങ്ങള്‍ടെ ദൂരല്ല്യ ദേവ് അവര്‍ തമ്മില്‍. ആരട്യൊക്ക്യോ സ്വാര്‍ത്ഥതാല്പ്പര്യങ്ങല്‍ സമ്രക്ഷിക്കണേനു വേണ്ടി സ്വന്തം അസ്തിത്വം പോലെം നഷ്ടപ്പെടണ്ടി വരണ വേട്ടമൃഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കണ കാണാച്ചരട്.
5.കാടിന്റേം കടലിന്റേം അവകാശികള്‍, മക്കള്‍ ന്നൊക്കെ പറഞ്ഞത് വിഘടനോ? മുഖ്യധാരേല്‍ ഒരിക്കലും നമ്മള്‍ ചേര്‍ക്കാത്ത കുറച്ച്പെര്‍ തുടച്ച് മാറ്റപ്പെടണ അവസ്ഥയില്‍ പരസ്പരം കൂട്ടിപ്പിടിക്കണതാണത്. അവര്‍ക്കായി ഒരു കമ്പാര്‍ട്ട്മെന്റില്‍ റ്റ്രെയിനില്‍ വരണ്ട, അവരേം ബസ്സില്‍ കയറ്റണം ന്ന് പ്രത്യേക നിയമം വരണ്ട ഒരവസ്ഥ , വരണെങ്കി വിഘടനം അവരടെ ഉള്ളിലല്ല കണ്ണാ കണ്ണൂസ്സെ, ആണോ? ഞാന്‍ ക്ഷീണിച്ചു. ബാക്കി അവളന്നെ പറയട്ടെ.

Achinthya said...

ദുഷ്ടക്കുട്ട്യോളെ, സിനിമേപ്പറ്റിള്ള ന്റെ പൊസ്റ്റിനെ രാഷ്റ്റ്രീയ ചര്‍ച്ചാക്കളാക്കി കൊളാക്കീല്ലെ.

ദേവന്‍ said...

ഉത്തരമായില്ല അചിന്ത്യാമ്മേ, ചോദ്യം പോലും ആയില്ല.

1. ലോ ഇന്‍കം അല്ല ലോ സ്റ്റാന്‍ഡേര്‍ഡ്‌ ഓഫ്‌ ലിവിങ്ങ്‌ എന്നു ഞാന്‍ പറഞ്ഞത്‌ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും എന്ന രീതിയിലെ വരുമാനം താരതമ്യം ചെയ്യലല്ല, ചെത്തു തൊഴിലാളിയും മത്സ്യത്തൊഴിലാളിയും ബസ്സ്‌ ജീവനക്കാരനും വര്‍ക്ക്ഷോപ്പ്‌ ജീവനക്കാരനും വരുമാനം എന്തുണ്ടെന്ന് അക്ക കണക്കുകളില്‍ താരതമ്യം ചെയ്യാന്‍ ആണ്‌. റബ്ബറിനു കഴിഞ്ഞവര്‍ഷത്തെ വിലയില്ല എന്നു പറഞ്ഞാല്‍ റബ്ബര്‍ കര്‍ഷകനു നെല്‍ക്കൃഷിക്കാരന്റെ അത്ര വരുമാനമില്ല എന്നു വരുന്നില്ല. എന്നെ കോര്‍ണറില്‍ ആക്കിയാല്‍ ഞാന്‍ വരുമാനക്കണക്കുകള്‍ ഇവിടിരുന്നും ചോര്‍ത്തിത്തരാം ഇവിടെ, പണ്ട്‌ വിട്ടുപോന്ന ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക്‌ വീണ്ടും ഇത്രയും കാലം കഴിഞ്ഞ്‌ എഴുത്തുകള്‍ എഴുതണമെന്നേയുള്ളു.

പ്ലെയിന്‍ സിമ്പിള്‍ ആയ ചോദ്യം, ചെത്തുകാരന്റെ (ഷാപ്പ്‌ മുതലാളിയുടേതല്ല) വരുമാനം ഇല്ലേ മത്സ്യത്തൊഴിലാളികളിലെ ആണിന്‌? ചെത്തുകാരിക്ക്‌ ആ തൊഴില്‍ മേഖലയില്‍ പണി കിട്ടുന്നുണ്ടോ? പിന്നെ എന്തുകൊണ്ട്‌ ചെത്തുകാരനില്ലാത്ത ദാരിദ്ര്യം ഇവര്‍ക്ക്‌ (സത്യത്തില്‍) ഉണ്ടായി? അതാണ്‌ ഡെമോഗ്രഫിക്ക്‌ ഡെവലപ്പ്‌മന്റ്‌ പ്രശ്നം.

2. ഈ സംഭവവും ആകെ തെറ്റിദ്ധരിച്ചല്ലോ അതുല്യാമ്മേ.

പഴ്സ്‌-സീന്‍ എന്നാല്‍ ഒരു വലയല്ല, മത്സ്യബന്ധന രീതിയാണ്‌. മുകളില്‍ പൊങ്ങും താഴെ വെയിറ്റും ഇട്ട്‌ വല കര്‍ട്ടന്‍ പോലെ
വെള്ളത്റ്റില്‍ തൂക്കിയിടുന്ന രീതി. അത്‌ വലിച്ചു സ്ത്രീകളുടെ ചരടുള്ള മണിപ്പേര്ഴ്സ്‌ പോലെ ചുരുക്കുന്നതാണ്‌ പഴ്സ്‌ പോലെ ചുരുക്കുന്നതാണ്‌ പേഴ്സ്‌-സീന്‍ ഫിഷിങ്ങ്‌.

ബോട്ടുകള്‍ - ട്രോളറുകള്‍ പുറം കടലില്‍ മീന്‍ പിടിക്കുന്നതുകൊണ്ട്‌ അവ വിഞ്ച്‌ എന്ന വലവലിക്കല്‍ യന്ത്രം ഉപയോഗിച്ച്‌ പേഴ്സീന്‍ രീതി ഉപയോഗിക്കുന്നു. യന്ത്രവല്‍കൃതവള്ളങ്ങളാവട്ടെ, ഒരു സംഘമായി പോയി സീന്‍-വലകളിട്ട്‌ രണ്ടട്ടം കരയിലേക്ക്‌ വലിച്ച്‌ കരയില്‍ പഴ്സ്‌ ചെന്നുന്ന പഴ്സ്‌-സീന്‍ മീന്‍ പിടിത്തം നടത്തുന്നു. രണ്ടും പഴ്സീന്‍ ഫിഷിംഗ്‌ തന്നെ. വള്ളങ്ങളുപയോഗിക്കുന്ന വലയ്ക്ക്‌ കണ്ണിയടുപ്പം കൂടുതലായതുകൊണ്ട്‌ മീന്‍ കുഞ്ഞുങ്ങള്‍ ട്രോളറിനു കിട്ടാത്തതും വള്ളത്തിന്റെ വലയില്‍ കുരുങ്ങും, ട്രോളറുകള്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട്‌ ഭാരം കൂടിയ വെയിട്ടുകള്‍ ഇടും അതുകൊണ്ട്‌ ശംഖുകളെ വരെ അടിയില്‍ നിന്നു വാരും. രണ്ടു രീതിയില്‍ രണ്ടും മീന്‍ എണ്ണത്തെ ബാധിക്കും. ഫിഷ്‌ ബ്രീഡിങ്ങ്‌ സീസണിള്‍ കുഞ്ഞുങ്ങള്‍ പെട്ടുപോകാതെ നോക്കുമ്പോള്‍ വള്ളങ്ങളെ നിരോധിക്കേണ്ടത്‌ കുഞ്ഞുങ്ങള്‍ വളരാന്‍ അത്യാവശ്യമാണോ എന്ന് അചിന്ത്യാമ്മ തന്നെ ആലോചിക്കൂ, ട്രോളറുകള്‍ ഓഫ്‌ ഷോറിലേ വലയിടൂ എന്നും നമ്മള്‍ സാധാരണ തിന്നാറുള്ള പലമീനുകളുടെയും ബ്രീഡിങ്ങ്‌ വള്ളങ്ങള്‍ മാത്രം വലയിടുന്ന തീരക്കടലിന്റെ ഭാഗത്തു മാത്രമാണെന്നും കൂടി ആലോചിച്ചിട്ട്‌.

ഇവരുടെ
ദാരിദ്രം, അതായത്‌ ലോ ഡെമോഗ്രഫി കാരണം വള്ളങ്ങളെ വിലക്കാന്‍ പറ്റില്ല, തീരദേശത്ത്‌ പട്ടിണിമരണം തുടങ്ങും.


അവസാനമായി ഈ പോയിന്റില്‍, കഴിഞ്ഞ പത്തുനാല്‍പ്പത്‌ കൊല്ലമായി ട്രോളറുകള്‍ നാട്ടില്‍ മീന്‍ പിടിക്കാന്‍ തുടങ്ങിയിട്ട്‌ (ലോകത്തെമ്പാടും , അതിനു മുന്നേ ആഴക്കടല്‍ മത്സ്യബന്ധനം അത്രകണ്ട്‌ ഇല്ലായിരുന്നു) . ഇവ വന്നതിനു ശേഷമാണ്‌ കാര്യമായ രീതിയില്‍ മത്സ്യ പ്രോസസിങ്ങ്‌ ഫാക്റ്ററികളും മറ്റും ഉണ്ടായത്‌. ശമ്പളം കുറവാണെങ്കിലും ഒരുപാടു സ്ത്രീകള്‍ അടക്കം ആളുകള്‍ക്ക്‌ ഫാക്റ്ററിയില്‍ തൊഴിലും കുറേപ്പേര്‍ക്ക്‌ ബോട്ടുകളില്‍ തൊഴിലും ലഭിച്ചു.

ഔട്ട്ബോര്‍ഡ്‌ എഞ്ചിന്‍ വച്ച വള്ളങ്ങള്‍ എണ്‍പതുകളില്‍ എസ്മാരിയോ എന്ന കമ്പനി കൊല്ലത്തുനിന്നും മാര്‍ക്കറ്റിങ്ങ്‌ തുടങ്ങിയതോടെയാണ്‌ ഇറങ്ങിത്തുടങ്ങിയത്‌. തീരക്കടലില്‍ വള്ളങ്ങളുടെ മീന്‍പിടിത്തം വളരെയേറേ എളുപ്പവും ആട്ടോമേറ്റഡും ആക്കുന്ന ഈ പരിപാടി മത്സ്യത്തൊഴിലാളികള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതോടെ സുസുകിയും യമഹയും ഔട്ട്ബോര്‍ഡ്‌ എഞ്ചിന്‍ നാട്ടില്‍ എത്തിച്ചു. സര്‍ക്കാര്‍ പറഞ്ഞല്ല തുടങ്ങിയത്‌ ഇതൊന്നും. ട്രോളറിനു ലൈസന്‍സിങ്ങ്‌ ഏര്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ഔട്ട്ബോര്‍ഡ്‌ എഞ്ചിന്‍ വച്ച വള്ളങ്ങള്‍ക്ക്‌ അതേര്‍പ്പെടുത്തിയില്ല എന്ന തെറ്റാണു ചെയ്തത്‌, ഓവര്‍ഫിഷിംഗ്‌ വഴി അത്‌ തീരക്കടലിലെ മത്സ്യസമ്പത്ത്‌ കുറച്ചു.

മദ്യാസക്തി അല്ലെങ്കില്‍
ഓവസ്പെന്‍ഡിഹ്ങ്ങ്‌ ഇപ്പോ തുടങ്ങിയതല്ല എന്നും സ്ത്രീകള്‍ മീന്‍ മാര്‍ക്കറ്റ്‌ ചെയ്യുന്നതും ഇപ്പോള്‍ തുടങ്ങിയതല്ല എന്നും കൂടെ പറഞ്ഞുകൊണ്ട്‌ ഒന്നുകൂടെ ചോദിക്കുന്നു . ആരു ആരെ എവിടെന്ന് കുടിയിറക്കി? തൊഴില്‍ മേഖലയില്‍ പ്രതിസന്ധിയില്ലാത്ത പത്തു തൊഴില്‍ നാട്ടില്‍ കാണിച്ചു തരുമോ? കര്‍ഷകനായ എന്നെ തല്ലിക്കൊല്ലാതെ വള്ളമിറക്കാന്‍ നാട്ടില്‍ സമ്മതിക്കുമോ, എന്റെ പുരയിടം പാട്ടത്തിനെടുത്ത്‌ കപ്പയോ പച്ചക്കറിയോ നടാന്‍ എനിക്കൊരെതിര്‍പ്പുമില്ല.

4 &5 ആദിവാസികളെ വെറുതേ വിട്ടേയ്ക്കൂ, അവരുടെ കാര്യം വേറേയാണ്‌. ആദിവാസി പട്ടിണിയിലാണ്‌ അതുകൊണ്ട്‌ ഞാനും എന്നു പറഞ്ഞാല്‍ അത്‌ സത്യമാവില്ല. അവരെ പറഞ്ഞുവഴിതെറ്റിച്ച്‌ ട്രോളറിനെതിരേ കൊടിപിടിപ്പിക്കാനുള്ള ശ്രമമാണെങ്കില്‍ അത്‌ ഉമ്മഞ്ചാണ്ടി പറയാറുള്ളതുപോലെ വളരെ പൈശാചികവും വളരെ മൃഗീയവുമായ ഒരു രാഷ്ട്രീയക്കളി ആ സാധുമനുഷ്യരോട്‌ കാട്ടുകയാണ്‌.

അവര്‍ അനുഭവിക്കുന്ന പ്രശ്നം വേറേയാണ്‌, അതിന്റെ ഗുരുതരാവസ്ത മത്സ്യത്തൊഴിലാളികളോട്‌ താരതമ്യം ചെയ്യരുത്‌. തീരദേശങ്ങള്‍ നാട്ടിലാണ്‌, മറ്റു ജനത്തിനു നടുക്കാണ്‌, അവരുടെ പ്രശ്നങ്ങള്‍ അവര്‍ക്ക്‌ അവതരിപ്പിക്കാന്‍ ഒരുപാട്‌ വഴിയുണ്ട്‌ സംഘടനകളുണ്ട്‌, അവര്‍ വോട്ടര്‍മാരെന്നനിലയിലും സംഘടിതര്‍ എന്ന നിലയിലും ശക്തരാണ്‌, അവര്‍ മതാദ്ധ്യക്ഷന്മാര്‍ വഴിതെറ്റിക്കുന്നതൊഴിച്ചാല്‍
സാധാരണക്കാരാണ്‌, കേരളീയരാണ്‌, ഇന്ത്യക്കാരാണ്‌, വെറും മനുഷ്യരാണ്‌. അവരെ ആരും മാറ്റി നിറുത്തുന്നില്ല, എന്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു മാറ്റി നിറുത്തുന്നെന്ന്? മാറ്റുന്നത്‌ ഈ ഞങ്ങള്‍ നിങ്ങള്‍ സംഘടനകളാണ്‌.

കടപ്പുറത്തു താമസിച്ചു ജീവിച്ച, മീന്‍ പിടിക്കാന്‍ വള്ളത്തിലും ട്രോളറിലും പോയിട്ടുള്ള, ട്രോളിങ്ങ്‌ നിരോധനകാലത്തു ബോട്ടുകള്‍ നിരോധനം മറികടക്കാന്‍ ബോട്ടുതൊഴിലാളി സംഘടനകള്‍ തീരുമാനിച്ചപ്പോള്‍ പുറംകടലില്‍ സര്‍വ്വേയിലന്‍സ്‌ സ്പീഡ്‌ ബോട്ടുകളില്‍ രാത്രി റോന്തുചുറ്റുന്ന സ്പീഡ്ബോട്ടുകളില്‍ ബൈനോക്കുലറുമായി രാത്രി അലഞ്ഞു നടക്കാന്‍ കയ്യിലൊരു കയ്യിലൊരു ലാത്തിമാത്രമുള്ള പോലീസുകാരനും മെഗഫോണല്ലാതെ ഒരു തീപ്പെട്ടി പോലും എടുക്കാന്‍ കൂട്ടാക്കാത്ത ഗാന്ധിയന്‍ ഫിഷറീസ്‌ കണ്ട്രോളര്‍ക്കുമൊപ്പം പോയിട്ടുള്ള ഒരുത്തനനായ, ഇപ്പറഞ്ഞ മതക്കാരുടെയും സംഘടനകളുടെയും തരിമ്പും സഹായമില്ലാതെ മുപ്പതായിട്ടും തൊട്ടടുത്ത സ്കൂളിലൊന്നു പോകാന്‍ കൂട്ടാക്കാഞ്ഞ വലക്കാരെയും അറുപതും എഴുപതും വയസ്സുള്‍ല മാനമാരെയും ഓലഷെഡ്ഡിലിരുത്തി എഴുത്തും വായനയും പഠിപ്പിച്ച ഒരുത്തനായ ദേവന്‍ പറയുന്നു, മത്സ്യത്തൊഴിലാളികള്‍ എന്നെപ്പോലെ സമൂഹത്തിന്റെ ഭാഗം തന്നെയാകണം. അവരെ വിഘടിപ്പിക്കരുത്‌, നന്നാകാന്‍ പഠിപ്പിക്കൂ. പഠിക്കാന്‍, ചുറ്റുമുള്ള ലോകത്തെ അറിയാന്‍
പഠിപ്പിക്കൂ. ഒരാള്‍ക്ക്‌ നേതാവാനോ ഒരച്ചനു സഭയില്‍ ഗുണ്ടാപ്പട്ടം കിട്ടാനോ വേണ്ടി അവരെ ഒറ്റതിരിക്കരുത്‌. എന്തിനെന്നറിയാതെ നിങ്ങള്‍ പറയുന്നതു വിശ്വസിച്ച്‌, നിങ്ങള്‍ക്കു ജയ്യും ഓശാനയും പാടി പിന്നാലെവരുന്ന ആ നിഷ്കളങ്കരായ മനുഷ്യരെ ഒരഞ്ചുമിനുട്ട്‌ തിരിഞ്ഞു നോക്കി നില്‍ക്കൂ. അവരോടുതന്നെ ഇതു വേണോ?

ദേവന്‍ said...

സിനിമ നശിച്ചാല്‍ പ്രത്യേകിച്ചൊന്നുമില്ല പ്രൊഫസറേ, രാഷ്ട്രീയം നശിച്ചാല്‍ നാടുപോയിക്കിട്ടും. നമ്മടെ കേരളം നേരിടുന്ന ഒരു പ്രശ്നം കറുപ്പുതിന്ന കുരങ്ങനെപ്പോലെ ഒരു വികാരവും ചോരയില്‍ തിളയ്ക്കാത്ത കൊറേ അരാഷ്ട്രീയരായിരിക്കുന്ന കുറേ പഠിപ്പുള്ള ഒട്ടും സാമൂഹ്യപ്രതിബദ്ധതയില്ലാത്ത എച്ചിക്യൂട്ടീവുകളും പിന്നെ എന്തരിനെന്നറിയാതെ ചുമ്മാ കണ്ട മതത്തിന്റെയും പാര്‍ട്ടിയുടേയും പിറകേപോകുന്ന വിവരദോഷികളും അടുത്ത വീട്ടില്‍ ആളു കിണറ്റില്‍ പോയെന്ന് കേട്ടാലും ടീവിയും വച്ച്‌ അകത്തടച്ചിരിക്കുന്ന അമ്മച്ചിമാരുമാണ്‌.

രാജേഷ്‌ വര്‍മ്മ വിവര്‍ത്തനം ചെയ്തുവച്ച കവിതയില്‍ പറയുന്നതുപോലെ അരാഷ്ട്രീയബുദ്ധിജീവികള്‍ (bloggilum) ചോദ്യം ചെയ്യപ്പെടുമേ :)

Dinkan-ഡിങ്കന്‍ said...

അചിന്ത്യ,
സിനിമയെ പറ്റിയുള്ള ചര്‍ച്ച രാഷ്ട്രീയത്തിലേക്ക് കടക്കുന്നതു കണ്ടാണ് ആദ്യ കമെന്റിനു ശേഷം പിന്നെ മിണ്ടാഞ്ഞത്.
കടലോരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു മാധ്യമമാണ് സിനിമ. എന്നതായിരുന്നു ഈ പോസ്റ്റിന്റെ ആദ്യവരി (മഗ്ലിന്റെ മുഖവുര തലകെട്ട് കൂടാതെ) സ്വാഭാവികം ആയും സിനിമ , കടപ്പുറം എന്നിവയുമായി സാംസ്ക്കാരികപരമായ സമീപനം ആണ് പോസ്റ്റ് ഉദ്ദേശിച്ചതെന്ന് തോന്നി. അമരവും, കടലും, മഹാസമുദ്രവും. ക്ലീഷെ ബിംബങ്ങളും ആയി ചര്‍ച്ച തുടരുന്നു... എന്നാല്‍
ഇത് പറയുന്നത് മഗ്ലിന്‍ പീറ്റര്‍.
തീരദേശമഹിളാവേദിയുടേയും, CZM -ഇനെതിരായ അഖിലേന്ത്യാപ്രതിഷേധസമരങ്ങളുടേയും പ്രവര്‍ത്തകയായ മഗ്ലിന്‍ "കാടിന്റെയും കടലിന്റെയും യഥാര്‍ത്ഥ അവകാശികള്‍ ഈ കാട്ടിലും കടലിലും തലമുറകളിലായി ജീവിച്ചുമരിക്കുന്ന ഞങ്ങളാണ്‌.

ഈ മുഖവുരയെ ഇവിടെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കുഴപ്പം ഇല്ലായിരുനു അചിന്ത്യാ. പ്രശ്നം ആരംഭിക്കുന്നത് ഈ മുഖവുരയില്‍ നിന്നാണ്. അതായത് അപൊളിറ്റിക്കല്‍ ആയ സാംസ്ക്കാരിക ചര്‍ച്ചയല്ല മറിച്ച് മഗ്ലിന്‍ ഒരു “തീരദേശമഹിളാവേദിയുടേയും, CZM -ഇനെതിരായ അഖിലേന്ത്യാപ്രതിഷേധസമരങ്ങളുടേയും“ പ്രവര്‍ത്തക ആകുമ്പോള്‍. മാത്രമല്ല മൌലീകമായ ഒരു മണ്ണിന്റെ മക്കള്‍ വാദം “കാടിന്റെയും കടലിന്റെയും യഥാര്‍ത്ഥ അവകാശികള്‍ ഈ കാട്ടിലും കടലിലും തലമുറകളിലായി ജീവിച്ചുമരിക്കുന്ന ഞങ്ങളാണ്‌“ എന്ന് അവര്‍ ഉയര്‍ത്തിയതായി കണ്ടു. അപ്പോള്‍ സ്വാഭാവികമായും പ്രശ്നം പരമ്പരാഗത തൊഴിലുകളുടെ തകര്‍ച്ച/ഉന്മൂലനം, അതിലെ രാഷ്ട്രീയ നിലപാടുകള്‍ എന്നിവിടങ്ങളിലേയ്ക്ക് ചര്‍ച്ച പാളിയത് സ്വാഭാവികം. കാരണം ഒരു പോസ്റ്റ് വായിക്കുമ്പോള്‍ നമുക്ക് മനസില്‍ ഉടക്കിയ പോയിന്റ്സ് വെച്ചാണല്ലൊ കമെന്റുക. അപ്പൊള്‍ അല്‍പ്പം പൊളിറ്റിക്സ് (അറിയാതെയെങ്കിലും) കടന്ന് വന്ന ഈ പോസ്റ്റില്‍ ആ രീതിയിലുള്ള കമെന്റുകളും വന്നു.
കാരണം പരമ്പരാഗത തൊഴില്‍ നഷ്‌ടപ്പെടുന്നത് അരയനും ആദിവാസിക്കും മാത്രമല്ല വിശ്വകര്‍മ്മജനും, ക്ഷുരകനും, നെയ്ത്തുകാരനും, കുശവനും ഒക്കെ ഇത് ബാധകമാണ്.
ഇവിടെ പ്രശ്നം അതല്ല ഒരു ക്ഷുരകനെ ഇന്ന് സിനിമയില്‍ ചിത്രീകരിക്കുന്നത് “ചാണയില്‍ ക്ഷൌരകത്തി ഉരച്ച് മൂര്‍ച്ചകൂട്ടുന്നവന്‍” ആയല്ല, പക്ഷേ അരയനെ/അരയത്തിയെ ഇന്നും സിനിമയില്‍ മേല്‍മുണ്ട് ഇല്ലാതെയും, യന്ത്രബോട്ട് ഇല്ലാതെയും ആണ് എന്നല്ലെ?

അപ്പോള്‍ പൊലീസോ?
അപ്പോള്‍ മുതലാളിയോ?
അപ്പോള്‍ കൊല്ലനോ?
അപ്പോള്‍ അബ്കാരിയോ?
അപ്പോള്‍ ?
അപ്പോള്‍ ?
അപ്പോള്‍ ?

അങ്ങനെ നിരവധി അപ്പോളുകള്‍ക്ക് മഗ്ലീന്‍ മറുപടി പറയേണ്ടതുണ്ട് അല്ലെ?

സംസ്ക്കാരം രാഷ്ട്രീയം എന്നിവ വളരെ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ കരയും കടലും പോലെ ഒരു കൃത്യമായ വേര്‍തിരിവ് സാധ്യവും അല്ല.

അചിന്ത്യ said...

"എന്നെ കോര്‍‌ണറിലാക്ക്യാല്‍.." ന്നോ?ആരാ ഇപ്പൊ കോര്‍ണറിലാക്ക്യെ? എന്താ സംഭവം? എന്തിനാ ഈ പറയണതൊക്കെ പെഴ്സണലായി എടുക്കണെ? ഒരൊറ്റ ഇടി വെച്ച് തരാനാ തോന്നണെ. ദേ ഇവടെ ഞാനും ദേവുംനമ്മടെ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്ന്വല്ല പ്രശ്നം. ഇതൊരു സമ്വാദെന്നതിലുപരി ഒരു പങ്കിടലായിട്ടാ ഞാന്‍ കണ്ടെ.അങ്ങനെയല്ലെ?

നോക്കു ദേവ് കണക്കുകള്‍ എത്ര വേണെങ്കിലും ആര്‍ക്ക് വ്വേണെങ്കിലും കാണിക്കാം. ഒരു കാര്യം കേക്കുമ്പഴക്കൂം എടുത്തു ചാടി ഒരു കണ്‍ക്ലൂഷനിലെത്തീട്ട് മറ്റുള്ളവരെ അരാഷ്റ്റ്രീയബുദ്ധിജീവീന്നും കപടയൂണിയനുകാരന്‍ എന്നുമൊക്കെ വിളിക്കണത് അതിലേറെ എളുപ്പം. മഗ്ലിന്‍ ആരാന്നോ എന്താന്നോ അറിയില്ല്യാന്ന് പറയുണു.എന്നാലും അവരടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കാര്യയ ധാരണ ഉള്ള പോലെ വിമര്‍ശിക്കുണു.കാടിന്റേം കടലിന്റേം മക്കളെ ഒന്നായി കണക്കാക്കുമ്പഴയ്ക്കും ആദിവാസികളെക്കൊണ്ട് കടലിനു വേണ്ടി കൊടി പിടിപ്പിച്ചൂ ത്രെ? എപ്പൊ? ആരു? ആ....ല്ലെ. മഗ്ലിനും കൂട്ടുകാരും ആദിവാസികള്‍ടെ പ്രശ്നങ്ങള്‍ക്ക് മാത്രല്ല ഇറോം ഷര്‍മ്മിളാ ചാനൂന്റെ നിരാഹാരത്തിനു വേണ്ടിയും കൊടി പിടിച്ചവരാ. മണിപ്പൂരില്‍ സുവിശേഷപ്രസംഗം നടത്താനോ അവടെ ള്ളോര്യൊക്കേം കൃസ്ത്യാനിയാക്കാനോ ഏതെങ്കിലും ഇടയന്റെ കൊടിക്കു കീഴെ കൊണ്ടരാനോ അല്ല. ഇവടെ ഉള്ളവരും അവടെ ഉള്ളവരും അവരടെ പ്രശ്നങ്ങളും ഒന്നാന്ന് കാണാനുള്‍ല ഒരു സമഭാവന മനസ്സിലുള്ളതോണ്ടാ. എനിക്ക് സമഭാവനയാണ് ഉള്ളിലുള്ളത് ന്ന് പറ്യേം ഇരുന്നോടത്ത് ന്ന് അനങ്ങാണ്ടിരിക്ക്യേം ചെയ്യണേനെക്കാളും ഭേദാ ഇത് ന്ന് തോന്നുണു. എന്ത് കെക്കുമ്പഴും ഈ അവിശ്വാസത്തോടെ മാത്രം നോക്കി കാണണതിനെയാണോ കണ്ണൂസ്സ് നേരത്തെ സൂചിപ്പിച്ചെ? എന്തിലും ദോഷം മാത്രം കാണണത് ന്ന്?എന്നാ ശരിയാ. കാര്യം എന്താന്നോ ഇവരടെ പ്രവര്‍ത്തനമെന്താന്നോ അറിയില്ല്യെങ്കിലും കടപ്പുറത്ത് സംഘടനാപ്ര്വര്‍ത്തനാണെങ്കി അത് നേര്‍‌‌വഴിയ്ക്കുള്ളതാവാന്‍ വഴിയില്ല്യ എന്നുള്ള ഒരുതരം കടും പിടിത്തം.
ദേവ് പറഞ്ഞ ഈ റ്റ്രോളറുകള്‍ പത്ത്നാപ്പതല്ല, കൃത്യായി പറഞ്ഞാ പത്തന്‍പത് കൊല്ലം മുന്‍പാ ഇവടെ വന്നെ.നോര്വേ യില്‍ ബാന്‍ ചെയ്ത വസ്തു ഇവടെ കൊണ്ടന്ന് അവതരിപ്പിച്ചതാ. (അവടെ അത് ബാന്‍ ചെയ്യാന്‍ കാരണം അരാഷ്റ്റ്രീയബുദ്ധിജീവികളോ കൃസ്ത്യാനിപ്പേരുള്ള സാമൂഹ്യപ്രവര്‍ത്തകരോ അല്ല. വേറെ എന്താ ന്ന് ആലോചിച്ച് നോക്കു).നോര്വേന്ന് ഈ ബോട്ടുകളയച്ചപ്പോ കൂടെ വന്നതാ നൈലോണ്‍ വല മാനുഫാച്ചറിംഗ് ഫാക്റ്ററികളും , മത്സ്യസംസ്കരണത്തിബ്നായുള്ള പ്രൊസസ്സിംഗ് യൂനിറ്റും.ഒരൊറ്റ പാക്കേജ്. അല്ലാണ്ടെ ഇത് വന്നതിനു ശേഷം ഇവടെ മത്സ്യത്തിന്റെ എണ്ണം കൂട്യോണ്ട് വന്നതല്ല ബാക്കിയുള്ളത്. അത് വരെ മത്സ്യബന്ധനത്തിനോടനുബന്ധിയായ ഈ പ്രവൃത്തികള്‍ മുകുവരു തന്ന്യാ ചെയ്തിരുന്നെ.ദേവ് പറഞ്ഞത് ശര്യാ. മുക്കുവനു പണി കിട്ടി.

മത്സ്യത്തൊഴിലാളികളെ ആരു വിഘടിപ്പിച്ചൂന്നാ? മത്സ്യത്തൊഴിലാളികള്‍ മെയിന്‍ന്‍സ്റ്റ്രീമിന്റെ ഭാഗമാവാന്‍ ശ്രമിക്കുമ്പഴും അവരെ അതിനു സമ്മതിക്കിണില്ല്യാന്ന് മഗ്ലിന്‍ പറഞ്ഞത് കേട്ടില്ല്റ്റേ. അതോ അത് മഗ്ലിന്‍ പറഞ്ഞതോണ്ട് അവളുണ്ടാക്ക്യേ കുതന്ത്രമാണെന്നാണോ? മുന്‍പ് പറഞ്ഞ് കമന്റിലെ ഒരു കാര്യം ഞാന്‍ ഒന്നൂടി ആവര്‍ത്തിക്കട്ടെ , മത്സ്യത്തൊഴിലാളികളെ മറ്റുള്ളവര്‍ക്കൊപ്പം ബസ്സിലോ റ്റ്രെയിനിലോ കയറ്റീര്‍ന്നില്ല്യ. ഇപ്പൊ അവര്‍ക്കായി ഒരു സ്പെഷല്‍ ബോഗി, അവരേം ബസ്സില്‍ കയറ്റണം ന്നുള്ള ഒരു സ്പെഷല്‍ ഓര്‍ഡര്‍‌ - വിഘടനം ഇല്ലാത്തതോണ്ടാണോ ഇതിന്റ്യൊക്കെ ആവ്ശ്യം വന്നെ?
പഠിക്കാന്‍ പഠിപ്പിക്കു, ലോകം അറിയാന്‍ പഠിപ്പിക്കു? ഹഹഹ എനിക്ക് വയ്യ.അതിനും മഗ്ലിന്‍ പറഞ്ഞിട്ടുണ്‍റ്റ് ഉത്തരം. ഞങ്ങടെ കുട്ടികള്‍ പൊതുധാരയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നവരാണെന്നും വിദ്യാസമ്പന്നരാണെന്നും. വിദ്യാസമ്പന്നര്‍ ച്ചാല്‍ ആ കുട്ടി ഉദ്ദേശിച്ചത് ഓലഷ്ഷെഡ്ഡിലെ ക്ലാസ്സിനെയല്ലാട്ടോ.അതൊക്കെ‍ വായിക്കാന്‍ പക്ഷെ എവ്ടെ സമയം ല്ലെ,

എന്റെ ദേവാ, നമ്മളൊക്കേം ഒരു കാലത്ത് ഗ്രാമങ്ങളില്‍ ക്ലാസെടുക്കാന്‍ പോയിണ്ട് , പരിഷത്തിന്റെ ഭാഗായിട്ടും അല്ലാണ്ടേം. അതോണ്ട് നമ്മക്ക് ഇവരടെ കാര്യങ്ങളടെ മെലെ ആധികാരികത വര്വോ? ദേവന്മാഷ് പഠിപ്പിച്ചിരുന്ന ഓലഷ്ഷെഡ്ഡില്‍ നിന്നും കാലം ഒരുപാട് , ഒരു പത്തു പതിനഞ്ച് കൊല്ലെങ്കിലും മുന്നോട്ട് വന്നുകഴിഞ്ഞു. അത് ആക്സപ്റ്റ് ചെയ്യാനെന്താ ഇത്രെം വിഷമം?സിനിമയില്‍ മാത്രല്ല അപ്പൊ ഇവരെ ഭൂതകാലത്തില്‍ തളച്ച് നിര്‍ത്തല്‍ , ല്ലെ.



ഡിങ്കന്‍ പറഞ്ഞതും ശര്യാ. ആ ഒരു മുഖവുരയില്‍ കയറിപ്പിടിച്ചു. പക്ഷെ അത് ഇത്രേം അരുചി ണ്ടാക്കണ്ട കാര്യെന്താ? ഒരു സംഘടനടെ പേരു വന്നതോണ്ടോ? അതോ കിടക്കട്ടെ ഒരു വിവാദം ന്നോ? മഗ്ലിന്‍ സിനിമ കാണുമ്പോ അവള്‍ക്ക് തോന്ന്യേ വിഷമം പറഞ്ഞു ,പോലീസുകാരന്‍ അയാളടെ പറയട്ടെ. അടുത്ത വീട്ടിലേം അതിന്റപ്രത്തെ വീട്ടിലേം സ്ത്രീനെ കെട്ട്യോന്‍ തല്ല്‌ണ്ണ്ട്. അതോണ്ട് എന്നെ തല്ലണത് ഞാന്‍ പറയണതില്‍ അര്‍ത്ഥല്ല്യാന്നോ? അഥവാ ഞാന്‍ പറയാണെങ്കി അപ്രത്തെ വീട്ടില്‍ കാര്യത്തിനും ഇപ്പ്രത്തെ വീട്ടിലെ കാര്യത്തിനും ഞാന്‍ ഉത്തരം പറയണം ന്നൊ?എനിക്കിഷ്ടായി.

ദേവന്‍ said...

1. എന്നെ കോര്‍ണറില്‍ ആക്കാന്‍ നോക്കിയാല്‍ എന്നു പറഞ്ഞത്‌ പ്രതിശീര്‍ഷവരുമാനമല്ല സ്റ്റാന്‍ഡേര്‍ഡ്‌ ഓഫ്‌ ലിവിങ്ങിലാണു പ്രശ്നം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതു നിഷേധിച്ചാല്‍ കണക്കുകള്‍ എടുപ്പിക്കാമെന്നാണ്‌. അല്ലാതെ അതുല്യാമ്മ എന്നെ ഇടിക്കാന്‍ വന്നെന്നല്ലാന്നേ.

2. മഗ്ഗ്ലിന്‍ പീറ്റര്‍ ആരാണെന്ന് എനിക്കറിയില്ലെന്ന് ഞാനാദ്യമേ പറഞ്ഞല്ലോ. ഞാന്‍ പറഞ്ഞത്‌ ഇതുവരെ ഉള്ള കാര്യങ്ങ്നളാണ്‌. ഞങ്ങള്‍ നിങ്ങള്‍ വാദമുണ്ടാക്കി വിശ്വസിപ്പിക്കുന്ന രണ്ടു കൂട്ടരുടെ കാര്യമാണ്‌. ഇവര്‍ അതില്‍ രണ്ടില്‍ ഒരാളാണെന്ന് പറഞ്ഞില്ല, എനിക്കറിയാത്ത ആള്‍ ആരാണെന്ന് ഞാനെങ്ങനെ പറയും?

പക്ഷേ ഞങ്ങളെ നിങ്ങള്‍ അങ്ങനെ ചെയ്തു, നിങ്ങളെ ഞങ്ങള്‍ ഇങ്ങനെ ചെയ്യും ഞാന്‍ ഈ ഏരിയയുടെ ഉടമ നീ ആ വേലിക്കപ്പുറത്തെ ഏരിയയുടെ ഉടമ എന്നൊക്കെ വ്യംഗ്യം വരുന്ന നിരീക്ഷണങ്ങള്‍ കണ്ടപ്പോള്‍ ഇതെല്ലാം പരാമര്‍ശിക്കേണ്ടിവരുന്നു. ഞങ്ങളില്ല ഹേ, നിങ്ങളുമില്ല നമ്മളേയുള്ളു എന്നു പറഞ്ഞാല്‍ ആരെങ്കിലും മൂക്കു ചെത്തുമെങ്കില്‍ നടക്കട്ടെ.
ക. മത്സ്യത്തൊഴിലാളികളെ ബസ്സില്‍ കയറ്റില്ല. ഏതു നാട്ടിലാണെന്ന് അറിയില്ല, കൊല്ലം തിരുവനന്തപുരം ആലപ്പുഴ ഭാഗങ്ങളില്‍ പത്തുമുപ്പതുകൊല്ലം ജീവിച്ചവനാ ഞാന്‍, ബസിലാണു പോയിക്കോണ്ടിരുന്നതും. മീന്‍ കൊട്ട സഹിതം പോകുന്ന വില്‍പ്പനക്കാരിക്ക്‌ ചിലപ്പോള്‍ ക്വോട്ട ഏര്‍പ്പെടുത്തുമായിരുന്നു ബസ്സുകാര്‍, കാരണം ഒരു കൊട്ട
പ്ലാറ്റ്ഫോമില്‍ വച്ചാല്‍ അഞ്ച്‌ ആളെങ്കിലും നില്‍ക്കാനുള്ള സ്ഥലം പോകും, അതും ഏണിയേല്‍ തൂങ്ങി ആളുപോകുന്ന സമയത്തു മാത്രം "അഞ്ചുപേരേ കേറാവേ " എന്നൊക്കെ കിളി ചട്ടം കെട്ടും, അതിപ്പോ ഞാന്‍ പത്തു വാഴക്കുലയും കൊട്ടയിലിട്ട്‌ കേറാന്‍ ചെന്നാലും പറയും, ബസ്സുകാരന്റെ വയറ്റിപ്പിഴപ്പിന്റെ കാര്യമല്ലേ. ഈ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്രശ്നം വന്നപ്പോഴാ മത്സ്യഫെഡ്‌ ബസുകള്‍ ഓടിച്ചു തുടങ്ങിയത്‌. എന്റെ വാഴക്കൊല ചന്തേല്‍ കൊണ്ടുപോകാന്‍ ഞാന്‍ പെട്ടിയാട്ടോ തന്നെ ഇപ്പഴും വിളിക്കണം സാര്‍. അല്ലാതെ പാസഞ്ചര്‍ ആയി ആരും ഏതു വണ്ടീലും കേറുന്നതു വിലക്കാന്‍ ഒരു പൊന്നുമോനും ധൈര്യപ്പെടൂല്ല, പണ്ട്‌ അയ്യങ്കാളി ആ വിലക്കു ലംഘിച്ച കാലത്തിനു ശേഷം.

ഖ. ബോട്ടം ട്രോളറുകള്‍, നോര്‍വീജിയന്‍ പ്രോജക്റ്റ്‌.
സോറി. ഇന്തോനോര്‍വീജിയന്‍ പ്രോജക്റ്റിനെ- ഇന്നത്തെ ഇന്റഗ്രേറ്റഡ്‌ ഫിഷറീസ്‌ പ്രോജക്റ്റ്‌ കൊച്ചിയെയും എനിക്കു അസ്സലായി അറിയാമെന്നേ. ഒരു ഇരുപതുവര്‍ഷമായി അറിയാം (ഡോ. സത്യപാലന്‍ ഡറക്റ്ററായ കാലം മുതല്‍ ഇപ്പോഴത്തെ ഡയറക്റ്റര്‍ ഡോ. ഗിരിജയെവരെ വ്യക്തിപരമായി തന്നെ അറിയാം) നോര്‍വേയില്‍ അന്നല്ല, ഇന്നുവരെ ബോട്ടം ട്രോളിങ്ങ്‌ നിരോധിച്ചിട്ടില്ല. (ട്രോളിങ്ങ്‌ ഒരുപാടു രീതിയില്‍ നടത്താം, ഈ അടിത്തറ വാരുന്ന ഇരുമ്പ്‌ തൂക്കുകട്ടി ഇടുന്ന രീതിയാണ്‌ ബോട്ടം ട്രോളിങ്ങ്‌ - പരിസ്ഥിതിക്ക്‌ അതത്ര നല്ല രീതിയല്ല, മീന്‍ കൂടുതല്‍ കിട്ടും
കാശും കൂടുതല്‍ കിട്ടും എന്നതുകാരണം ആരും നിരോധിക്കുന്നില്ല)

നൊര്‍വേയെന്നല്ല ഒരു രാജ്യവും, തീരക്കടല്‍, കോറല്‍ റീഫ്‌, ബ്രീഡിംഗ്‌ പോയിന്റ്‌ എന്നിവയിലെ ബോട്ടം ട്രോളിംഗ്‌ അല്ലാതെ രാജ്യാടിസ്ഥാനത്തില്‍ നിരോധിച്ചിട്ടേയില്ല.

3. ഞാന്‍ അവരെ അറിയുമെന്നേ ഓലഷെഡ്ഡിന്റെയും മണ്‍സൂണ്‍ സര്‍വെയിലന്‍സിന്റെയും കാര്യം കൊണ്ട്‌ ഉദ്ദേശിച്ചുള്ളൂ എന്റെ അചിന്ത്യാമ്മേ. അല്ലാതെ അവരെല്ലാം എനിക്ക്‌ വോട്ടു ചെയ്യണമെന്നോ, അവരെല്ലാം ഇന്നും ആ നിലയിലാണെന്നോ പറഞ്ഞിട്ടില്ല. അവരെ ആ നിലയില്‍ കൊണ്ടുപോകാന്‍ താല്‍പ്പര്യമുള്ള സംഘടനകളുണ്ടെന്നാണ്‌ പറഞ്ഞത്‌.

ബൈ ദ വേ, ഞാന്‍ "പുറത്തിരുട്ടകറ്റുവാന്‍ കൊളുത്തണം വിളക്കു നാം അകത്തിരുട്ടകറ്റുവാന്‍ അക്ഷരം പഠിക്കണം" പാടിക്കൊടുത്ത അതേ ഏരിയയില്‍ നിന്നായിരുന്നു എന്റെ എക്കണോമിക്സ്‌ അദ്ധ്യാപകനും, ശേഷം ആര്‍ഡിയോ ആയി വന്ന ഒരു ഐ ഏ എസ്സുകാരനും. അതേ കടപ്പുറത്തു നിന്നാണ്‌ എന്റെ കൂടെ ഡിഗ്രി വരെ പഠിക്കുകയും ദേ കഴിഞ്ഞാഴ്ച്ച കൂടി കണ്ട മാസം മൂന്നുലക്ഷം രൂപയോളം ശമ്പളമുള്ള ഒരുദ്യോഗസ്ഥനും. ഈ ഒരു കൊച്ചു ചേരിയില്‍ ഇതുപോലെ അമ്പതാളെയെങ്കിലും എനിക്കു കാണിച്ചു തരാനാവും, ആദിവാസികളില്‍ മൂന്നുപേരെ പകരം കാണിക്കാനാവുമെങ്കില്‍ ഞാന്‍ പേരും അഡ്രസ്സും സഹിതം ഇവരുടെ ലിസ്റ്റിടാം. ആദിവാസികളോട്‌ കൂട്ടിക്കെട്ടരുത്‌, മത്സ്യത്തൊഴിലാളികള്‍ മെയിന്‍ സ്റ്റ്രീം കേരളീയരാണെന്ന്
പറഞ്ഞതിന്റെ കാര്യമത്രയേയുള്ളു.

ഞാനല്ലല്ലോ ഭൂതത്തില്‍ തളയ്ക്കാനും ഭിന്നിപ്പിച്ചു നിര്‍ത്താനും ശ്രമിക്കുന്നത്‌. അതു തടയാന്‍ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഒരു ശബ്ദം ഉണ്ടാക്കിയെന്നേയുള്ളു. ഈ ഒച്ച അടയ്ക്കാന്‍ ഒരുവഴിയേയുള്ളു. ആ വഴി ഒരു നേതാവ്‌ പണ്ടേ ശ്രമിച്ചതാ. എന്തോ, അതടഞ്ഞില്ല.

ഞാനും സിബിസോജനും എന്റെ വീട്ടില്‍ മീന്‍ തന്നിരുന്ന മാഗി മാനയും ഫ്രാന്‍സിസ്‌ സാറും പോലീസ്‌ കോണ്‍സ്റ്റബിള്‍ കുമാറും അയാളുടെ ബുള്ളറ്റ്‌ പ്രൂഫ്‌ ഹെല്‍മന്റ്‌ കോടാലികൊണ്ട്‌ വെട്ടിപ്പൊളിച്ച വേട്ടിയാളനും ഇരവിപുരത്ത്‌ ആളുകളെ വെട്ടിക്കൊല്ലിച്ച്‌ ആളായ പാതിരിയും പൊഴിയൂരില്‍ വാറ്റും കുടിയും നിറുത്തിയ അച്ചനും ഫിഷ്രീസ്‌ അഡീഷണല്‍ ഡയറക്റ്റര്‍ പ്രസാദ്‌ സാറും അദ്ദേഹത്തെ വധിക്കാന്‍ ഗുണ്ടാസംഘത്തെ അയച്ച ബോട്ടുമുതലാളിയും എല്ലാം ഒരുപോലെ കേരളീയരാണ്‌, സാധാരണക്കാരാണ്‌. സാധാരണക്കാരാണ്‌.

ഇരവിപുരവും മാറാടും വലിയതുറയും പൂന്തുറയും പള്ളിത്തോട്ടവും വേട്ടുതറയും എല്ലാം കുണ്ടറയും പെരിങ്ങോട്ടുകരയും കാവശ്ശേരിയും കൊടകരയും പോലെ കേരളം തന്നെയാണ്‌. ഇന്ത്യയാണ്‌. എന്തിനു തിരിയണം ചേരി? ആര്‍ക്കുവേണ്ടി വാളെടുക്കണം? ആര്‍ക്കുവേണ്ടി വേലി കെട്ടണം? ആരു ജയിക്കാന്‍? ആര്‍ക്കു എന്തിന്റെ നേതാവാകന്‍?

ഞാന്‍ ഈ വിഷയം നിറുത്തി. എന്നെങ്കിലും തുടരാം, നേരില്‍ക്കാണുമ്പോള്‍. ഇതാണ്‌ ഇതാണ്‌ എന്നു ചൂണ്ടിക്കാട്ടി
തുടരാം. ആര്‍ക്കെന്തുകിട്ടാന്‍ ആരെന്തുചെയ്തെന്ന് നമുക്ക്‌ നടന്നു ചോദിച്ചു ചോദിച്ചു പോകാം.

Jo said...

മഗ്‌ലിണ്റ്റെ ലേഖനം നന്നായി. സിനിമയിലെ ഭാഷാ പ്റയോഗത്തെ സംബന്ധിച്ച കാര്യങ്ങളെ പറ്റി മുറവിളി കൂട്ടുന്നതിന്‌ പ്റസക്തി ഉണ്ട്‌ എന്നു തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ അതിനു മാത്റേ നേരം കാണൂ. സിനിമയിലെ ഭാഷയല്ല സംസാര ഭാഷ എന്ന്‌ എല്ലാറ്‍ക്കുമറിയാം (മോഹന്‍ലാലിണ്റ്റെ തൃശ്ശൂറ്‍ ഭാഷ കേട്ട തൃശ്ശൂറ്‍ക്കാറ്‍ക്കും, മമ്മൂട്ടിയുടെ തിരുവനന്തപുരം ഭാഷ കേട്ട തിരുവനന്തപുരത്തുകാറ്‍ക്കും അടക്കം). അതു കൊണ്ട്‌ സിനിമയിലെ ഭാഷയെ തല്‍ക്കാലം വെറുതെ വിടാം. ഡിങ്കന്‍ പറഞ്ഞ കൊച്ചി സ്ളാങ്ങിണ്റ്റെ ഉദാഹരണവും ഇവിടെ പ്റസക്തമാണ്‌.

പക്ഷേ മറ്റേ വാദം (ഒരു മാതിരി മറ്റേട്ത്തെ വാദം എന്ന അറ്‍ത്ഥത്തിലല്ല, കേട്ടോ), അതായത്‌ "മത്സ്യ തൊഴിലാളികള്‍ സിനിമയില്‍ ചിത്റീകരിക്കപ്പെടുന്നതു പോലെ മറ്റു വിഭാഗങ്ങളും ചിത്റീകരിക്കപ്പെടുന്നുണ്ട്‌, അതു കൊണ്ട്‌ ഇതിലെന്താണിത്റ പറയാന്‍" എന്ന ടോണിലുള്ളത്‌ നമ്മുടെ കുറ്റകരമായ അനാസ്ഥയെയാണ്‌ സൂചിപ്പിക്കുന്നത്‌. സിനിമയിലെ തെറ്റായ ചിത്റീകരണം കൊണ്ട്‌ തണ്റ്റെ സമുദായം നേരിടുന്ന അവജ്നയെ പറ്റിയാണ്‌ മഗ്‌ലീന്‍ പറഞ്ഞത്‌. അതു പറയാനുള്ള അവകാശവും (ആ സമുദായത്തില്‍ നിന്നുള്ള ആള്‍ എന്ന നിലക്ക്‌) മഗ്‌ലീനു തന്നെ. അതു പറയാനുള്ള ഒരു വേദി കൊടുക്കുക എന്നതാണ്‌ ചേച്ചൂസ്‌ ചെയ്തിട്ടുള്ളത്‌. രണ്ടും അഭിനന്ദിക്കേണ്ടതു തന്നെ. ഒരു പോലെ കുറേ പ്റശനങ്ങള്‍ ഉണ്ടെന്നതു കൊണ്ട്‌ ഒരു പ്റശ്നത്തിണ്റ്റെയും പ്റസക്തി കുറയുന്നില്ല, കൂടുന്നതേയുള്ളു.

ഇനി ചില കമണ്റ്റുകളിലേക്ക്‌:
കുമാറേട്ടന്‍ പിച്ചക്കാരനും അബ്കാരിയും ഇപ്പോഴും പഴയതു പോലെയാണ്‌ ചിത്റീകരിക്കപ്പെടുന്നതെന്നു പറയുന്നു. അതില്‍ ഞാനൊരു കുറ്റവും കാണുന്നില്ല. പിച്ചക്കാരനും (അല്ലെങ്കില്‍ പാവപ്പെട്ടവനും) അബ്കാരിക്കും പഴയ അവസ്ഥയില്‍ നിന്ന്‌ വലിയ മാറ്റമൊന്നും യഥാറ്‍ത്ഥ ജീവിതത്തിലും വന്നിട്ടില്ല. അബ്കാരി ജൂബ മാറ്റി ഇപ്പോള്‍ വെള്‍ല ഖദറും സില്‍ക്‌ ഷേറ്‍ട്ടുമാണിടുന്നതെന്ന് മാത്റം. താടി വളര്‍ത്തി, മുടി നീട്ടി വളര്‍ത്തി ജൂബയും ധരിച്ചു നടക്കുന്ന ബുദ്ധി ജീവികളെ ഇപ്പോഴും കാണാം. ദാ, കഴിഞ്ഞ ആഴ്ച്ച കൂടി അക്കൂട്ടറ്‍ തിരുവനന്തപുരത്ത്‌ തിക്കി തിരകി നടക്കുന്നുണ്ടായിരുന്നു, ഫിലിം ഫെസ്റ്റിവല്‍ സമയത്ത്‌.

തമിഴിലെ പുതിയ പിള്ളേറ്‍ കാണുന്നത്‌ ലാറ്റിന്‍ അമേരിക്കന്‍ പടങ്ങളാണെന്ന്‌ അതു കാണുമ്പോള്‍ തോന്നുന്നില്ല. തമിഴ്‌ സിനിമകളില്‍ ആകെ കൂടി എടുത്തു പറയാവുന്ന ഒരു മികവ്‌ എഡിറ്റിങ്ങില്‍ മാത്റമാണ്‌, അതും ഗാന രംഗങ്ങളിലെ എഡിറ്റിംഗ്‌. കഥയിലും അവതരണത്തിലും ഹോളിവുഡ്‌ പടങ്ങളില്‍ നിന്നുള്ള നേറ്‍ കോപ്പികള്‍ കാണാം. അത്‌ മുരുഗഡോസ്‌ മുതല്‍ ഏയ്സ്‌ ഫിലിം മേക്കറ്‍ മണി രത്നം ചിത്റങ്ങളില്‍ വരെ. ലാറ്റിന്‍ അമേരിക്കന്‍ സിനിമയെ പറ്റിയും സാഹിത്യത്തെ പറ്റിയും വീമ്പിളക്കാന്‍ നമ്മുടെ നാട്ടില്‍ മാത്റമല്ലാ, തമിഴ്‌ നാട്ടിലും ആളുണ്ടെന്നുള്ളത്‌ അതിശയിപ്പിക്കുന്നു. പക്ഷേ നേരത്തെ പറഞ്ഞ പോലെയുള്ള തരത്തിലുള്ള ക്ളട്ടറ്‍ ബ്റേക്കിംഗ്‌ ആണെങ്കില്‍ മലയാള സിനിമക്ക്‌ അതില്ലാതിരിക്കുന്നതാണ്‌ നല്ലതെന്നു തോന്നുന്നു.

ദേവേട്ടാ,

ശരാശരി മലയാളി തൊഴിലാളിയേക്കാള്‍ ഉയര്‍ന്ന വരുമാനം മത്സ്യതൊഴിലാളിക്കുണ്ടെന്നത്‌ എനിക്ക്‌ പുതിയ അറിവാണ്‌ (അങ്ങിനെയായിരുന്നില്ല ഞാന്‍ ഇതു വരെ കരുതിയിരുന്നത്‌).
അതിനെ പറ്റി എന്തെങ്കിലും സ്ഥിതിവിവര കണക്കുണ്ടോ? എങ്ങനെയാണ്‌ മറ്റുള്ളവര്‍ അവരെ 'തെണ്ടിക്കുന്നതെന്നും നശിപ്പിക്കുന്നതെന്നും' കൂടെ ഒന്നു വിശദമായി പറയാമോ?

K.P. Sasi said...

I am extremely glad that various discussions on the status of the fishing community has taken place in this blog. My responses are the following- (Kindly forgive my English since I don’t have the means nor the tools to type in Malayalam)
1. Around 15 years back, the Kani tribe from Agasthyavanam protested against the destruction of the forests. The KSMTF had supported the struggle and the fishing community came to the Secretariat in Trivandrum where the protest was taking place. The police who could not comprehend the connection, asked them the reason for their joining the struggle. The fishing community replied that the way adivasis are dependant on the forests, the fishing community depend on the sea. The threat to natural resource is similar and the threat to the community is also similar. Apart from this, the humus from the forests flowing to the sea through various rivers enriches the fish in the sea. Hence, deforestation affect fishing community also. Some of the cops understood the connection then. Most of our intellellectuals still don’t. Perhaps we should learn more from the Kani adivasis and the fisherfolk in Kerala to answer the questions and criticisms of this blog.

2.Bottom trawlers can not be equated with motorized traditional crafts. The system of bottom trawling destroys the sea bed and the breeding grounds of the fish apart from a major wastage of fish. The technology is based on the principles of destruction of marine ecology. After series of debates and major struggles initiated by the KSMTF, the scientific community as well as the bureaucracy in Kerala have accepted the role of bottom trawling in reducing fish catch.
Purse-seine is a net. Purse-seiner is a fishing method which includes the boat and the net. The distinction of this technology is based on the net and not on the boat. there is a sharp difference between many of these modern technologies and traditional methods of fishing. The traditional fishing community never uses nets with extremely small mesh sizes. Young fish can escape through their nets ensuring the growth of fish population. The mesh size of the modern technologies do not allow the young fish to escape. They also tend to catch the entire fish shoal today. The destruction is huge. When some restrictions where introduced after many struggles of the fishing community, they are coming out with even more dangerous giant fishing vessels from abroad. These ships are products of gloablisation and if allowed they will wipe out our seas and the fishing communities here in not time.

3.In the context of globalization, the communities connected to natural resources are threatened most. Adivasis and fishing communities have a common ground in the struggle. There is no point in talking about the differences between the fishing communities and adivasis in this context. It is also true that the movement of the fishing communities is the only struggle of a marginalized community fore more than 3 decades in Kerala, withstanding the onslaught of commercial interests, global capital, political parties and ignorant and arrogant middle class. It is also this struggle which has always seen that the final political alternative in Kerala will be projected by the alliance of the fisherfolk, adivasis, farmers, women and dalits. You may communicate with them to find out more.
4. However, if you look at the fishing communities with no history of struggle like in the case of Saurashtra in Gujarat, you will find that the situation is like that of the adivasis in Attappadi or Waynad. Brutal commercial interests which displaced certain fishing communities of Orissa have reduced them to the status of the highest HIV population ration in India. You can imagine the dimensions of such displacement. There are hundreds of examples of displacement of fishing communities like this. I do not wish to lengthen this piece more. However, it is also true today that 40 per cent of the coastal land in Alleppey has been taken over by the commercial interests of tourism and their real estate bodies. The fishing communities have no right to coast in these regions.
5.When the communities who survive on the natural resources for generations struggle for their rights, the question is where do these resources belong and who looks after these resources in a sustainable manner. In the context of commercial onslaught, if those who struggle to protect the sea and the forests claim that the `Ocean is ours and not of capital’ or that `forest is ours’, I would support it completely, knowing that these slogans are a matter of survival and not of destructive commercial interests. This is certainly not coming from separatism, but it is an expression for survival. Those who have written about the fisherfolk and adivasis in this blog will have to go a bit more deeply within them and communicate with them to understand this dimension.
6.Somebody mentioned that the fisherfolk can easily travel in buses today. Please understand that this right was achieved after various struggles during the seventies and eighties. However, violations of this right continue. Last month, the Mathrubhum daily reported about a fisherwoman being thrown out the bus along with her fish basket and all in Kollam. She had to lie down in front of the bus for two hours till the police came and made proper settlement. The courage of the fisherwoman to struggle alone in this case also came from a history of struggles. Please try to understand the history of the struggles more about these areas. Once you go through the issues they have fought and they are still fighting, it will be clear that the role of the sensitive middle class is to empathise and support these struggles. This is even more necessary for the survival of the middle class itself.
I notice that whenever a representation from the marginalized community emerges into the attention of the middle class in Kerala, there will be more criticisms on that person than the forces which perpetuate injustice. It is even more interesting that most of these criticisms will be coming from `progressive’, `radical’ and `politically correct’ middle class and not from the right wing or the fundamentalists. My question is, if we can allow the `political incorrectness’ of many of those from the middle class who assume to be politically correct in their arguments(the blog is an example),why can’t we do the same to those from the marginalized communities?.
I believe that the `political correctness’ is in your action and not in your arguments Magline Peter is a representative of the fishing community as well as one of the biggest autonomous women’s movement (Theeradesa Mahilavedi). She has been part of the struggles of the fisherfolk as well as fisherwomen for more than two decades. The `politically correct’ middle class who have not heard of her or any other activists with such history, may judge such people with a bit of study and afterthought. This is extremely crucial if we accept a reality that the final politics is in your action or within a `Marxian’ framework, if we say that it is action that determines theory. Hence, please find out more about `Theeradesa Mahilavedi from the sites I have quoted below. There is an immediate need for all sensitive middle class friends to support the struggle of the fishing community against foreign vessels and the struggles against Coastal Zone Management Notification. Please have a look at the site: www.fishworkers.org and www.alakal.net and sign the petition: http://petitiononline.com/cmz/petition.html
And also for an interview of Magline- Listen to Jo’s podcast - http://www.mpod.in/2007/05/interview-with-maglene-peter-part-i.html
And Uma, there is no ban as such on trawling though it has been restricted in many countries and areas.

Thank you for the space and patience.

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.

പൊറാടത്ത് said...

അചിന്ത്യ..
ഇങ്ങനെ ഒരു പോസ്റ്റ് മഗ്ലീന്റെ പേരില്‍ ഇട്ടതിന്റെ പിന്നില്‍ എന്തൊക്കെയാണെന്ന് മനസ്സിലായില്ല..

എന്നാലും ഇതില്‍ പലതിനോടും എതിര്‍പ്പ് ഉണ്ട്.

ഇന്ത്യയുടെ ഒട്ടുമിക്ക കടലോരങ്ങളും കാണാന്‍ പറ്റിയിട്ടുണ്ടെന്നത് എന്റെ ഒരു യോഗം..

മിക്കയിടത്തും കാണാന്‍ പറ്റിയിട്ടുള്ളത്, ഇറക്കി വെട്ടിയ കഴുത്തുള്ള ബ്ലൌസും, മുട്ടിന് മുകളില്‍ തെറുത്ത് വെച്ചിരിയ്ക്കുന്ന കള്ളിമുണ്ടും ഉടുത്ത് മത്സ്യക്കച്ചവടത്തിനിരിയ്ക്കുന്ന സ്ത്രീകളേയാണ്‍്.

ബാച്ചിലര്‍ ആയിരുന്ന കാലത്ത് ഇത് കാണാന്‍ മാത്രം മീന്‍ ചന്തകളില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു..

ഇത് പിന്നെ.., ഒരു പ്രത്യേക കമ്മ്യൂണിറ്റിയെ കുറിച്ച് പറയുന്നതല്ല..., ആ തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരുടെ ഒരൂ കച്ചവടതന്ത്രം..!

എന്റെ വളരെ അടുത്ത കുടുംബ സുഹൃത്തുക്കള്‍ പലരും അരയസമൂഹത്തിലുള്ളതാണ്.. അതുകൊണ്ട് തന്നെ ഒന്നു കൂടി അടിവരയിട്ട് പറയുന്നു..., ഇതൊരു കമ്മ്യൂണിറ്റിയുടെ മാത്രം പ്രശ്നമല്ല..

salil | drishyan said...

മനസ്സിലെ വ്യാകുലതകള്‍ നന്നായി വരികളിലൊതുക്കിയിരിക്കുന്നു അചിന്ത്യ. ജീവിതവും ഭാവന്യും സമരസപ്പെട്ടു പോകേണ്ട കലകളില്‍ ഇന്ന് കാണാന്‍ കഴിയുന്നത് കടിഞ്ഞാണില്ലാതെ വഴി റ്റെറ്റി പോകുന്ന കളിമണ്‍‌ഭാവന്‍ മാത്രം!

കതിരും പതിരും വേര്‍തിരിച്ച് കാണാനറിയുന്ന കുറേ പേരുണ്ടെന്നറിയുന്നത് ആശ്വാസം.

സസ്നേഹം
ദൃശ്യന്‍